മുംബൈ മലയാളികൾ കാലങ്ങളായി ആശ്രയിച്ചിരുന്ന ജയന്തി ജനതയുടെ സേവനം പൂനെയിലേക്ക് മാറ്റിയതിന് പുറകെയാണ് കൊങ്കൺ മേഖലയിലെ തീവണ്ടികൾ പൻവേലിലേക്ക് മാറ്റുവാനുള്ള നീക്കങ്ങൾ നടക്കുന്നത്. പൻവേലിൽ പുതിയ ടെർമിനസ് പൂർത്തിയാകുന്നതോടെയാകും നടപടിയെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. കൊങ്കൺപാത വഴി ദക്ഷിണേന്ത്യയിലേക്കുള്ള വണ്ടികളുടെ ഓട്ടം പനവേലിൽ നിന്ന് ആരംഭിച്ചാൽ കുർള ലോക്മാന്യ തിലക് ടെർമിനസ്, കൂടാതെ ഛത്രപതി ശിവാജി ടെർമിനസ് എന്നിവിടങ്ങളിലെ തിരക്ക് കുറച്ച് ഈ രണ്ട് ടെർമിനസുകളിൽ നിന്നും വടക്ക്, പടിഞ്ഞാറൻ ഭാഗത്തേക്ക് കൂടുതൽ തീവണ്ടികൾ ഓടിക്കാനാണ് റെയിൽവേയുടെ പദ്ധതി.
മുംബൈ കുർള ലോകമാന്യ തിലക് ടെർമിനൻസിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ഏക പ്രതിദിന ട്രെയിനായ നേത്രാവതി എക്സ്പ്രസ് ജൂൺ 30 മുതൽ പനവേൽ സ്റ്റേഷനിൽ നിന്നും സർവീസ് തുടങ്ങിയതിന് പുറകെയാണ് ഈ മേഖലയിൽ സർവീസുള്ള ദുരന്തോ, ഗരീബ് രഥ് എക്സ്പ്രസ്സ് അടക്കമുള്ള തീവണ്ടികൾ പൻവേലിലേക്ക് മാറ്റുവാനുള്ള റെയിൽവേ നീക്കം
ഇതോടെ ഏറെ കഷ്ടത്തിലാകുന്നത് ഈ മേഖലയിലൂടെ യാത്ര ചെയ്യുന്ന മുംബൈ മലയാളികളാണ്. മുംബൈയുടെ വിവിധ പ്രദേശങ്ങളിൽനിന്ന് ഈ വണ്ടികളിൽ കയറാൻ പൻവേലിലെത്താനുള്ള പ്രയാസം ഏറെയാണെന്ന് യാത്രക്കാർ പറയുന്നു. ബോറിവ്‌ലി, വസായ്, കൊളാബ, മീരാ റോഡ്, വിരാർ, അംബർനാഥ്, കല്യാൺ, ഡോംബിവ്‌ലി മേഖലയിൽ നിന്ന് ഗതാഗതക്കുരുക്കുള്ള റോഡുമാർഗം പൻവേലിൽ എത്തുകയെന്നത് ദുരിതമാണ്.
വിഷയം റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും ബന്ധപ്പെട്ട എം പിമാർ മുഖേന സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും എം പി സി സി ജനറൽ സെക്രട്ടറി ജോജോ തോമസ് പറഞ്ഞു. മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലും താമസിക്കുന്ന ബഹുഭൂരിഭാഗം മലയാളികളെയും ബാധിക്കുന്ന പ്രശ്നമാണെന്ന് ജോജോ ചൂണ്ടിക്കാട്ടി. വിഷയത്തിൽ മലയാളി സമാജങ്ങളും സംഘടനകളും ഇടപെടണമെന്നും ഒരു ജനകീയ പ്രശ്നമായി ഉയർത്തി അർഹിക്കുന്ന ഗൗരവത്തോടെ പരിഹാരം തേടാൻ കഴിയണമെന്നും ജോജോ തോമസ് ആവശ്യപ്പെട്ടു.
കേരളത്തിലേക്കുള്ള നിലവിലെ തീവണ്ടികൾ പൻവേലിൽ നിന്ന് പുനർക്രമീകരിക്കുവാനുള്ള നീക്കം പ്രതിഷേധാർഹമാണെന്ന് ശിവസേന സൗത്ത് ഇന്ത്യൻ സെൽ നേതാവ് ശ്രീകാന്ത് നായർ പറഞ്ഞു. കൊങ്കൺ മേഖലയിലെ ഈ സേവനങ്ങൾ കൂടുതൽ സ്വീകാര്യതയുള്ള താനെയിലേക്ക് മാറ്റുവാൻ കഴിയണമെന്നും ശ്രീകാന്ത് നായർ സൂചിപ്പിച്ചു.
കൊങ്കൺ വഴി ഓടുന്ന പൂനെ എറണാകുളം സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്സ് കല്യാൺ വഴി പൻവേലിലേക്ക് തിരിച്ചു വിടണമെന്ന് സിപിഐ എം നേതാവ് പി കെ ലാലി പറഞ്ഞു. ജയന്തി ജനതയുടെ സേവനം പൂനെ വരെ നിയന്ത്രിച്ചതോടെ ബദ്‌ലാപൂർ, അംബർനാഥ്, ഉല്ലാസനഗർ കല്യാൺ, ഡോംബിവ്‌ലി, താനെ തുടങ്ങിയ മേഖലയിൽ താമസിക്കുന്ന മലയാളികൾക്ക് ജന്മനാട്ടിലെത്താൻ വലിയ ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടിയായിരിക്കുന്നു ലാലിയുടെ നിർദ്ദേശം.
മുംബൈയിൽനിന്ന് കൊങ്കൺ വഴി ഗോവ, കേരളം, എന്നീ സംസ്ഥാനങ്ങളിലേക്കാണ് കൂടുതൽ വണ്ടികൾ ഓടുന്നത്.
ഗോവയിലേക്കുള്ള വണ്ടികളൊഴികെ മറ്റു വണ്ടികളെല്ലാം പൻവേലിൽനിന്ന് പുറപ്പെടുന്ന രീതിയിലേക്ക് മാറ്റാനാണ് ശ്രമം. കേരളത്തിലേക്ക് പ്രഖ്യാപിച്ച പുതിയ വണ്ടി പൻവേലിൽനിന്ന് പുറപ്പെടുന്നതും ഇതിന്റെ ഭാഗമാണ്.