ഡോംബിവ്‌ലി, കല്യാണ്‍ മേഖലയെ നവി മുംബൈയുമായി വേഗത്തിൽ ബന്ധിപ്പിക്കുന്ന കല്യാൺ-ഷിൽ റോഡിന് മുകളിലുള്ള നിർമ്മാണത്തിലിരിക്കുന്ന പലാവ ഫ്ലൈഓവറിന്റെ നാല് വരി പാതകളിൽ രണ്ടെണ്ണമാണ് കഴിഞ്ഞ ദിവസം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. വെള്ളിയാഴ്ച രാവിലെ തുറന്നെങ്കിലും വൈകാതെ അറ്റകുറ്റപ്പണികൾക്കായി അടയ്‌ക്കേണ്ടി വന്നതാണ് ചർച്ചയായിരിക്കുന്നത്.
നിർമ്മാണം പൂർത്തിയാക്കാൻ ആറ് വർഷമെടുത്ത ഫ്‌ളൈഓവർ ആറു മണിക്കൂറിനുള്ളിലാണ് അടച്ചിടേണ്ട സാഹചര്യമുണ്ടായത്. ആയിരക്കണക്കിന് വാഹന യാത്രക്കാർക്ക് ആശ്വാസമേകുന്ന പാതയുടെ ഉത്ഘാടനത്തിന് പിന്നാലെയുണ്ടായി അനിഷ്ട സംഭവങ്ങളാണ് അറ്റകുറ്റപ്പണികൾക്കായി അടച്ചിടാൻ കാരണമായത്. രണ്ട് ബൈക്ക് യാത്രക്കാർ പുതിയ പാതയിൽ തെന്നി വീഴാനുണ്ടായ കാരണം അമിതമായ ബിറ്റുമെൻ ഉപയോഗിച്ചത് കൊണ്ടാണെന്നാണ് കണ്ടെത്തിയത്. അറ്റകുറ്റപ്പണികൾക്ക് ശേഷം വീണ്ടും തുറന്നെങ്കിലും രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിയൊരുക്കി.
പണി പൂർത്തിയാകാത്ത ഫ്ലൈഓവർ തിടുക്കത്തിൽ തുറന്നതാണെന്ന് സേന (യുബിടി) കല്യാൺ ജില്ലാ പ്രസിഡന്റ് ദിപേഷ് മാത്രെ ആരോപിച്ചു. അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ പോലീസ് നടപടി സ്വീകരിക്കണമെന്നും മാത്രേ ആവശ്യപ്പെട്ടു.
നിർമ്മാണത്തിന് നിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടെന്ന് ആരോപിച്ച മുൻ എംഎൻഎസ് എംഎൽഎ പ്രമോദ് പാട്ടീൽ ഓഡിറ്റ് ആവശ്യപ്പെടുകയും ചെയ്തു.
കരാറുകാരൻ റോഡിൽ അധികമായി ബിറ്റുമെൻ പ്രയോഗിച്ചതായും ഇത് റോഡിൽ വഴുക്കലുണ്ടാക്കിയതായും എംഎസ്ആർഡിസി ഉദ്യോഗസ്ഥൻ പറഞ്ഞു.
2019 ൽ ആരംഭിച്ച ഫ്ലൈഓവറിന്റെ നിർമ്മാണം ഭൂമി ഏറ്റെടുക്കലും സാങ്കേതിക പ്രശ്നങ്ങളും കാരണം മന്ദഗതിയിലായിരുന്നു. ഈ കാലതാമസം വർഷങ്ങളായി പ്രതിഷേധങ്ങൾക്ക് കാരണമായി.
പലാവ ഫ്‌ളൈഓവർ കാലതാമസത്തിൽ പ്രതിഷേധിച്ച് ജൂൺ ആദ്യ വാരം ഉദ്ധവ് താക്കറെയുടെയും രാജ് താക്കറെയുടെയും പാർട്ടികൾ സമരം നടത്തിയിരുന്നു. ഇരു പാർട്ടികളും ഒന്നിക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടയിലായിരുന്നു പലാവ മേൽപ്പാലത്തിന്റെ പണി വൈകുന്നതിൽ ഭരണകക്ഷിയെ പ്രതിക്കൂട്ടിലാക്കാൻ ഇരു പാർട്ടികളിലെയും നേതാക്കളും പ്രവർത്തകരും പ്രതിഷേധ സമയം നടത്തിയത് .

