മുംബൈയിൽ മുളുണ്ട് കേരള സമാജത്തിന്റെയും ഭക്തസംഘം ക്ഷേത്രം ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ ശനിയാഴ്ച, ജൂൺ 29ന് വൈകുന്നേരം ഭക്തസംഘം അജിത്കുമാർ നായർ ഹാളിൽ കലാശ്രീ കലാമണ്ഡലം സി ഗോപാലകൃഷ്ണനും സംഘവും അവതരിപ്പിച്ച ദുര്യോധനവധം കഥകളി അരങ്ങേറി.
ദുര്യോധനനായി കലാക്ഷേത്രം രഞ്ജിഷ് നായരും രൗദ്രഭീമനായി കലാമണ്ഡലം ഗോപാലകൃഷ്ണനും ദുശ്ശാസനനായി കലാനിലയം അനിൽകുമാറും അരങ്ങിൽ മഹാഭാരതത്തിലെ ദുര്യോധനവധം കഥ ആടിത്തകർത്തപ്പോൾ, ഹാളിൽ തിങ്ങി നിറഞ്ഞ മുളുണ്ടിലെ ജനങ്ങൾക്ക് കഥകളി വിസ്മയക്കാഴ്ച്ചയായി മാറി. ശകുനിയും മുമുക്ഷുവുമായി കലാനിലയം അർജുൻ വാരിയറും പാഞ്ചാലിയുടെ വേഷത്തിൽ കലാക്ഷേത്രം ദിവ്യ നന്ദഗോപനും ശ്രീകൃഷ്ണനായി ശില്പ വാരിയറും, യുധിഷ്ഠിരനായി സുജാത അരുണും അരങ്ങിൽ നിറഞ്ഞു നിന്നു. കലാശ്രീ കലാമണ്ഡലം എം. എസ്. ഗിരീശന്റെ കഥകളി സംഗീതം മനോഹരമായിരുന്നു.
കഥകളി ആരംഭിക്കുന്നതിന് മുൻപ് നടന്ന ചടങ്ങിൽ,മുളുണ്ട് സമാജം ഓണത്തോടനുബന്ധിച്ച് സെപ്റ്റംബർ മാസത്തിൽ നടത്താൻ പോകുന്ന മെഗാ പ്രോഗ്രാമിന്റെയും ഓണ സദ്യയുടെയും പ്രവേശന പാസിന്റെ ആദ്യ വില്പനയും ബ്രോഷർ പ്രകാശനവും പ്രസിഡന്റ് സി കെ കെ പൊതുവാൾ, ജനറൽ സെക്രട്ടറി സി കെ ലക്ഷ്മിനാരായണൻ ട്രെഷറർ ടി. കെ രാജേന്ദ്രബാബു എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
കഥകളിക്കുശേഷം കലാകാരന്മാരെ സമാജത്തിന്റെ നേതൃത്വത്തിലും ഭക്ത സംഘത്തിന്റെ നേതൃത്വത്തിലും മാനേജിങ് കമ്മിറ്റി അംഗങ്ങൾ പൊന്നാടയണിയിച്ച് ആദരിച്ചു. മുളുണ്ട് കേരള സമാജം പ്രസിഡണ്ട് സി കെ കെ പൊതുവാൾ, ഭക്തസംഘം പ്രസിഡണ്ട് നാരായണസ്വാമി എന്നിവർ സ്വാഗതം പറഞ്ഞു. സമാജം പബ്ലിക് റിലേഷൻ ചെയർമാൻ ഇടശ്ശേരി രാമചന്ദ്രൻ ചടങ്ങുകൾ നിയന്തിച്ചു. സമാജം കമ്മിറ്റി അംഗങ്ങളായ എ.രാധാകൃഷ്ണൻ,മുരളി, കെ.ബാലകൃഷ്ണൻ നായർ എന്നിവർ നേതൃത്വം നൽകി