മുംബൈയിലെ മുളൂണ്ടിൽ പ്രതിസന്ധിയിൽപ്പെട്ട മലയാളി ഹോം നഴ്സിന് കൈത്താങ്ങായി മുളൂണ്ട് കേരള സമാജവും സാമൂഹിക പ്രവർത്തകരും രംഗത്തെത്തി. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിനിയായ ബിന്ദുവിനെ സുരക്ഷിതമായി നാട്ടിലേക്ക് യാത്രയാക്കുന്നതിന് ഇവരുടെ ഇടപെടൽ തുണയായി.
ഏകദേശം പത്ത് ദിവസം മുമ്പ് ഹോം നഴ്സായി ജോലി തേടി ഏജൻസി മുഖേന മുംബൈയിലെ മുളൂണ്ട് വെസ്റ്റിൽ എത്തിയ ബിന്ദു, ജോലിയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ താമസിക്കുന്ന സ്ഥലത്തെക്കുറിച്ചും നഗരത്തെക്കുറിച്ചും വ്യക്തമായ അറിവില്ലാതെയും മറ്റ് ഭാഷകളിൽ പ്രാവീണ്യമില്ലാതെയും ആയതിനാൽ, ഒറ്റയ്ക്കായി യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടായി. തൊഴിലുടമയുടെ ഭാഗത്ത് നിന്ന് ആവശ്യമായ സഹായം ലഭിക്കാതിരുന്നതോടെ, ബിന്ദു നാട്ടിലെ ബന്ധുവും ചിറയിൻകീഴ് പോലീസ് സ്റ്റേഷനിലെ സി.പി.ഒ സുമേഷിനെയും സമീപിച്ചു.
തുടർന്ന് സുമേഷ്, കൊങ്കൺ യാത്രാവേദി കോർഡിനേറ്ററും പൻവേലിലെ സാമൂഹിക പ്രവർത്തകനുമായ രഘുനാഥൻ നായരെ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചു. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ രഘുനാഥൻ നായർ, മുളൂണ്ട് കേരള സമാജം പ്രതിനിധികളായ ഇടശ്ശേരി രാമചന്ദ്രനും ടി.കെ. ബാലചന്ദ്രൻ നായരും ഉൾപ്പെടെയുള്ള സംഘത്തെ വിവരമറിയിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ, മാർച്ച് 26ന് ഉച്ചയ്ക്ക് 12 മണിയോടെ താനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട 16345 നെത്രാവതി എക്സ്പ്രസ് ട്രെയിനിൽ (S-2/72) ബിന്ദുവിനെ സുരക്ഷിതമായി യാത്രയാക്കാൻ ഇവർ സംയുക്തമായി പ്രവർത്തിച്ചു. മുളൂണ്ട് വെസ്റ്റിലെ വസതിയിൽ നിന്ന് ബിന്ദുവിനെ കൂട്ടിക്കൊണ്ടുവന്ന് ട്രെയിനിൽ കയറ്റി യാത്ര ഉറപ്പാക്കുകയും ചെയ്തു.
പ്രതിസന്ധി ഘട്ടത്തിൽ ഒരുമിച്ചുനിന്ന് സഹായം നൽകിയ ടി.കെ. ബാലചന്ദ്രൻ നായർ, ഇടശ്ശേരി രാമചന്ദ്രൻ, മുളൂണ്ട് കേരള സമാജം ടീം, രഘുനാഥൻ നായർ തുടങ്ങി നേരിട്ടും പരോക്ഷമായും ഇടപെട്ട എല്ലാവർക്കും കൊങ്കൺ യാത്രാവേദി നന്ദിയും കടപ്പാടും രേഖപ്പെടുത്തി.
പ്രവാസി മലയാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിൽ സാമൂഹിക സംഘടനകൾ നിർണായക പങ്ക് വഹിക്കുന്നതിന്റെ ഉദാഹരണമായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.
.മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
