ഖാർഘർ | സെപ്റ്റംബർ 2, 2025
നവി മുംബൈ ഖാർഘറിലാണ് നഗ്നയായി റോഡിൽ കിടന്നിരുന്ന മുകേഷ് വർമ്മയെ വഴിയാത്രക്കാർ കണ്ടെത്തിയത്. തുടർന്ന് പരിസര വാസികളുടെ സഹായത്തോടെ പ്രദേശത്തെ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്നാണ് പോലീസെത്തി താൽക്കാലിക പരിചരണത്തിനായി സീൽ ആശ്രമത്തിന്റെ സഹായം തേടിയത്.
പാസ്റ്റർ സ്റ്റാൻലിയുടെ നേതൃത്വത്തിൽ സീൽ രക്ഷാസേന സ്ഥലത്തെത്തിയാണ് വലിയ വെല്ലുവിളികൾക്കൊടുവിൽ ആക്രമാസക്തനായ യുവാവിനെ വസ്ത്രം ധരിപ്പിച്ച് ആംബുലൻസിൽ സുരക്ഷിതമായി സീൽ ആശ്രമത്തിലേക്ക് കൊണ്ടുപോയത്. ആക്രമസക്തനായതിനാൽ യാത്രയ്ക്കിടെ കൈകാലുകൾ ബന്ധിക്കേണ്ടി വന്നുവെന്ന് പാസ്റ്റർ പറഞ്ഞു.
ആശ്രമത്തിൽ എത്തിയ ഉടൻ പാസ്റ്റർ കെ. എം. ഫിലിപ്പിൻ്റെ സ്നേഹ സ്പർശത്തോടെയുള്ള ഇടപെടലിൽ മാനസിക വിഭ്രാന്തിയിലായിരുന്ന യുവാവ് പെട്ടെന്ന് ശാന്തനായി. പിന്നീട് ഭക്ഷണവും മരുന്നും നൽകി വിശ്രമിക്കാൻ അനുവദിച്ചു. പിറ്റേന്നാണ് യുവാവുമായി സംസാരിച്ചത്. മൂന്ന് ദിവസമായി ഉറങ്ങിയിട്ടില്ലെന്നും കടുത്ത ജോലി സമ്മർദ്ദത്തിലയിരുന്നുവെന്നും യുവാവ് പറഞ്ഞു.

മുകേഷ് സഹോദരന്റെ നമ്പർ നൽകി. സഹോദരനുമായി ബന്ധപ്പെടുമ്പോഴാണ് കൂടുതൽ വിവരങ്ങൾ വെളിപ്പെടുന്നത്. മുകേഷ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നുവെന്നും, പെട്ടെന്നൊരു ദിവസം ആരോടും പറയാതെ ആശുപത്രി വിടുകയായിരുന്നു. ഫോൺ അടക്കമുള്ള സ്വന്തം സാധനങ്ങൾ എടുക്കാതെയാണ് പോയത്. ഇതോടെ കുടുംബം കടുത്ത വേദനയിലും ആശങ്കയിലുമായിരുന്നു. ആശ്രമത്തിൽ നിന്നുള്ള ഫോൺ വന്നതോടെയാണ് ബന്ധുക്കൾക്ക് ആശ്വാസമായത്
2025 സെപ്റ്റംബർ 2-ന് സഹോദരൻ സോനുകുമാർ സീൽ ആശ്രമത്തിലെത്തിയാണ് മുകേഷിനെ ജന്മ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ഇതിനകം എഴുനൂറോളം പേർക്ക് പുതുജീവിതം പ്രദാനം ചെയ്‌ത സീൽ ആശ്രമത്തിന്റെ നന്മയുടെ പുസ്തക താളിൽ മറ്റൊരു പേര് കൂടി ചേർത്ത് വയ്ക്കാം.
മഹാനഗരത്തിൻ്റെ അപരിചിത യാത്രകളിൽ തെരുവോരത്തും ഫ്ലാറ്റുകളിലും ഒറ്റപ്പെട്ട ജീവിതം നയിച്ച് മാനസിക വിഭ്രാന്തിക്ക് അടിമപ്പെടുന്നവർ അനവധിയാണ് . അവരിൽ പ്രതീക്ഷയുടെ കിരണമാകുകയാണ് സീൽ ആശ്രമം നിസ്വാർത്ഥമായ കാരുണ്യ പ്രവർത്തനങ്ങളിലൂടെ.
