ഗോവ ഗവർണർ ശ്രീധരൻ പിള്ള എഴുതിയ അടിയന്തരാവസ്ഥ ഇരുട്ടിന്റെ നിലവിളികൾ (Democracy Enchained Nation Disgraced: Dark Days of India’s Emergency) എന്ന പുസ്തകം തുറന്നിടുന്നത് ഇന്ത്യയുടെ അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങളാണ്.
രാജ്യത്ത് അടിയന്തരാവസ്ഥയുടെ അര നൂറ്റാണ്ട് പിന്നിടുമ്പോൾ
പ്രതികരിക്കാനും പ്രതിഷേധിക്കാനും അവസരങ്ങള്‍ നിഷേധിക്കപ്പെട്ട കറുത്ത ദിനങ്ങളുടെ ഓർമ്മകൾ പങ്കിടുന്നതാണ് ഗവർണർ ശ്രീധരൻ പിള്ള രചിച്ച പുസ്തകം
ജനാധിപത്യം ചങ്ങലയ്ക്കിടപ്പെട്ട നാളുകളിൽ രാഷ്ട്രം അപമാനിതമായെന്ന ശീർഷകത്തിൽ അടിയന്തരാവസ്ഥ സൃഷ്ടിച്ച കൊടുംഭീകരതയുടെയും അതിനെതിരേ ജനങ്ങള്‍ നടത്തിയ ഐതിഹാസിക പോരാട്ടത്തിന്റെയും ചരിത്രം നിഷ്പക്ഷമായി പുനരവലോകനം ചെയ്യുകയാണ് രചയിതാവ്.
തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൌസിൽ ഗോവ ഗവർണർ ശ്രീധരൻ പിള്ളയുമായി കെയർ ഫോർ മുംബൈ ഭാരവാഹികൾ നടത്തിയ കൂടിക്കാഴ്ചയിലാണ് പുസ്തകത്തിന്റെ ഒരു പ്രതി ജനറൽ സെക്രട്ടറി പ്രിയാ വർഗീസിന് സമ്മാനിച്ചത്. മുംബൈ മലയാളികളുടെ സാമൂഹിക പ്രതിബദ്ധതയെ കുറിച്ച് മതിപ്പോടെ സംസാരിച്ച ഗവർണർ അടിയന്തരാവസ്ഥക്കാലത്തു നടന്ന അതിക്രമങ്ങൾ അറിഞ്ഞിരിക്കേണ്ടതാണെന്നും കൂട്ടിച്ചേർത്തു.
കെയർ ഫോർ മുംബൈ പ്രസിഡന്റ് എം കെ നവാസ്, ട്രസ്റ്റികളായ തോമസ് ഓലിക്കൽ, മെറിഡിയൻ വിജയൻ, ട്രഷറർ പ്രേംലാൽ എന്നിവർ തൈക്കാട് ഗസ്റ്റ് ഹൌസിൽ നടന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ജനങ്ങളുടെയും സമൂഹത്തിന്റെയും നിതാന്ത ജാഗ്രതയാണ് ജനാധിപത്യ മൂല്യങ്ങള്‍ നിലനില്‍ക്കാനും സംരക്ഷിക്കപ്പെടാനും സഹായിക്കുന്നത്. അടിയന്തരാവസ്ഥയുടെ 21 മാസങ്ങള്‍ പൗരസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തിയും ജനാധിപത്യ സ്ഥാപനങ്ങളെ തകര്‍ത്തുമാണു മുന്നേറിയത്. അതിക്രമങ്ങളുടെയും ഭീഷണികളുടെയും ഒരു കാലഘട്ടമായിരുന്നു അത്. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തന്നെയാണ് അടിയന്തരാവസ്ഥ അവസാനിപ്പിക്കപ്പെടാനുള്ള വഴി തുറന്നതെന്നും പുസ്തകത്തിൽ പരാമർശിക്കുന്നു.
ആയിരക്കണക്കിന് ആളുകളെ ജയിലിലടച്ചു, വിയോജിപ്പുകൾ അടിച്ചമർത്തി, സ്വാതന്ത്ര്യത്തിന്റെ ആത്മാവ് ക്രൂരമായി പരീക്ഷിക്കപ്പെട്ടു. അടിയന്തരാവസ്ഥ (1975–77) സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലൊന്നായിരുന്നു.
ഗോവ ഗവർണറായ പി.എസ്. ശ്രീധരൻ പിള്ള, ബഹുമുഖ നേതാവാണ് – അഭിഭാഷകൻ, രാഷ്ട്രീയക്കാരൻ, വാഗ്മി, 260 പുസ്തകങ്ങളുടെ രചയിതാവ് എന്നിങ്ങനെ ഒന്നിലധികം ഡോക്ടറേറ്റുകൾ നേടിയിട്ടുള്ള അദ്ദേഹത്തിന്റെ കൃതികൾ നിയമം, രാഷ്ട്രീയം, സാഹിത്യം എന്നിവയിലായി വ്യാപിച്ചിരിക്കുന്നു,