ക്ഷേത്രകലാ വാദ്യസംഘം മുംബൈയുടെ കീഴിൽ വാദ്യ ഗുരു അനിൽ പൊതുവാളിന് കീഴിൽ ചെണ്ട അഭ്യസിക്കുന്ന ശിഷ്യരുടെ അരങ്ങേറ്റ വേദിയിലാണ് പുരസ്കാര ദാനം. ജൂലൈ 13ന് കല്യാൺ അയ്യപ്പ ക്ഷേത്രാങ്കണത്തിലാണ് വേദിയൊരുങ്ങുന്നത്.
പ്രശസ്ത വാദ്യ കുലപതി പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ മുഖ്യാതിഥിയായിരിക്കും. ചടങ്ങിൽ സ്ത്രീകളും പുരുഷന്മാരും അടക്കം 22 പേരാണ് തായമ്പകയിൽ അരങ്ങേറ്റം കുറിക്കുന്നത്.
ഗുരുസ്മരണ 2024 പൂക്കാട്ടിരി രാമ പൊതുവാൾ സ്മരണാർത്ഥം എൻഡോമെന്റ് അവാർഡ് അദ്വിതിയ പ്രതിഭ പുരസ്‌കാരം യുവകലാകാരി കുമാരി മാർഗി രഹിതാ കൃഷ്ണദാസിന് കൈമാറും. കേരള സംസ്ഥാന യുവജനോത്സവ മത്സരത്തിൽ തായമ്പകയിലും മേളത്തിലും ഒന്നാം റാങ്ക് നേടിയ ആദ്യ വനിതയായ രഹിത തന്റെ ഏഴാം വയസ്സിലാണ് തായമ്പകയിൽ അരങ്ങേറ്റം കുറിച്ചത്. അച്ഛൻ കലാമണ്ഡലം കൃഷ്ണദാസ് ആണ് ചെണ്ടയിലെ ഗുരുനാഥൻ. 2022ൽ ക്ഷേത്ര വാദ്യകല അക്കാദമിയുടെ വാദ്യനിപുണ പുരസ്കാരം കരസ്ഥമാക്കിയ രഹിത തായമ്പയ്ക്ക് പുറമേ കേളി, പുറപ്പാട്, മേളപദം എന്നിവയിലും പ്രാവീണ്യം നേടി നിലവിൽ കഥകളി കൊട്ട് പരിശീലിക്കുന്നു.
വാദ്യകലാ ആസ്വാദകർക്കുള്ള പ്രത്യേക പുരസ്കാരവും ചടങ്ങിൽ കൈമാറും
മഹാരാഷ്ട്രയിലെ ഭീവണ്ടി നിവാസിയായ രൂപേഷ് കൂടാലെ, മുംബൈയിൽ ജനിച്ചു വളർന്ന രാജേഷ് മേനോൻ എന്നിവർക്ക് ആസ്വാദക പുരസ്കാരവും കൈമാറും . 2013ൽ ആദ്യമായി തായമ്പക കാണാനിടയായ രൂപേഷ് പിന്നീട് മുംബൈയിലും പ്രാന്തപ്രദേശങ്ങളിലുമായി നടന്ന വാദ്യമേളങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. കേരളത്തിൽ പട്ടാമ്പി പെരുമ്പിലാവ് സ്വദേശിയായ രാജേഷ് ഏകദേശം 18 വർഷം മുൻപാണ് വാദ്യകലയിൽ ആകൃഷ്ടനാകുന്നത്
പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ യുവ കലാകാരന്മാർക്ക് പുരസ്‌കാരങ്ങൾ കൈമാറും.