നവജീവൻ സെന്ററിന്റെ മുപ്പത്തി ഒന്നാമത് വാർഷികാഘോഷ ചടങ്ങ് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ചലച്ചിത്ര നടിയും മാക്സ് ഫൗണ്ടേഷൻ ഡയറക്ടറുമായ വിജി വെങ്കടേഷ് മുഖ്യാതിഥിയായിരുന്നു. ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ അറിവും വിദ്യാഭ്യാസവും അനിവാര്യമാണെന്ന് വിജി വെങ്കടേഷ് പറഞ്ഞു.
നവജീവൻ നൽകി വരുന്ന സേവനം ശ്ലാഘനീയമാണെന്നും സാമൂഹിക പ്രവർത്തകയായ വിജി വെങ്കടേഷ് കൂട്ടിച്ചേർത്തു. ചുവന്ന തെരുവിലെ കുട്ടികളെ ചൂഷണാത്മകമായ അന്തരീക്ഷത്തിൽ നിന്ന് രക്ഷപ്പെടുത്തി താമസവും വിദ്യാഭ്യാസവും നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തിയാണ് നവജീവൻ മാതൃകയാകുന്നത്.
ചായ് ഫോർ കാൻസർ എന്നൊരു ഫണ്ട് റേസിംഗ് പ്രോഗ്രാമിലൂടെ നിരവധി കാൻസർ രോഗികൾക്ക് കൈത്താങ്ങായ വിജി വെങ്കടേഷ് കുട്ടികൾക്ക് ആത്മവിശ്വാസം പകർന്നാണ് വേദി വിട്ടത്.
നവജീവൻ നൽകിയ പുതുജീവിതം വിതുമ്പലോടെ ഓർത്തെടുത്ത പെൺകുട്ടിയെ ചേർത്ത് പിടിച്ചാണ് പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിലെ ഉമ്മച്ചി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ വിജി വെങ്കടേഷ് കരുതലിന്റെ കരസ്പർശമായത്.

1994-ലാണ് നവജീവൻ സെന്റർ പിറവിയെടുത്തത്. മാർത്തോമ്മാ സിറിയൻ ചർച്ച് ഓഫ് മലബാർ സ്ഥാപിച്ച സന്നദ്ധ സംഘടന ഇതിനകം ആയിരക്കണക്കിന് കുട്ടികൾക്കാണ് പുതുജീവിതം പ്രദാനം ചെയ്തിട്ടുള്ളത് നവജീവൻ പ്രസിഡന്റ് ഡോ ജോസഫ് മാർ ഇവാനിയോസ് എപ്പിസ്‌കോപ്പ സെന്റർ പ്രവർത്തനങ്ങൾ വിശദീകരിച്ചു
നിലവിൽ 745 കുട്ടികളാണ് നവജീവന്റെ സംരക്ഷണത്തിൽ കഴിയുന്നത്.
ചടങ്ങിൽ വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ പേട്രൺ ഡോ ഉമ്മൻ ഡേവിഡ് വിശിഷ്ടാതിഥിയായിരുന്നു. 31 വർഷത്തെ സേവനത്തിലൂടെ, നവജീവൻ സെന്റർ കൈവരിച്ച നേട്ടങ്ങളെ ഡോ ഡേവിഡ് പ്രകീർത്തിച്ചു. പിന്നോക്കാവസ്ഥയിലുള്ള സ്ത്രീകൾക്കും കുട്ടികൾക്കും മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുന്ന പ്രവർത്തനങ്ങളിലൂടെ ദൈവസ്നേഹം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ദൗത്യമാണ് നവജീവൻ നടപ്പിലാക്കുന്നതെന്നും മുംബൈയിലെ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖനായ ഡോ ഉമ്മൻ ഡേവിഡ് വ്യക്തമാക്കി.
വൈസ് പ്രസിഡന്റ് റവ തോമസ് കെ ജെക്കബ്, ട്രഷറർ ഡോ റോയ് ജോൺ മാത്യു, വർഗീസ് ഫിലിപ്പ് തുടങ്ങി നിരവധി പ്രമുഖർ സന്നിഹിതരായിരുന്നു.
അന്തേവാസികളായ കുട്ടികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി. For more photos of the event, click here
