മഴക്കുളിരിൻ്റെ ഇളം കാറ്റിനെ തൊട്ട് തലോടി മുംബൈയിൽ കാലവർഷമെത്തി. ചുട്ടുപഴുത്ത റെയിൽപാളങ്ങളിൽ ജലകണങൾ മുത്തമിട്ടു. ഭൂമിയുടെ വരണ്ട മാറിലേക്ക് പതിച്ച മഴത്തുളളികൾ കാലത്തിൻ്റെ അതിരുകൾ താണ്ടി ഒഴുകി നടന്നു. അപ്രതീക്ഷിതമായ മഴയിൽ കുട ഇല്ലാതെ പുറത്തിറങ്ങിയവർ കടത്തിണ്ണകളിൽ മാനം നോക്കി നിന്നു, മാനം പോകാതിരിക്കാൻ. നനഞ്ഞ ശരീരവും നനയാത്ത പത്രക്കെട്ടുകളുമായി വെള്ള കെട്ടിലൂടെ സൈക്കിൾ ചവിട്ടി നീങ്ങുന്ന പത്ര വിൽപ്പനക്കാർ.
ചിലർ മഴയെ ആഘോഷമാക്കി റോഡിലൂടെ മഴകൊണ്ട് നടക്കുന്നു. ചിലരൊക്കെ തട്ടുകടകളിൽ ചുടു ചായ ഊതി കുടിച്ച് മഴയുടെ സൗന്ദര്യം നുകരുന്നുണ്ട്. മഴ താഴെ വീഴും മുന്നെ വഴിവക്കിൽ റെയ്നി ഷൂസും കുടകളും സ്ഥാനം പിടിച്ചു . റിക്ഷകൾ കൈ കാണിച്ചിട്ടും നിർത്താതെ പോയി. കുടയെടുത്താലും നനയുന്ന യാത്രയിൽ നടന്നു പോയിരുന്നവരെല്ലാം യാത്ര റിക്ഷയിലാക്കിയിരിക്കുന്നു.
5 സെൻ്റ് സ്ഥലത്ത് 15 നില കെട്ടിടം പണിയുന്ന നഗരത്തിന് ട്രെയിനിൻ്റെ ചവിട്ടുപടിയിൽ പെരുവിരൽ ഊന്നാനുള്ള സ്ഥലം മതി ഒന്നര മണിക്കൂർ യാത്രയ്ക്ക്.
പ്ലാറ്റ്‌ഫോമുകൾ നനഞ്ഞ് കുതിർന്ന് കിടന്നു. പ്ലാറ്റ്‌ഫോമിലെ ബഞ്ചുകളിൽ വെള്ളം തളം കെട്ടി നിൽക്കുന്നു. വണ്ടികളിൽ തിരക്കിന് കുറവില്ല. ജനാലകൾ അടഞ്ഞു കിടന്നു. മുംബ്രയിലെ കണ്ടൽ വനങ്ങൾ നനഞ്ഞ് കുതിർന്ന് മിഴികൂമ്പി നിൽക്കുന്നു. കാടിനപ്പുറത്തെ ആറ്റിൽ നിന്നും ഊളിയിട്ട് പിടിച്ച മീനിനെ കൊക്കിലൊതുക്കി ചില മഴക്കിളികൾ മഴയുടെ ആരവത്തിനൊപ്പം മരച്ചില്ലയിൽ ഇരുന്ന് ചിറകുകൾ ചികയുന്നുണ്ട്.
അകലെ ചില മീൻ പിടുത്തക്കാരുടെ തോണികൾ ആറ്റിൽ നങ്കൂരമിട്ടിരിക്കുന്നു. വണ്ടി സ്റ്റേഷനുകളിൽ നിന്ന് സ്റ്റേഷനുകളിലേക്ക് കുതിക്കുകയാണ്. നിൽക്കുന്നവർ ഒരു സീറ്റിനായി ഇരിക്കുന്നവരുടെ മുഖങ്ങളിലേക്ക് പ്രതിക്ഷയോടെ നോക്കുന്നു. വണ്ടിയുടെ വാതിൽക്കൽ മഴ കുതിർന്ന് നിൽക്കുന്ന പതിവു യാത്രികർ. മുംബൈയുടെ സൗന്ദര്യവും സത്യവുമാണത്. മഴയത്തും വെയിലത്തും ഏത് തിരക്കിലും സ്വന്തം സ്ഥാനം തെറ്റിക്കാത്ത യാത്രികർ.
വണ്ടി താനെയിൽ എത്തിയിരിക്കുന്നു. കുറെ പേർ ഇറങ്ങി , അതിലിരട്ടി പേർ കയറി. മുംബൈയിൽ ഒരു ലോക്കൽ ട്രെയിനും സ്ഥലമില്ല എന്ന് പറഞ്ഞ് ആളെ കയറ്റാതിരുന്നിട്ടില്ല. 5 സെൻ്റ് സ്ഥലത്ത് 15 നില കെട്ടിടം പണിയുന്ന നഗരത്തിന് ട്രെയിനിൻ്റെ ചവിട്ടുപടിയിൽ പെരുവിരൽ ഊന്നാനുള്ള സ്ഥലം മതി ഒന്നര മണിക്കൂർ യാത്രയ്ക്ക്.
ഭാണ്ഡുപ്പിലെ മഴ ചോരുന്ന ചേരികളെ തഴുകി പുറമ്പോക്കിലെ മഴപ്പച്ചകളിൽ നൃത്തം ചെയ്യുന്ന മഴത്തുള്ളികളോട് യാത്ര പറഞ്ഞ് വണ്ടി ഇടതും വലതും പ്ലാറ്റ്ഫോമുകളിൽ മാറി മാറി വിശ്രമിച്ചു കൊണ്ടിരുന്നു.
വണ്ടിയുടെ ജനാലക്കമ്പികളിലൂടെ ഇറ്റുവീഴുന്ന മഴത്തുള്ളികളിൽ വിരലുകളോടിച്ച് നഗരത്തിൻ്റെ മഴച്ചിത്രം വരച്ച് അതിജീവനത്തിൻ്റെ യാത്രയിൽ നഗരത്തിൻ്റെ ആദ്യമഴയുടെ സംഗീതം നുകർന്ന് ഞാൻ. വാതിൽക്കൽ അന്തർ ചലോ , ആഗെ ചലോ എന്ന ലോക്കൽ ട്രെയിനിലെ ഔദ്യോഗിക ഗാനം മുഴങ്ങി കൊണ്ടിരുന്നു.
മുംബൈയുടെ യാത്രകൾക്ക് വേനലും മഴയുമില്ല. കർമ്മങ്ങളിലും ഉത്തരവാദിത്തങ്ങളിലും ബന്ധിതമായ ചൂടും കുളിരുമറിയാത്ത പകൽ സഞ്ചാരങ്ങൾ.
- രാജൻ കിണറ്റിങ്കര
