മുംബൈ:ഡോംബിവിലിയിലെ മലയാളീ സംഘടനകളുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന സുധീർ പന്താവൂരിന്റെ സ്മരണയ്ക്ക് കുടുംബം ഏർപ്പെടുത്തിയ പ്രഥമ ‘സുധീർ പന്താവൂർ’ പുരസ്കാരം സീൽ ആശ്രമ സ്ഥാപകനും ഡയറക്‌ടറുമായ പാസ്റ്റർ കെ.എം.ഫിലിപ്പിന് സമർപ്പിച്ചു.
പൻവേലിലെ സീൽ ആശ്രമത്തിൽ സെപ്റ്റംബർ 14 ന് ഉച്ചയ്ക്ക് 2.30 ന് നടന്ന ചടങ്ങിലായിരുന്നു പുരസ്‌കാരം നൽകിയത്.
ചടങ്ങിൽ മടങ്ങർലി പരമേശ്വരൻ നമ്പൂതിരി പ്രശസ്തി പത്രവും മുണ്ടയൂർ പരമേശ്വരൻ നമ്പൂതിരി 51111/- രൂപയുടെ ചെക്കും നൽകി പാസ്റ്റർ കെ എം ഫിലിപ്പിനെ ആദരിച്ചു.
സുധീർ പന്താവൂരിന്റെ ബന്ധുമിത്രാദികൾ പങ്കെടുത്ത ചടങ്ങിൽ മുംബൈയിലെ സാമൂഹ്യ സാംസ്‌കാരിക മണ്ഡലത്തിലെ പ്രവർത്തകരും പങ്കെടുത്തു.

പുരസ്‌കാരം ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും മുന്നോട്ടുള്ള പ്രയാണത്തിൽ ഇതൊരു ഊർജമായിരിക്കുമെന്നും” പുരസ്‌കാരം ഏറ്റു വാങ്ങിയ ശേഷം സീൽ ഡയറക്ടർ പാസ്റ്റർ കെ എം ഫിലിപ്പ് പറഞ്ഞു. സീലിന്റെ ചരിത്രത്തെ കുറിച്ച് അദ്ദേഹം വിശദീകരിച്ച പാസ്റ്റർ ഫിലിപ്പ് സമൂഹത്തിൽ ഏറെ ആദരണീയനായ സുധീർ പന്താവൂരിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്‌കാരം സീലിന് എന്നും മുതൽകൂട്ടായിരിക്കുമെന്നും കൂട്ടിച്ചേർത്തു.
ചടങ്ങിൽ മഹാരാഷ്ട്ര മൈനോരിറ്റി കമ്മീഷൻ മുൻ ചെയർമാൻ ഡോ. എബ്രഹാം മത്തായിയുടെ സാന്നിധ്യം ശ്രദ്ധേയമായി.
‘സീലിന്റെ പ്രവർത്തനം എന്തുകൊണ്ടും മാതൃകാപരമാണെന്നും നല്ലൊരു മനുഷ്യസ്‌നേഹിയുടെ സ്മരണക്ക് ഏർപ്പെടുത്തിയ ഈ പുരസ്‌കാരം സീലിന് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും’ ഡോ. എബ്രഹാം മത്തായി പറഞ്ഞു. ഭാവിയിൽ പാസ്റ്റർ ഫിലിപ്പിന് പത്മശ്രീ ലഭിക്കട്ടെയെന്നും ആശംസിച്ചു.
പുരസ്‌കാര ദാന ചടങ്ങിൽ സുധീർ പന്താവൂരിന്റെ ഓർമ്മകൾ മുരളി നായർ, തൃവിക്രമൻ നമ്പൂതിരി,ആര്യമ്പിള്ളി സുരേഷ്,നരിപ്പറ്റ മുരളി,കപ്ലിങ്ങാട് മുരളി, നാരായണൻ പൊതുവാൾ എന്നിവർ പങ്കു വെച്ചു. അദ്ദേഹം സാമൂഹ്യ സാംസ്കാരിക രംഗത്ത് നൽകിയ സംഭാവനകളയും പ്രകീർത്തിച്ചു.
സുധീർ പന്താവൂരിന്റെ സഹോദരൻ സതീശൻ പന്താവൂർ, മരുമകൻ രാഹുൽ എന്നിവർ ചടങ്ങുകൾ ഏകോപ്പിച്ചു. അവതാരകയായ കൃഷ്ണപ്രിയ ചടങ്ങുകൾ നിയന്ത്രിച്ചു. പ്രസന്നൻ നമ്പൂതിരി നന്ദി പ്രകാശിപ്പിച്ചു.
