1000 രൂപയിൽ നിന്ന് തുടങുന്ന വിലപേശൽ 100 ൽ എത്തിക്കുന്ന നഗര ജീവിതത്തിൻ്റെ തനതു ശീലങ്ങൾ. മുംബൈ വാസികൾ ഡോക്ടറുടെ അടുത്തും അമ്പലത്തിലും മാത്രമേ വിലപേശാത്തതുള്ളു. രാജൻ കിണറ്റിങ്കര എഴുതുന്നു ….
ഡിസംബറാകും മുന്നെ മുംബൈ തണുത്തു വിറയ്ക്കാൻ തുടങ്ങി. സാധാരണ ഡിസംബർ പകുതി ആവുമ്പോൾ തുടങ്ങുന്ന മഞ്ഞു വീഴ്ച ഒരു മാസം മുന്നേ ആരംഭിച്ചിരിക്കുന്നു. മനസ്സിൽ ഉഷ്ണം പേറുന്ന നഗരവാസികൾ കട്ടിംഗ് ചായ വിൽക്കുന്ന തട്ടുകടകൾക്ക് മുന്നിൽ ചുടുചായ ഊതി കുടിച്ച് തണുപ്പിനെ അകറ്റാൻ ശ്രമിക്കുന്നുണ്ട്. ഇന്നലെ രാത്രിയിലെ ചൂടിറങ്ങാത്ത ചിലർ നാടൻ മദ്യഷാപ്പിന് മുന്നിൽ ബോധം കെട്ട് കിടക്കുന്നുണ്ട്. നാട്ടിൽ ഗ്രാമങ്ങളിൽ രാവിലെ അഞ്ച് മണിക്ക് തുറക്കുന്ന ചായക്കടകളെ പോലെയാണ് നഗരത്തിൽ താടി – മാടി എന്ന ഓമനപ്പേരിൽ വിളിക്കുന്ന നാടൻ കള്ളുകടകൾ. മറ്റേത് കടകളും തുറക്കും മുന്നെ തുറന്നിരിക്കുന്ന ലഹരിക്കടകൾ.
ബീഹാറിൽ ജയിച്ചത് ബിജെപി ആണെങ്കിലും ട്രെയിനിലെ സംസാരം രാഹുൽ ഗാന്ധിയെ കുറിച്ചാണ്. തോൽവിയിലും ഇത്രയധികം ചർച്ച ചെയ്യപ്പെട്ട ഒരു നേതാവ് വേറെയില്ല
ചൂടും മഴയും ഒരു പ്രശ്നമല്ലാത്ത മുംബൈ നഗരം തണുപ്പിനോട് ഒരൽപ്പം ബഹുമാനം എന്നും കാണിക്കാറുണ്ട്. നഗരവീഥികളിൽ എവിടെ നിന്നോ എത്തിയ കമ്പിളി പുതപ്പുകളും കമ്പിളി കുപ്പായങ്ങളും വിൽക്കുന്ന നാടോടികൾ. 1000 രൂപയിൽ നിന്ന് തുടങുന്ന വിലപേശൽ 100 ൽ എത്തിക്കുന്ന നഗര ജീവിതത്തിൻ്റെ തനതു ശീലങ്ങൾ. മുംബൈ വാസികൾ ഡോക്ടറുടെ അടുത്തും അമ്പലത്തിലും മാത്രമേ വിലപേശാത്തതുള്ളു.
എന്നും ട്രെയിനിൻ്റെ വാതിൽക്കൽ നിന്ന് യാത്ര ചെയ്യുന്നവർ അകത്ത് ചൂളിപ്പിടിച്ച് നിൽക്കുന്നു. മഴയത്തും തുറന്ന് കിടക്കുന്ന ട്രെയിനിലെ ജനാലകൾ അടഞ്ഞുകിടക്കുന്നു. പലരും സ്വെറ്ററിനുള്ളിൽ കയറി തണുപ്പകറ്റാൻ മ്പോഷ്യൽ മീഡിയയിലെ ചൂടൻ വാർത്തകൾ പരതുന്നുണ്ട്. ട്രെയിനിനകത്തെ ഫാനുകൾ നിശ്ചലമാണ്. ഇന്നലെ വരെ കേട്ടിരുന്ന “അരേ ഭായ്, വോഹ് പങ്കെ കാ ബട്ടൺ ചാലൂ കരോ” എന്ന വിളിച്ചു പറച്ചിൽ കേൾക്കാനില്ല.
ബീഹാറിൽ ജയിച്ചത് ബിജെപി ആണെങ്കിലും ട്രെയിനിലെ സംസാരം രാഹുൽ ഗാന്ധിയെ കുറിച്ചാണ്. പരിഹാസമായാലും സഹതാപമായാലും തോൽവിയിലും ഇത്രയധികം ചർച്ച ചെയ്യപ്പെട്ട ഒരു രാഷ്ട്രീയ നേതാവ് ലോകത്ത് വേറെ ഉണ്ടാകാൻ വഴിയില്ല.
ബോഗിക്കുള്ളിലെ ടിക്കറ്റില്ലാത്ത ചില യാത്രക്കാർ സ്റ്റേഷനിൽ നിന്ന് കയറുന്ന ഓരോ വെള്ള ഷർട്ടുകാരനേയും ടി.സി എന്ന് കരുതി സംശയദൃഷ്ട്യാ നോക്കുന്നുണ്ട്. അവരുടെ നെഞ്ചിടിപ്പ് കൂട്ടാനെന്നോണം ട്രെയിനിനുള്ളിൽ ടിക്കറ്റ് പരിശോധന അനുവദനീയമാണെന്ന റെയിൽവേയുടെ മുന്നറിയിപ്പ് സ്പീക്കറിലൂടെ ഒഴുകുന്നു.
തണുപ്പിനെ വകഞ്ഞുമാറ്റി ട്രെയിൻ അതിൻ്റെ പ്രയാണം തുടരുകയാണ്. അടഞ്ഞുകിടക്കുന്ന ജനാലയിലൂടെ സൂര്യകിരണങ്ങൾ ട്രെയിനിനകത്ത് മഴവില്ലുകൾ തീർത്തു.
തിരക്കൊഴിഞ്ഞ ഒരു ശനിയാഴ്ച യാത്രയിൽ തെങ്ങിൻ തോപ്പുകൾക്കും നെൽവയലുകൾക്കും ഇടയിലൂടെ ചൂളം വിളിച്ചോടുന്ന നേത്രാവതിയുടെ വാതിൽക്കൽ വൃശ്ചിക കാറ്റേറ്റ് നിൽക്കുന്ന പ്രതീതി. നഗരായനത്തിൻ്റെ ചലനം നിലയ്ക്കാത്ത പകലോട്ടങ്ങളിൽ മറവിയിൽ മറയാതെ വ്രതശുദ്ധിയുടെ ഒരു മണ്ഡലകാലത്തിന് ശബരിമല നട നാളെ തുറക്കുകയാണ്. സ്വർണ്ണപ്പാളികൾ നാടു ചുറ്റുമ്പോൾ മലചുറ്റി കാട് താണ്ടി സർവ്വ പരിത്യാഗിയായി ഭക്തർക്ക് ഇനി 41 ദിവസത്തെ പുണ്യ മാസ വ്രതക്കാലം.

- രാജൻ കിണറ്റിങ്കര
