മഹാരാഷ്ട്രയിലെ വിനോദ സഞ്ചാര കേന്ദ്രമായ ലോണാവാലയിലെ വെള്ളച്ചാട്ടത്തിൽ 8 പേരടങ്ങുന്ന കുടുംബത്തിലെ 6 പേർ മുങ്ങി മരിച്ചു. രണ്ടു പേർ നീന്തി രക്ഷപ്പെട്ടു. ഇത് വരെ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. രണ്ടു പേർക്കായുള്ള തിരച്ചിലാണ് ഇന്ന് രാവിലെയും തുടരുന്നത് .
മുംബൈയിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ അകലെയുള്ള ഹിൽ സ്റ്റേഷനിൽ വാരാന്ത്യം ആഘോഷിക്കാനെത്തിയതായിരുന്നു ഏഴംഗ കുടുംബം.
മഴക്കാലത്ത് ഈ മലയോര നഗരം വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്., ഭുസി അണക്കെട്ട് കായലിനടുത്തുള്ള വെള്ളച്ചാട്ടത്തിൽ പിക്നിക് പോയവരാണ് അപകടത്തിൽ പെട്ടത്. പുലർച്ചെ മുതൽ പെയ്ത കനത്ത മഴയിൽ അണക്കെട്ട് കരകവിഞ്ഞൊഴുകി വെള്ളച്ചാട്ടത്തിന്റെ ഒഴുക്ക് ശക്തമായിരുന്ന സാഹചര്യമായിരുന്നു.
ശക്തമായ വെള്ളച്ചാട്ടത്തിന് നടുവിലെ ഒരു പാറയിൽ നിൽക്കവെയായിരുന്നു അപകടം സംഭവിക്കുന്നത്. കുടുംബത്തിന്റെ അവസാന നിമിഷങ്ങൾ ദൃശ്യങ്ങളിൽ കാണാമെങ്കിലും രക്ഷപ്പെടുത്താൻ കഴിയാത്ത വിധം മിനിറ്റുകൾക്കുളളിൽ ശക്തമായ വെള്ളത്തിന്റെ കുത്തൊഴുക്കിൽ അഞ്ചു പേരും ഒലിച്ചു പോകുകയായിരുന്നു.
ഇത്തരം അപകടകരമായ സാഹചര്യത്തിൽ വിനോദ സഞ്ചാരികൾക്ക് എങ്ങിനെ അനുമതി ലഭിച്ചുവെന്നത് ഭുസി അണക്കെട്ടിലെ സുരക്ഷാ നടപടികളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. ഈ മേഖലയിലേക്ക് പ്രവേശനം തടയുന്നതിന് ദൃശ്യമായ സുരക്ഷാ ക്രമീകരണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അറിയാൻ കഴിയുന്നത്.
സാഹസിക പശ്ചാത്തലത്തിൽ നിന്ന് സെൽഫിയെടുത്ത് അപകടത്തിൽ പെടുന്നവരുടെ ദൃശ്യങ്ങൾ കൊണ്ട് സമൂഹ മാധ്യമങ്ങൾ നിറയുമ്പോഴും, കുട്ടികളുമായി കുത്തൊഴുക്കുള്ള സ്ഥലത്തേക്ക് പോയത് ന്യായീകരിക്കാനാകാത്ത പിഴവാണ്. കുടുംബത്തെ പഴി ചാരുന്നത് ശ്വാശ്വത പരിഹാരമല്ല. വിസ്മൃതിയിലാകുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികളാണ് ആവശ്യം. സർക്കാരിന്റെ കർശന ഇടപെടൽ അനിവാര്യം.