പാൻമസാലയുടെ സറോഗേറ്റ് പരസ്യവുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാൻ അടക്കമുള്ള ബോളിവുഡ് താരങ്ങൾക്ക് നോട്ടീസ് നൽകിയാണ് മഹാരാഷ്ട്രയിലെ ധീരനായ ഐ എ എസ് ഓഫീസർ മുണ്ടെയുടെ വെല്ലുവിളി. പരസ്യരംഗത്തെ നിയമ ലംഘനങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്‌ട്രേഷന്റെ ശക്തമായ നിലപാട്.
പാൻമസാലയ്ക്കും പുകയില ഉൽപ്പന്നങ്ങൾക്കും സറോഗേറ്റ് പരസ്യങ്ങളിലൂടെ പ്രചാരണം നൽകുന്നവർക്കെതിരെ നടപടി തുടരുമെന്ന് മഹാരാഷ്ട്ര എഫ്ഡിഎ കമ്മീഷണർ തുക്കാറാം മുണ്ടെ.
“ശൃംഖലയിലുടനീളം എല്ലാവരും ഉത്തരവാദികളാണ്. ഇത് എല്ലാവർക്കും ബാധകമാണ്. ആരും രക്ഷപ്പെടാൻ പോകുന്നില്ല” സിങ്കം ഐ എ എസ് എന്നറിയപ്പെടുന്ന മുണ്ടെ വ്യക്തമാക്കി.
വിമൽ ഇലൈച്ചിയുടെ പരസ്യത്തിൽ ബ്രാൻഡ് എൻഡോഴ്‌സർമാരായി എത്തിയ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്കാണ് എഫ്ഡിഎ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
നിരോധിത പാൻമസാലയുടെയും പുകയില ഉൽപ്പന്നങ്ങളുടെയും പരോക്ഷമോ സറോഗേറ്റോ ആയ പ്രചാരണമാണോ പരസ്യമെന്ന് പരിശോധിച്ച ശേഷമാണ് നടപടി.
പരസ്യദാതാക്കളും എൻഡോഴ്‌സർമാരും FSSAIയുടെ പരസ്യ-അവകാശവാദ ചട്ടങ്ങൾ പരിശോധിച്ച ശേഷമേ ഉൽപ്പന്നങ്ങൾ അംഗീകരിക്കാവൂ എന്നും മുണ്ടെ മുന്നറിയിപ്പ് നൽകി.
അതേസമയം, ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾക്കെതിരെ സംസ്ഥാനത്തുടനീളം എഫ്ഡിഎ പരിശോധന ശക്തമാക്കി. ഓഗസ്റ്റ് 13ന് 86 സ്ഥാപനങ്ങളിൽ പരിശോധന നടത്തി; 60 മെച്ചപ്പെടുത്തൽ നോട്ടീസുകളും നൽകി.
പരസ്യമായാലും ഭക്ഷ്യസുരക്ഷയായാലും — നിയമലംഘനം കണ്ടെത്തിയാൽ നടപടി തുടരുമെന്ന ശക്തമായ സന്ദേശമാണ് റീൽ ഹീറോകളെ വെട്ടിലാക്കി റിയൽ ലൈഫ് ഹീറോ തുക്കാറാം മുണ്ടെ നൽകുന്നത്.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി
📺 AMCHI MUMBAI
Every Saturday | 4:30 PM
Kairali News
