മുംബൈയുടെ തിരക്കേറിയ ജീവിതയാത്രയും സ്പന്ദനങ്ങളും ഒരു കൊച്ചു കവിതയിലൂടെ കോറിയിട്ടിരിക്കയാണ് രാജൻ കിണറ്റിങ്കര. മഹാനഗരത്തിന്റെ ജീവനാഡിയായ ലോക്കൽ ട്രെയിൻ സ്റ്റേഷനുകളുടെ പേരുകളിൽ, നഗരവാസികളുടെ, പ്രത്യേകിച്ച് മലയാളികളുടെ, നൊമ്പരങ്ങളും സ്വപ്നങ്ങളും, സന്തോഷങ്ങളും അതിജീവനങ്ങളും പ്രതിബിംബിപ്പിക്കുന്ന അടയാളപ്പെടുത്തലാണ് ഈ കവിത.
കഥകളും, കവിതകളും, നർമ്മം വിതറുന്ന സമകാലിക കാഴ്ചപ്പാടുകളുമായി ഈ മലമക്കാവ്കാരൻ്റെ ഓരോ രചനകളും വേറിട്ട് നിൽക്കുന്നു. ഇതെല്ലം കുത്തിക്കുറിക്കുന്നത് ഒരു നിയോഗം പോലെ ലോക്കൽ ട്രെയിൻ യാത്രകൾക്കിടയിലാണെന്നതും യാദൃശ്ചികം.
നഗരജീവിതം പറയുന്ന പ്ലാറ്റ് ഫോമുകൾ
നഗരത്തിലെ
റെയിൽവേ സ്റ്റേഷനുകളിൽ
നഗരയാത്രയുടെ
സ്പന്ദനങ്ങൾ
കൊത്തിവച്ചിട്ടുണ്ട്….
എല്ലാം മംഗളമാകാൻ
പ്രാർത്ഥിച്ച്
വലതുകാൽ വച്ചിറങ്ങുന്ന
കല്യാൺ
വിൻഡോ സീറ്റിൽ
ദിവാ സ്വപ്നങ്ങൾ
കാണുന്ന
നഗര ജീവികൾ..
ആൾക്കൂട്ടങ്ങളിൽ
ഒറ്റപ്പെട്ട്
താനെ
നടന്നു നീങ്ങുന്നവർ..
ജയിച്ചു കയറാനുള്ള
വാശി മാത്രമാണ്
ഇവിടുത്തെ
വിജയമന്ത്രം…
വഴികൾ എളുപ്പമല്ല
കല്ലുണ്ട്
മുളുണ്ട്
താണ്ടിയേ പറ്റൂ…
വിജ്ഞാനമാണ്
ഭാവിയുടെ കരുതൽ
അതിനായ്
വിദ്യാവിഹാര ങ്ങളുണ്ട്…
രാപ്പകലില്ലാത്ത
രുചിഭേദങളുടെ
നഗര ഭക്ഷണത്തിൽ
കറി റോഡുണ്ട്…
വേദനയിലും
ചിരിക്കാൻ മറക്കാത്തവരുടെ
മുന്നിൽ
സന്തുഷ്ട് റോഡ്
നീണ്ട് കിടക്കുന്നു…
ജാതി മത ഭേദങ്ങളില്ലാതെ
മഹാലക്ഷ്മി യേയും
മസ്ജിദും
ചർച്ച് ഗേയ്റ്റും താണ്ടി
അന്നം തേടുന്നവർ….
മഹാനഗരത്തിൻ്റെ
അതിജീവന മന്ത്രം
കൃത്യമായി കൊത്തിവച്ച
മുംബൈ പ്ലാറ്റ് ഫോമുകൾ!!
ഇത് ലോകത്ത്
വേറെ എവിടെക്കാണും !!
രാജൻ കിണറ്റിങ്കര (Mob. 7304970326)

