- രാജൻ കിണറ്റിങ്കര ::::::
രണ്ട് ദിവസമായി ഒരു യാത്രയിലായതിനാൽ ഫോണൊന്നും ശ്രദ്ധിക്കാൻ പറ്റിയില്ല. വീട്ടിലെത്തി ഫോൺ നോക്കിയപ്പോൾ അറിയാത്ത ഒരു നമ്പറിൽ നിന്ന് 6 മിസ്ഡ്കാൾ, ആരാണിത്ര അർജൻ്റായി തുടരെ തുടരെ വിളിക്കുന്നത് എന്നാലോചിച്ചപ്പോൾ വീണ്ടും ആ നമ്പറിൽ നിന്ന് കാൾ , ഹലോ എന്ന് പറഞ്ഞതും വലിയ സുഹൃത്തുക്കളെപ്പോലെ സുഖാന്വേഷണം. ആരോഗ്യകാര്യങ്ങളൊക്കെ ചോദിക്കുന്നു, ഞാൻ പറഞ്ഞു, എനിക്കാളെ മനസ്സിലായില്ല.
നിങ്ങൾക്കെന്നെ അറിയില്ലെങ്കിലും നിങ്ങടെ കാര്യങ്ങൾ ഞാനറിയുന്നുണ്ട്, അതൊന്നും ഇല്ലെങ്കിൽ നമ്മളൊക്കെ മനുഷ്യരാ പറഞ്ഞിട്ടെന്ത് കാര്യം. തത്വജ്ഞാനം കേട്ട് അപ്പുറത്ത് സോക്രട്ടീസോ അരിസ്റ്റോട്ടിലോ ആണോ എന്ന് ഞാൻ ഒരു നിമിഷം ചിന്തിച്ചു.
ഞാൻ വിളിച്ചത് ഒരു ഹെൽത്ത് ഇൻഷുറൻസിൻ്റെ കാര്യം പറയാനാ, ഇപ്പോഴത്തെ കാലത്ത് ഒരു ജലദോഷം വന്നാലടക്കം നൂറ് ടെസ്റ്റും കാര്യങ്ങളും ചെയ്യണം. ലക്ഷങ്ങൾ പോകുന്ന വഴി അറിയില്ല. അയാൾ പറഞ്ഞു തുടങ്ങി.
അതേയോ, എങ്കിൽ എനിക്കൊരു ജലദോഷ പോളിസി വേണം, അലർജിയുടെ ആണോ അറിയില്ല, മരുന്ന് കുറെ കഴിച്ചു, പക്ഷെ ജലദോഷം വിട്ട് പോകുന്നില്ല. പോളിസി എടുത്താൽ പിന്നെ മരുന്നിന് പൈസ കളയണ്ടല്ലോ. ഞാൻ പറഞ്ഞു.
അയ്യോ, ജലദോഷത്തിന് ക്ലെയിം ഒന്നും കിട്ടില്ല, ഞാനൊരു ഉദാഹരണം പറഞ്ഞതാ, ഹെൽത്ത് മാൻ മൊഴിഞ്ഞു
സാരമില്ല, പനിയും ചുമയും ഒക്കെ വരാറുണ്ട്, 5 വർഷമായി പ്രീമിയം അടക്കുന്ന എൻ്റെ കൈയിലെ പോളിസി കൊണ്ട് ഇതുവരെ പ്രയോജനം ഉണ്ടായിട്ടില്ല. ഞാൻ പറഞ്ഞു.
അതിന് എല്ലാ അസുഖങ്ങൾക്കും ക്ലെയിം കിട്ടില്ല, അതിന് ചില മാനദണ്ഡങ്ങൾ ഉണ്ട്.
അയാൾ പറഞ്ഞു.
ഞാൻ സാധാരണ അസുഖങ്ങൾ ഒന്നും വരുത്തരുതേ എന്നാണ് പ്രാർത്ഥിക്കാറ് പതിവ്, ഇനി പ്രീമിയം വസൂലാക്കാൻ മാനദണ്ഡങ്ങളുള്ള അസുഖം വരണേ എന്ന് പ്രാർത്ഥിക്കണം എന്നാണോ? ഞാൻ ചോദിച്ചു
ഇതതല്ല, ഒരുപാട് ഗുണങ്ങൾ ഉണ്ട്, ഡെത്ത് ബെനഫിറ്റും ഉണ്ട് അറിയാമോ? അയാൾ പറഞ്ഞു.
എന്താണ് ഡെത്ത് ബെനഫിറ്റ് ?
അതായത് താങ്കൾ മരിച്ചു കഴിഞ്ഞാൽ താങ്കൾക്ക് പിന്നെ പ്രീമിയം അടക്കേണ്ടതില്ല, പക്ഷെ മരിച്ചു കഴിഞ്ഞാലും പോളിസി കാലാവധി തീരും വരെ അത് വാലിഡ് ആയിരിക്കും.
എന്ന് വച്ചാൽ, ഒന്നു വ്യക്തമാക്കാമോ?
അതായത് താങ്കൾ ഈ ഒക്ടോബർ 15 ന് 50000 പ്രീമിയമടച്ച് 5 ലക്ഷത്തിൻ്റെ പോളിസി എടുക്കുന്നു എന്ന് വിചാരിക്കുക, അടുത്ത മാസം നിങ്ങൾ മരിച്ചാലും അടുത്ത ഒക്ടോബർ വരെ പോളിസി പ്രാബല്യത്തിലുണ്ടാകും. പോളിസി മാസ്റ്റർ വ്യക്തമാക്കി.
ഓഹോ, അതാണല്ലേ ഡെത്ത് ബെനഫിറ്റ് . ആട്ടെ എനിക്ക് ഹെൽത്ത് പോളിസി ആവശ്യമുണ്ടെന്ന് ആരാ പറഞ്ഞത്?
ഇതൊക്കെ ആരെങ്കിലും പറയണോ? ആർക്കാണ് പണത്തിന് ആവശ്യമുള്ളതെന്ന് ബാങ്കിലെ ലോൺ ഡിപ്പാർട്ട്മെൻ്റിനും ആർക്കാണ് പോളിസി വേണ്ടതെന്ന് ഇൻഷുറൻസ് ഏജൻ്റിനും അറിയാം. അയാൾ പറഞ്ഞു.
ഞാനതല്ല ആലോചിക്കുന്നത്, അമ്പതിനായിരവും അറുപതിനായിരവും ഒക്കെ പ്രീമിയം അടച്ച് അത് ക്ലെയിം ചെയ്യാൻ പറ്റിയില്ലെങ്കിൽ പകുതി പ്രീമിയമെങ്കിലും പോളിസി ഹോൾഡർക്ക് തിരിച്ചു കൊടുക്കേണ്ടേ? ഞാൻ ചോദിച്ചു.
നിങ്ങൾ ഒരു കാര്യസാധ്യത്തിനായി അമ്പലത്തിൽ ചുറ്റുവിളക്കും ഉദയാസ്തമന പൂജയും ഒക്കെ വഴിപാടായി കഴിക്കുന്നില്ലേ. കാര്യം നടന്നില്ലെങ്കിൽ ഏതെങ്കിലും അമ്പലക്കാർ പകുതി പൈസ തിരിച്ചു തന്നിട്ടുണ്ടോ? അയാൾ ചോദിച്ചു.
അത് ശരി, അത് പോലെ ഇതും ഒരു വിശ്വാസമാണല്ലേ, ഒത്താൽ ഒത്തു. ഞാൻ ചോദിച്ചു.
അതെ, ഞാൻ വൈകീട്ട് വീട്ടിൽ വരാം. ഒരു പോളിസി എന്തായാലും മസ്റ്റാ.
ആലോചിച്ച് പറയാം, ഞാൻ പറഞ്ഞു.
ഇതൊന്നും ആലോചിച്ച് സമയം പാഴാക്കേണ്ട കാര്യമല്ല, ട്രെയിനിലൊക്കെയുള്ള യാത്രയല്ലേ , എപ്പഴാ എന്താന്ന് ആർക്കാ അറിയാ.
അയാളുടെ ഭാഷ ഭീഷണിയാണോ ഉപദേശമാണോ എന്നെനിക്ക് മനസ്സിലാവാതെ ഞാൻ ഫോൺ കട്ട് ചെയ്തു.
- രാജൻ കിണറ്റിങ്കര
