അന്ധേരി മലയാളി സമാജത്തിൻ്റെ ഓണാഘോഷവും 25ാംമത് വാർഷിക ആഘോഷവും സെപ്റ്റംബർ പതിന്നാലാം തീയതി അന്ധേരി കനോസ കോൺവെൻ്റ് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് പ്രൗഡഗംഭീരമായ ഒരു സദസിൻ്റെ സാന്നിദ്ധ്യത്തിൽ വച്ചു നടന്നു.
കേരളത്തിലെ മുൻ ചീഫ് സെക്രട്ടറിയും, മലയാളം സർവകലാശാലയുടെ മുൻ വൈസ് ചാൻസലറും പ്രശസ്ത കവിയും ഗാനരചയിതാവും പ്രഭാഷകനുമായ കെ. ജയകുമാർ ഐ എ എസ് (റിട്ട) മുഖ്യാതിഥിയും പ്രമുഖ ഇടതുപക്ഷ സഹയാത്രികനും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ സഖാവ് പി ആർ കൃഷ്ണനും, കേരളീയ കേന്ദ്ര സംഘടനയുടെ പ്രസിഡണ്ട് ടി എൻ ഹരിഹരനും വിശിഷ്ടാതിഥികളുമായിരുന്നു.
അന്ധേരി മലയാളി സമാജം ഓണാഘോഷവും രജത ജൂബിലി ആഘോഷവും
കുട്ടികളുടെ താലപ്പൊലിയോടും താളമേളങ്ങളോടുകൂടി മഹാബലിയെ വരവേറ്റു.
സമാജം ജനറൽ സെക്രട്ടറി സുരേന്ദ്ര ബാബു മുഖ്യാതിഥി കെ ജയകുമാറിനെയും, വിശിഷ്ടാതിഥികളായ സഖാവ് പി.ആർ കൃഷ്ണൻ, കെ കെ എസ് പ്രസിഡണ്ട് ടി. എൻ. ഹരിഹരൻ എന്നിവരെയും സദസിനു പരിചയപ്പെടുത്തി. അതിഥികൾക്ക് തുളസി ചെടിയും, ഷാളും ഫലകവും സമ്മാനിച്ചു.

തുടർന്ന് കെ ജയകുമാറും, പി. ആർ. കൃഷ്ണനും ടി.എൻ ഹരിഹരനും സംസാരിച്ചു.
കലണ്ടറിൽ ചുവന്ന നിറത്തിലുള്ള മൂന്നക്ഷരത്തിൽ മാത്രം ഒതുങ്ങുന്നതല്ല മറുനാടൻ മലയാളിയുടെ ഓണ സങ്കല്പമെന്നും മലയാളിയുടെ സഹജമായ ജനാധിപത്യബോധവും സമഭാവനയുമാണെന്നും മുഖ്യാതിഥി ജയകുമാർ തൻ്റെ പ്രഭാഷണത്തിൽ പറഞ്ഞു. ഒരു സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുക്കുവാൻ 1957ൽ തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടത്തെ ഉന്നത സ്വാധീനമുള്ള കേന്ദ്ര സർക്കാർ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി. അധികാര ഭ്രഷ്ടരാക്കിയ രാഷ്ട്രീയ സംഭവവികാസത്തിന് മലയാളി ഇന്നും മാപ്പു കൊടുത്തിട്ടില്ല. കേരളത്തിലെ ഓരോ ഭരണകൂടവും അഞ്ചു വർഷവും മാറി മാറി ഭരിക്കുമ്പോൾ ആ ഭരണത്തിൽ മലയാളി ഒരു മാവേലിയെ അന്വേഷിക്കുകയാണ്. ആ മാവേലി സങ്കല്പം മലയാളിയുടെ രാഷ്ട്രീയ ഭാവനയെയും സ്വാധീനിച്ചതുകൊണ്ടാണ് ഇടതുപക്ഷ ഭരണകൂടത്തിന് ഒരു പിന്തുടർച്ച ഭരണം ലഭിച്ചതെന്നും ജയകുമാർ വ്യക്തമാക്കി.

For more photos of the event, click here
ഓണമെന്ന സങ്കല്പം ഒരു മാവേലികഥ മാത്രമല്ല മലയാളി അഭിമാനം കൊള്ളുന്ന ഒരു സാംസ്കാരിക ദർശനത്തിൻ്റെ പ്രതിഫലനം കൂടിയാണ്. മലയാളിയുടെ ജീവിതവീക്ഷണത്തിൽ ഓണം ചെലുത്തിയിട്ടുള്ള വിരൽ പാട് ഒരിക്കലും മായ്ച്ചുകളയാനാവില്ല.
യോഗത്തിൽ സമാജം ചെയർമാൻ കെ. രവീന്ദ്രൻ, പ്രസിഡണ്ട് ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ട്രഷറർ കെ പി മുകുന്ദൻ നന്ദി പ്രകാശിപ്പിച്ചു.
തുടർന്ന് അമുതാ നമ്പ്യാരുടെ നേതൃത്വത്തിലുള്ള നൃത്ത പരിപാടികളും കളത്തൂർ വിനയൻ്റെ നേതൃത്വത്തിലുള്ള തുടിപ്പ് ഫോക്ക് ബാൻഡിൻ്റെ നാടൻ പാട്ടും അരങ്ങേറി.
