ട്രാവൽ മേഖലയിൽ എ ഐ പോലുള്ള നൂതന സാങ്കേതിക വിദ്യകൾ ഉയർത്തുന്ന വെല്ലുവിളികൾ ചെറുതല്ലെന്നും കാലാനുസൃതമായ മാറ്റങ്ങളിലൂടെയാണ് ഇതിനെയെല്ലാം തരണം ചെയ്യാൻ ശ്രമിക്കുന്നതെന്നും അക്ബർ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. അബ്ദുൾ നാസർ പറഞ്ഞു. ഐ ടി മേഖല കൂടുതൽ ഉണർവോടെ ജാഗ്രതയോടെ പ്രവർത്തിക്കേണ്ട കാലമാണിതെന്നും നാസർ വ്യക്തമാക്കി.
ഇന്ന് അക്ബർ ട്രാവൽസിന്റെ നവീകരിച്ച ഓൺലൈൻ പോർട്ടൽ എ.ഐ. സാങ്കേതികവിദ്യയുടെ പിന്തുണയോടെയാണ് പ്രവർത്തിക്കുന്നത്. ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായി യാത്രകൾ തിരഞ്ഞെടുക്കാനും, പ്ലാൻ ചെയ്യാനും പരിഹാരങ്ങൾ കണ്ടെത്താനും വിവിധ ഉറവിടങ്ങൾ ആക്സസ് ചെയ്യാൻ കഴിയുന്ന സ്വയം സേവന ഫീച്ചറുകളാണ് പുതിയ പോർട്ടലിന്റെ പ്രധാന ഹൈലൈറ്റ്. ഡോ, അബ്ദുൾ നാസർ വിശദീകരിച്ചു.
ഇന്തോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ ഏർപ്പെടുത്തിയ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ പുരസ്കാരം ഏറ്റു വാങ്ങി സംസ്കരിക്കുകയായിരുന്നു ഡോ. അബ്ദുൾ നാസർ.
“ബിസിനസ്സ് ലാഭം മാത്രമല്ല; സമൂഹത്തിൽ നല്ല സ്വാധീനം ചെലുത്തുക എന്നതാണ്. അതാണ് വിജയത്തിന്റെ യഥാർത്ഥ അളവുകോൽ”
മുംബൈയിൽ നടന്ന എൻആർഐ സമ്മേളനത്തിൽ ഗോവാ മുൻഗവർണർ പി.എസ്. ശ്രീധരൻപിള്ളയാണ് പുരസ്കാരം സമ്മാനിച്ചത്. പ്രശസ്തി പത്രവും, മെമന്റോയും ഒരു ലക്ഷം രൂപയുമടങ്ങുന്നതാണ് പുരസ്‌കാരം. 2005 ൽ ആരംഭിച്ച അവാർഡുകൾ ഇതിനകം 16 രാജ്യങ്ങളിൽ നിന്നുള്ള 92 പ്രഗത്ഭരെ അംഗീകരിച്ചിട്ടുണ്ട്. മുൻകാല ജേതാക്കളിൽ ജനാബ് എം.എ. യൂസഫലിയും ഡോ. ആസാദ് മൂപ്പനും ഉൾപ്പെടുന്നു.

പ്രളയക്കെടുതിയിൽ കേരളത്തിന് ഒരു കോടി രൂപയുടെ സഹായധനമാണ് അക്ബർ ഗ്രൂപ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. ജന്മനാട്ടിൽ പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷണം വിതരണം ചെയ്യാറുള്ള നാസറിന്റെ നന്മയെ കുറിച്ചായിരുന്നു ആശംസ പ്രസംഗത്തിൽ മുൻ ഗവർണർ ശ്രീധരൻ പിള്ള പരാമർശിച്ചത്.
പ്രവർത്തനമേഖലയിലെ മികവിന് ലഭിച്ച പുരസ്കാരത്തിൽ സന്തോഷവും അഭിമാനവും അബ്ദുൽ നാസർ പങ്ക് വെച്ചു.
1978ൽ സ്ഥാപിതമായ അക്ബർ ട്രാവല്‍സ് ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ട്രാവല്‍ നെറ്റ്‌വർക്കായി വളർത്തിയെടുക്കാൻ കഴിഞ്ഞതിന്റെ പിന്നിൽ അർപ്പണബോധവും കഠിനാധ്വാനവുമാണെന്ന് നാസർ പറഞ്ഞു. ആധുനീക കാലഘട്ടത്തിൽ നിരവധി സാങ്കേതിക സംവിധാനങ്ങൾ ലഭ്യമാണെങ്കിലും ഈ അടിസ്ഥാന യോഗ്യത തന്നെയാണ് ഏതൊരു സംരഭത്തെയും മുന്നോട്ട് നയിക്കുന്നത്.
അക്ബറിൽ ജനങ്ങൾ അർപ്പിച്ചിട്ടുള്ള വിശ്വാസം കാത്ത് സൂക്ഷിച്ചുകൊണ്ടാണ് പുതിയ സംരംഭങ്ങൾ ആരംഭിച്ചിട്ടുള്ളത്. ലോകമെമ്പാടുമുള്ള അക്ബർ ശ്രുംഖല തന്നെയാണ് ഗ്രൂപ്പിന്റെ വലിയ കരുത്തെന്നും അബ്ദുൾ നാസർ വ്യക്തമാക്കി.
ആരോഗ്യം വിദ്യാഭ്യാസം ഐ ടി തുടങ്ങി ഇരുപതോളം മേഖലകളിലായി വ്യാപിച്ചു കിടക്കുന്ന അക്ബർ ഗ്രൂപ്പ് ചലച്ചിത്ര നിർമ്മാണത്തിലും സ്വന്തമായി ഇടം നേടിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ പതിനാലാമത്തെ ചിത്രമായ പാതിരാത്രിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സിനിമയെ ഒരു വ്യവസായമായി കണ്ടിട്ടില്ലെന്നും ജനസ്വാധീനമുള്ള മാധ്യമത്തെ അർഹിക്കുന്ന ഗൗരവത്തോടെയാണ് സമീപിച്ചിട്ടുള്ളതെന്നും നാസർ പറഞ്ഞു. നവ്യ നായർ, സൗബിൻ തുടങ്ങിയവർ മത്സരിച്ചഭിനയിച്ച ചിത്രത്തിന് ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ നിന്നും വലിയ സ്വീകാര്യത ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അബ്ദുൾ നാസർ പറഞ്ഞു. ബെൻസി പ്രൊഡക്ഷൻസിന്റെ പതിനാലാമത് ചിത്രമാണ് റത്തീന സംവിധാനം ചെയ്ത പാതിരാത്രി
ദീപാവലി റിലീസായ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെയാണ് ഇന്തോ-അറബ് കോൺഫെഡറേഷൻ ഏർപ്പെടുത്തിയ അന്താരാഷ്ട്ര പുരസ്കാരവും അബ്ദുൾ നാസറിനെ തേടിയെത്തുന്നത്.
ഡോ. നാസർ പറയുന്നതു പോലെ, “ബിസിനസ്സ് ലാഭം മാത്രമല്ല; സമൂഹത്തിൽ നല്ല സ്വാധീനം ചെലുത്തുക എന്നതാണ്. അതാണ് വിജയത്തിന്റെ യഥാർത്ഥ അളവുകോൽ.”
- പ്രേംലാൽ
premlal.kairalitv@gmail.com
