More
    HomeArticleഒരു മിണ്ടാപ്രാണിയുടെ ജനനം

    ഒരു മിണ്ടാപ്രാണിയുടെ ജനനം

    Published on

    ജൂൺ 18, 1964 അന്നും ഒരു വ്യാഴാഴ്ച ആയിരുന്നു. കിണറ്റിങ്കര തറവാടിൻ്റെ വടക്കാറയിൽ അശരീരികളോ പ്രവചനങ്ങളോ ഇല്ലാതെ ഒരുണ്ണി പിറക്കാൻ പോകുകയാണ്. നേരം വെളുക്കാൻ ഇനിയും നേരമുണ്ട്. വീട്ടിലെ ആളുകൾ അടഞ്ഞു കിടക്കുന്ന വടക്കാറയുടെ പാളികൾക്കിടയിലൂടെ അകത്തേക്ക് ഒളിഞ്ഞു നോക്കി. അമ്മയുടെ ഞരക്കം ഒഴിച്ച് വേറൊന്നും കേൾക്കാനില്ല.

    കുറച്ച് കഴിഞ്ഞപ്പോൾ വാതിൽ തുറന്ന് വയറ്റാട്ടി പുറത്ത് വന്നു, ആൺകുട്ടിയാണ്. കിണറ്റിങ്കര തറവാടിൻ്റെ ഇടനാഴിയിൽ വച്ച് വയറ്റാട്ടി ആ വലിയ സത്യം വിളംബരം ചെയ്തു.

    പക്ഷെ, കരച്ചിലൊന്നും കേൾക്കുന്നില്ലല്ലോ , ചാപിള്ളയാണോ, ആരും പരസ്പരം ചോദിച്ചില്ലെങ്കിലും എല്ലാവരുടെയും മനസ്സിൽ ആ സംശയമുണ്ടായിരുന്നു . ഞാൻ വടക്കാറയിലെ നിലത്തു വിരിച്ച പായയിൽ അമ്മയോട് ഒട്ടിക്കിടന്ന് തുറന്നിട്ട ജനാലയിലൂടെ ആകാശത്തേക്ക് നോക്കി. വല്ല ദിവ്യ നക്ഷത്രങ്ങളും എൻ്റെ ജനനം കുറിച്ചു കൊണ്ട് ഉദയം ചെയ്തിട്ടുണ്ടോ? നക്ഷത്രം പോയിട്ട് ഒരു കാക്ക പോലും ആകാശത്ത് പറക്കുന്നുണ്ടായിരുന്നില്ല.

    ഞാൻ നിരാശനായി, എന്നിട്ടും കരഞ്ഞില്ല. കുട്ടിയുടെ കരച്ചിൽ നിർത്താൻ പാടുപെടുന്ന അമ്മമാർക്കിടയിൽ അമ്മ ഞാനൊന്നു കരഞ്ഞു കിട്ടാൻ പ്രാർത്ഥിച്ചു. എന്നെ ചെറുതായി നുള്ളിയും പിച്ചിയും കരയിപ്പിക്കാൻ ശ്രമിച്ചിരുന്നു എന്ന് ഞാൻ വലുതായപ്പോഴാണ് അറിഞ്ഞത്.

    വൈക്കം മുഹമ്മദ് ബഷീറിൻ്റെ വിശ്വവിഖ്യാതമായ മൂക്ക് പോലെ എൻ്റെ വിശ്വവിഖ്യാതമായ മൗനവും പ്രസിദ്ധമായി

    ലക്ഷ്മി കുട്ടി അമ്മയുടെ കരയാത്ത സന്തതി നാട്ടിലെ സംസാരമായി. പലരും ഉപദേശങളും നാട്ട് വൈദ്യങ്ങളുമായി കിണറ്റിങ്കര മുറ്റത്തെത്തി. കരയുന്ന സമയം കൂടി ഞാൻ അമ്മയുടെ പാൽ കുടിച്ചു കൊണ്ടിരുന്നു. എനിക്ക് അഞ്ച് വയസ്സ് ആകുന്നതുവരെയും ഞാൻ ഈ പരിപാടി തുടർന്നിരുന്നുവത്രെ. എന്നാലെന്താ, കരയില്ല, മിണ്ടില്ല ആർക്കും ഒരു ശല്യവുമില്ല . കരയുന്ന കുട്ടിക്കേ പാലുള്ളു എന്ന സിദ്ധാന്തം ഞാൻ തിരുത്തി കുറിച്ചു.

    ഞാനൊന്ന് കരഞ്ഞു കിട്ടാൻ വഴിപാടുകളും പൂജകളും ഒക്കെ നടത്തുന്നത് ഞാനറിഞ്ഞു. അമ്മയുടെ മറ്റ് നാല് മക്കൾ ആവശ്യത്തിനും അനാവശ്യത്തിനും സംസാരിക്കുന്നുണ്ടല്ലോ, ഒരാൾ സംസാരിച്ചില്ലെങ്കിൽ എന്താ പ്രശ്നം? അതായിരുന്നു ഞാനാലോചിച്ചത്.

    കരയിപ്പിക്കലിൻ്റെ ഭാഗമായി എന്നെ പൊള്ളുന്ന ചൂടുവെള്ളത്തിൽ കുളിപ്പിച്ചു. ഏതോ ദുഷ്ടൻ നാട്ടുവൈദ്യൻ്റെ ഉപദേശമാണ്. കിണറ്റുകരയിലെ ബക്കറ്റിൽ ചാടി കളിച്ച് തണുത്ത വെള്ളം തട്ടി തെറിപ്പിച്ച് കുളിക്കാൻ കൊതിച്ച എനിക്ക് കിട്ടിയ ശിക്ഷ. ഒരാൾ മിണ്ടാത്തത് ഇത്ര വലിയ കുറ്റമാണോ? എനിക്കൊരു എത്തും പിടിയും കിട്ടിയില്ല.

    വൈക്കം മുഹമ്മദ് ബഷീറിൻ്റെ വിശ്വവിഖ്യാതമായ മൂക്ക് പോലെ എൻ്റെ വിശ്വവിഖ്യാതമായ മൗനവും പ്രസിദ്ധമായി. പക്ഷെ അന്ന് സോഷ്യൽ മീഡിയ ഇല്ലാത്തതു കൊണ്ടും ആളുകൾക്കൊക്കെ വേറേ പണിയുള്ളതുകൊണ്ടും ഈ വാർത്ത മലമക്കാവ് ഗ്രാമത്തിൻ്റെ അതിരു കടന്ന് പുറത്ത് പോയില്ല.

    അങ്ങനെ സങ്കീർണ്ണമായ എൻ്റെ നിശ്ശബ്ദതയുടെ രാപ്പകൽ യാത്രകളിൽ ഞാൻ ഉരുണ്ട് കൊഴുത്ത് സുന്ദരനായി. പാല് കുടിയും തീറ്റയും അല്ലാതെ വേറെ പണിയൊന്നുമില്ലല്ലോ. വീട്ടിൽ നിന്ന് കരച്ചിൽ കേൾക്കാത്തതിനാൽ ലക്ഷ്മി കുട്ടി അമ്മയുടെ അഞ്ചാം സന്തതിയെ പറ്റി ആളുകൾ മറന്ന് തുടങ്ങി.

    അമ്മ മാത്രം ചൊട്ടു വിദ്യകൾ പ്രയോഗിച്ച് എന്നെ കരയിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. ഇങ്ങളിനി മിനക്കേടണ്ട , അത് കരയ്ണ്ടാവില്ല, അതിൻ്റെ യോഗം അങ്ങനെയാവും. ആളുകൾ അമ്മയെ ആശ്വസിപ്പിക്കാനെന്ന മട്ടിൽ വിഷമിപ്പിച്ചു കൊണ്ടിരുന്നു. അമ്മയുടെ കൺകോണിലൂടെ ഒലിച്ചിറങ്ങിയ ജലകണങ്ങൾ ഞാൻ മാത്രമേ കണ്ടുള്ളു. അപ്പോഴും അമ്മ ഉടുത്ത മുണ്ടിൻ്റെ തുമ്പുയർത്തി തുടച്ചത് സ്വന്തം കണ്ണീരല്ല, എൻ്റെ കണ്ണുകളായിരുന്നു.

    പ്രത്യാശകൾ നഷ്ടപ്പെട്ട ഒരു തൃസന്ധ്യയിൽ ഒരു രോഹിണി നാളിൽ, അമ്മയുടെയും കണ്ണൻ്റെയും ജന്മനക്ഷത്രത്തിൽ ഒരു കർക്കിടകക്കോളിൽ പെരുമഴ ആർത്തു പെയ്യുമ്പോൾ ഞാൻ നിലത്ത് കമിഴ്ന്ന് കിടന്ന് കരയുന്നുണ്ടായിരുന്നു. മഴയുടെ ആരവത്തിൽ എൻ്റെ കരച്ചിൽ പക്ഷെ ആരും കേട്ടില്ല.

    അന്ന് മുതൽ ഞാൻ കരയാനും ശബ്ദിക്കാനും തുടങ്ങിയത്രേ. ഇപ്പോൾ സംസാരം കൂടിപ്പോയോ എന്നൊരു സംശയം എനിക്ക് മാത്രമല്ല, നാട്ടുകാർക്കും ഉണ്ടെന്ന് തോന്നാറുണ്ട്.

    • രാജൻ കിണറ്റിങ്കര

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    ഡിജിറ്റൽ ഡിമെൻഷ്യ: സാങ്കേതികവിദ്യയുടെ അമിത ഉപയോഗം തലച്ചോറിനെ ബാധിക്കുമോ?മണപ്പുറം ഡയലോഗ്സ് മുംബൈ പതിപ്പ് ജൂൺ 19-ന്

    മുംബൈ: ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം മനുഷ്യന്റെ ഓർമ്മശക്തിയെയും ചിന്താശേഷിയെയും എങ്ങനെ ബാധിക്കുന്നു എന്ന വിഷയത്തെ ആസ്പദമാക്കി മണപ്പുറം...

    അടുത്ത ആറുമാസത്തിനുള്ളിൽ സ്വർണവില 40% ഉയരുമോ? വിപണിയെ ആവേശത്തിലാഴ്ത്തി ജെ.പി. മോർഗന്റെ പ്രവചനം

    കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യൻ വിപണിയിൽ സ്വർണത്തിന്റെയും വെള്ളിയുടെയും വിലയിൽ ശ്രദ്ധേയമായ ചാഞ്ചാട്ടമാണ് അനുഭവപ്പെടുന്നത്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥകൾ, ആഗോള...

    വയലിൻ തന്ത്രികളിൽ മാന്ത്രിക സ്പർശവുമായി രൂപ രേവതി; സദസിൽ ചിരിപടർത്തി മഹേഷ്

    നവി മുംബൈയിലെ മലയാളി സംഗീതാസ്വാദകർക്ക് മറക്കാനാകാത്ത സംഗീത-ഹാസ്യ വിരുന്നൊരുക്കി കേരള സമാജം ഉൾവെ നോഡ് സംഘടിപ്പിച്ച "സ്ട്രിങ് ബീറ്റ്സ്...

    മഴക്കാലം വരെ പുതിയ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണം; റിംഗ് മെട്രോയ്ക്ക് പകരം ഡീസാലിനേഷൻ പ്ലാന്റിന് മുൻഗണന നൽകണം: ശശികുമാർ നായർ

    മഹാരാഷ്ട്രയിൽ മഴക്കാലം പൂർണമായി ആരംഭിക്കുന്നതുവരെ എല്ലാ പുതിയ കെട്ടിട നിർമാണ പ്രവർത്തനങ്ങളും സർക്കാർ താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് സാമൂഹിക പ്രവർത്തകനും...
    spot_img

    More like this

    ഡിജിറ്റൽ ഡിമെൻഷ്യ: സാങ്കേതികവിദ്യയുടെ അമിത ഉപയോഗം തലച്ചോറിനെ ബാധിക്കുമോ?മണപ്പുറം ഡയലോഗ്സ് മുംബൈ പതിപ്പ് ജൂൺ 19-ന്

    മുംബൈ: ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം മനുഷ്യന്റെ ഓർമ്മശക്തിയെയും ചിന്താശേഷിയെയും എങ്ങനെ ബാധിക്കുന്നു എന്ന വിഷയത്തെ ആസ്പദമാക്കി മണപ്പുറം...

    അടുത്ത ആറുമാസത്തിനുള്ളിൽ സ്വർണവില 40% ഉയരുമോ? വിപണിയെ ആവേശത്തിലാഴ്ത്തി ജെ.പി. മോർഗന്റെ പ്രവചനം

    കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യൻ വിപണിയിൽ സ്വർണത്തിന്റെയും വെള്ളിയുടെയും വിലയിൽ ശ്രദ്ധേയമായ ചാഞ്ചാട്ടമാണ് അനുഭവപ്പെടുന്നത്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥകൾ, ആഗോള...

    വയലിൻ തന്ത്രികളിൽ മാന്ത്രിക സ്പർശവുമായി രൂപ രേവതി; സദസിൽ ചിരിപടർത്തി മഹേഷ്

    നവി മുംബൈയിലെ മലയാളി സംഗീതാസ്വാദകർക്ക് മറക്കാനാകാത്ത സംഗീത-ഹാസ്യ വിരുന്നൊരുക്കി കേരള സമാജം ഉൾവെ നോഡ് സംഘടിപ്പിച്ച "സ്ട്രിങ് ബീറ്റ്സ്...