മുംബൈ സുരക്ഷിതമായ നഗരമെന്ന വിശ്വാസങ്ങളെ തകിടം മറിക്കുന്ന ഭീതിപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇവിടുത്തെ താമസക്കാർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്ന നഗരമായി പലപ്പോഴും കണക്കാക്കപ്പെടുന്ന മുംബൈയിൽ നിന്നാണ് കാണാതായവരുടെ ആശങ്കാജനകമായ കണക്കുകൾ.
നവംബർ 1 മുതൽ ഡിസംബർ 6 വരെ—വെറും 36 ദിവസത്തിനിടെ—60 സ്ത്രീകൾ ഉൾപ്പെടെ 82 പേരെയാണ് നഗരത്തിൽ നിന്ന് കാണാതായത്. മുംബൈ പോലീസ് പങ്ക് വച്ച വിവരങ്ങൾ നഗരവാസികളിൽ വലിയ ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്. കുരാർ വില്ലേജ്, വകോല, പവായ്, മാൽവാനി, സകിനാക തുടങ്ങിയ പ്രദേശങ്ങളിൽ ആവർത്തിച്ചുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഈ വർഷം ജൂൺ മുതൽ ഡിസംബർ വരെയുള്ള മഹാരാഷ്ട്ര പോലീസിന്റെ റിപ്പോർട്ട് അനുസരിച്ച്, നഗരത്തിൽ 134 കുട്ടികളെ കാണാതായ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് .
നവംബർ–ഡിസംബർ മാസങ്ങളിൽ മാത്രം റിപ്പോർട്ട് ചെയ്ത 82 കേസുകളിൽ, 41 പെൺകുട്ടികളും 13 ആൺകുട്ടികളും ഉൾപ്പെടുന്നു. അഞ്ചു വയസ്സിന് താഴെയുള്ള പെൺകുട്ടികളും കാണാതായവരുടെ പട്ടികയിലുണ്ടെന്നത് കൂടുതൽ ഞെട്ടിക്കുന്ന വിവരമാണ്. ആൺകുട്ടികളിൽ ഏറ്റവും കൂടുതൽ കാണാതായത് 11 വയസ്സുകാരാണെന്ന് ഡാറ്റ സൂചിപ്പിക്കുന്നു.
പല കുടുംബങ്ങളും ഭയം, സാമൂഹിക അപമാനം, വൈകാരിക സമ്മർദ്ദം തുടങ്ങിയ കാരണങ്ങളാൽ പരാതി നൽകാൻ മടിക്കുന്നതോടെ യഥാർത്ഥ കണക്കുകൾ ഇതിനെക്കാൾ ഗുരുതരമാകാനിടയുണ്ടെന്നാണ് പോലീസിന്റെ വിശദീകരണം. സിസിടിവി ദൃശ്യ പരിശോധന, സാങ്കേതിക ട്രാക്കിംഗ്, പ്രാഥമികനില അന്വേഷണങ്ങൾ തുടങ്ങിയവയുടെ സഹായത്തോടെ കൂടുതൽ കേസുകൾ നേരത്തെ കണ്ടെത്താൻ സാധിക്കുന്നുവെന്നും ഉദ്യോഗസ്ഥർ പറയുന്നു.
അതേസമയം, നല്ലോസപ്പാറയിൽ 8 വയസ്സുകാരൻ മരിച്ച നിലയിൽ വാട്ടർ ടാങ്കിൽ കണ്ടെത്തിയ സംഭവം നഗരത്തെ നടുക്കി. കരാരിബാദിലെ ഖദീജ കെട്ടിടത്തിൽ താമസിക്കുന്ന മെഹ്താജ് മുസ്തഫ ഷെയ്ഖ് എന്ന കുട്ടിയെ ഡിസംബർ 3 മുതൽ കാണാതായിരുന്നു. ഉച്ചയ്ക്കു 1 മണിയോടെ കുടുംബത്തെ അറിയിക്കാതെ കുട്ടി പുറത്തുപോയതോടെയാണ് തിരച്ചിൽ ആരംഭിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുട്ടിയെ കെട്ടിടത്തിലെ വാട്ടർ ടാങ്കിൽ നിന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.
നഗരത്തിലെ കാണാതാകൽ കേസുകളുടെ വ്യവസ്ഥിതിപരമായ ഉയർച്ചക്കെതിരെ അടിയന്തര ഇടപെടലുകൾ അനിവാര്യമാണെന്ന് വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു
ലോകത്തെവിടെയിരുന്നും മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ > Amchi Mumbai Fast News ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/5kId2BMw8CE39ivbf4oBs5
Join our Facebook Page for regular update
https://www.facebook.com/amchimumbailive
Subscribe Amchi Mumbai YouTube Channel
