മഹാരാഷ്ട്രയിലെ അംബർനാഥിൽ വസിക്കുന്ന പാലക്കാട്ടു കൊല്ലങ്കോട് സ്വദേശി രാമചന്ദ്രന്റെ മുംബൈ ജീവിതം 64 വർഷം പിന്നിടുകയാണ്. അധ്വാനിച്ച് ജീവിക്കുന്നതിനിടയിൽ ജന്മനാട്ടിലെ പ്രാരാബ്ധങ്ങൾക്കും കൈത്താങ്ങായി. ജോലിത്തിരക്കിനിടയിൽ വീണ് കിട്ടുന്ന സമയം സാമൂഹിക സേവനത്തിനും ചിലവഴിച്ചു. പല കമ്പനികളിൽ ജോലി ചെയ്‌തെങ്കിലും ജീവിത സായാഹ്നത്തിൽ സമ്പാദ്യമായി ഒന്നുമില്ല. മുംബെയുടെ പ്രാന്ത പ്രദേശമായ അംബർനാഥിലെ ആസ്ബറ്റോസ് ഷീറ്റിട്ട ഒരു കൊച്ചു മുറിയിൽ പ്രായം തളർത്തിയ ശരീരവുമായി രാമചന്ദ്രനും കുടുംബവും കഴിയുന്നു.
സഹധർമ്മിണി ചന്ദ്രിക കുട്ടികൾക്ക് ട്യൂഷനെടുത്തും പലഹാരങ്ങൾ ഉണ്ടാക്കി വിറ്റും കുടുംബത്തിന് കുറച്ച് നാൾ തുണയായെങ്കിലും പ്രായം കൂടിയതോടെ ഒന്നിനും വയ്യാതായി. ഇവർക്ക് രണ്ട് ആൺമക്കൾ. മക്കളിലൊരാൾ അകാലത്തിൽ വിട പറഞ്ഞു. ഓട്ടോറിക്ഷ ഡ്രൈവറായ മകന് മൂന്ന് കൊച്ചു കുട്ടികളുണ്ട്. തുച്ഛമായ വരുമാനവും.
എൺപത്തി നാലാം വയസ്സിൽ ശരീരത്തെ അലട്ടുന്ന രോഗങ്ങളുമായി ചികിത്സക്ക് പോലും പണമില്ലാതെയാണ് രാമചന്ദ്രൻ ദിവസങ്ങൾ തള്ളി നീക്കുന്നത്. ഒരു കൈത്താങ്ങാകാൻ കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് ചന്ദ്രികയും.
‘ആംചി മുംബൈ’ വാർത്തയും, ‘ഹലോ മുംബൈ’ എന്ന ടെലിവിഷൻ പരിപാടിയുമാണ് രാമചന്ദ്രനും കുടുംബവും നേരിടുന്ന ദുരിതാവസ്ഥ പുറം ലോകത്തെ അറിയിക്കുന്നത്. നിരവധി സുമനസ്സുകളും സംഘടനകളും സഹായഹസ്തം നീട്ടിയത് വലിയ ആശ്വാസമായി.
തിരുവോണ നാളിൽ താനെയിലെ ഹിൽ ഗാർഡൻ അയ്യപ്പ ഭക്ത സംഘം പ്രവർത്തകർ നേരിട്ടെത്തിയാണ് ഓണക്കോടിയും സാധന സമഗ്രഹികളും നൽകി കുടുംബത്തെ ചേർത്ത് പിടിച്ച് നന്മയുടെയും സാഹോദര്യത്തിന്റെയും ആഘോഷത്തെ അന്വർഥമാക്കിയത്
30 വർഷമായി പല ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന (HGABS) സംഘടന സമാഹരിച്ച 25000 രൂപയുടെ ചെക്കും, കുടുംബത്തിലെ കുട്ടികൾക്കടക്കം ഓണക്കോടിയും, പഠനോപകരണങ്ങളും ഒരു മാസത്തേക്കുള്ള വീട്ടു സാധനങ്ങളും കൈമാറി. HGABS ൻ്റെ സെക്രട്ടറി ശശികുമാറിൻ്റെ നേതൃത്വത്തിൽ ഹരി വേണു, രമേശ് ഗോപാൽ, ഗോവിന്ദ് കുമാർ എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ് ഓണദിവസം വീട്ടിലെത്തി കരുതലിന്റെ കരസ്പർശമായത്
