മോഹൻലാൽ സത്യൻ അന്തിക്കാട് കൂട്ട് കെട്ടിൽ പിറന്ന ഹൃദയപൂർവം സിനിമ വളരെ മിഴിവാർന്ന ഒരു ദൃശ്യാനുഭവമാണ് നൽകുന്നത്. എങ്ങനെ സഭ്യമായ ഒരു നല്ല സിനിമ എടുക്കാമെന്ന് സത്യൻ അന്തിക്കാട് വീണ്ടും തെളിയിച്ചിരിക്കുന്നു.
ഇതിന്റെ സ്റ്റോറി സിനോപ്സിസ് ബുക്ക് മൈ ഷോയിൽ വായിച്ചിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ. ഹൃദയമാറ്റ ശസ്ത്രക്രിയക്ക് ശേഷം ഹൃദയം തന്ന ആളുടെ ഫാമിലിയെ കാണാൻ പോകുന്നതും തുടർന്നുള്ള സംഭവവികാസങ്ങളും ആകസ്മികതകളുമാണ് കഥയെന്ന ധാരണയുണ്ടായിരുന്നു.
ഈ കഥ തന്തു ഇവിടെ എഴുതുന്നത് കൊണ്ട് സിനിമ ഒരിക്കലും സ്പോയ്ലർ ആവില്ല. ഞാൻ ഈ കഥ വായിച്ച ശേഷം എന്റെ രീതിയിൽ ഒരു സഞ്ചാരം നടത്തി. ഈ സിനോപ്സിസ് എങ്ങനെ സിനിമ ആകും എന്ന രീതിയിൽ. ചില സന്ദർഭങ്ങൾ എങ്ങനെ അവതരിപ്പിച്ചു പ്രേക്ഷകനെ മനസിലാക്കും എന്ന കാര്യത്തിലൊക്കെ വളരെയധികം കൺഫ്യൂഷനായി. പക്ഷെ ആ സാഹചര്യങ്ങൾ എല്ലാം സത്യൻ അന്തിക്കാടും മോഹൻലാലും കൂടി തന്മയത്തത്തോടെ സരസമായ രീതിയിൽ പ്രേക്ഷകർക്ക് മനസ്സിൽ തട്ടുന്ന വിധത്തിൽ മെനെഞ്ഞെടുക്കാൻ സാമർഥ്യം കാണിച്ചിട്ടുണ്ട്.
ഒരു ഫീൽ ഗുഡ് സിനിമ എങ്ങനെ നെയ്തെടുക്കാമെന്ന് സിനിമ മോഹികൾ ആയ ചെറുപ്പക്കാർക്ക് പഠന വിഷയം ആക്കാൻ പറ്റിയ സിനിമയാണ് ഹൃദയപൂർവ്വമെന്ന് നിസംശയം പറയാം .
ഇതിൽ വളരെ കുറച്ചു കഥാപാത്രങ്ങളെ ഉള്ളു. പക്ഷെ അവർക്കൊക്കെ അവരുടേതായ സ്പേസ് കൊടുക്കാനും അവർക്കൊക്കെ അവരുടേതായ ശൈലിയിൽ കഥാപാത്രത്തെ വളരെയേറെ നൈസർഗീയമായി ചെയ്യാൻ കഴിഞ്ഞുവന്നതും സിനിമയുടെ പ്രേക്ഷക സ്വീകാര്യതക്കു മിഴിവേകി.
ഛായാഗ്രാഹകൻ അനു മൂത്തേടത്തും, ചിത്രസംയോജകൻ കെ. രാജഗോപാലും സിനിമയുടെ കഥയ്ക്ക് അനുസരിച്ചു ഒരു തിരക്കും കാണിക്കാതെ വളരെ ശാന്തമായി കഥഗതിക്കു അനുസ്രുതമായി വളരെ പതുക്കെ നീങ്ങി. അതും കഥയിലെ പല സന്ദർഭങ്ങളിലും പ്രേക്ഷകരുടെ കണ്ണിൽ ഈറൻ അണിയിക്കാൻ കാരണമായി.
പിന്നെ കഥാപാത്രത്തിന്റെ ആത്‌മാവിൽ തൊട്ട ലാലേട്ടന്റെ അഭിനയം പാടവവും, ഒരു ഹൃദയ മാറ്റൽ ശസ്ത്രക്രിയക്ക് ശേഷം ഉള്ള വ്യക്തിയുടെ ബോഡി ലാംഗ്വേജ് സിനിമയുടെ തുടക്കം മുതൽ അവസാനം വരെ കാത്തു സൂക്ഷിക്കാൻ കാണിച്ച ലാലേട്ടന്റെ എന്ന നടന്റെ കണ്ടിന്യൂയിറ്റി സെൻസ് എടുത്തു പറയാതിരിക്കാൻ നിവർത്തിയില്ല.
മാളവിക മോഹനൻ, സംഗീത, പുണെയിലെ മറാത്തി ആയ വേലക്കാരി എന്നീ സ്ത്രീ കഥാപാത്രങ്ങൾ വളരെ നന്നായി പെർഫോം ചെയ്തു .
ചില സ്ഥലങ്ങളിൽ ഒക്കെ ക്‌ളീഷേ ആയിപ്പോകാമായിരുന്ന കഥാ സാഹചര്യങ്ങൾ സംഗീത പ്രതാപ് എന്ന നടന്റെ ക്യാരക്ടറിയിലൂടെ രസ ചരട് പൊട്ടാതെ മനോഹരമാക്കാൻ സാധിച്ചിട്ടുണ്ട്. സോനു ടി പിയുടെ രചനയും സിനിമ ബോറടിക്കാതെ കൊണ്ട് പോകാൻ സഹായിച്ചു.
എല്ലാത്തിനുമുപരി ലാലേട്ടന്റെ പോസിറ്റീവ് വൈബ് ആണ് സിനിമയുടെ തിളക്കം. സമീറ സനീഷിന്റെ കോസ്റ്റുമിന്റെ സെലെക്ഷനും നല്ല മികവ് പുലർത്തി. ജീവിതം വളരെ ലളിതമാണെന്നും അത് നമ്മൾ കോംപ്ലക്സ് ആകരുത് എന്ന തത്വം സത്യൻ അന്തിക്കാട് നമുക്ക് മനസിലാക്കി തരുന്നു. അമിതമായ ദൈവ വിശ്വാസങ്ങളെയെയും അന്ധവിശ്വാസങ്ങളെയും സംവദിക്കുന്നത് നർമത്തിൽ ചാലിച്ചാണ്. സിദ്ധിക്ക് മലയാള സിനിമക്ക് ലഭിച്ച പ്രതിഭയാണെന്ന് ഈ സിനിമയിലൂടെ വീണ്ടും തെളിയിച്ചു . സംഗീത മികച്ച പ്രകടനത്തിലൂടെയാണ് തിരിച്ചു വരവ് നടത്തിയിരിക്കുന്നത്.
അങ്ങനെ എല്ലാ രീതിയിലും നന്നായി വന്ന സിനിമയിൽ ചെറിയ കല്ലുകടി ആയി മാറിയത് ജസ്റ്റിൻ പ്രഭാകരന്റെ സംഗീതമാണ്. പാട്ടുകൾ ഒന്നും പാടി നടക്കാൻ തക്കവണ്ണം മനസ്സിൽ നിന്നില്ല. പശ്ചാത്തല സംഗീതവും നിലവാരം പുലർത്തിയില്ല. ഇടവേളക്ക് ശേഷമാണ് കുറച്ചു കൂടി സ്വാധീനം ചെലുത്താൻ ചിത്രത്തിന് കഴിഞ്ഞത്. മറ്റൊന്ന് സിനിമക്ക് കുറച്ചു കൂടി വേഗത നന്നായിരുന്നു എന്ന് എനിക്ക് മാത്രം തോന്നിയതാണോ ?
ഏതായാലും ഈ ഓണക്കാലം മലയാളി പ്രേക്ഷകർക്ക് ഒരു പോസിറ്റീവ് വൈബ് നൽകാനും, ഓണ സിനിമ കാണൽ എന്ന മലയാളികളുടെ നൊസ്റ്റാൾജിയക്ക് ഒരു മയിൽപീലിയാകാനും പറ്റുന്ന ഒരു സിനിമ സമ്മാനിച്ച മോഹനലാലിനും, സത്യൻ അന്തിക്കാടിനും, ആന്റണി പെരുമ്പാവൂരിനും നന്ദി പറയാതെ ഈ റിവ്യൂ അവസാനിപ്പിക്കാൻ കഴിയില്ല.
പ്രായമാരായവർക്കും പുതിയ തലമുറക്കും ഒരു പോലെ ആസ്വാദ്യകരമായ ഈ സിനിമ കുടുംബത്തോടെ ഓണാക്കാലം ആഘോഷിക്കാൻ തീയേറ്ററിൽ ചിലവിടുന്ന സമയം നഷ്ടമാവില്ല. ഫാമിലിയുടെ കൂടെ പോയി കാണേണ്ട സിനിമ.

- ഹൃത്വിക് ചന്ദ്രൻ
