മുംബൈ മാരത്തോൺ വെറും ഒരു കായികമത്സരം മാത്രമല്ല; അത് നഗരത്തിന്റെ സ്പന്ദനവും വികാരവും ഹൃദയമിടിപ്പുമാണെന്ന് സാമൂഹ്യ പ്രവർത്തകനായ ഇടശ്ശേരി രാമചന്ദ്രൻ പറഞ്ഞു.
2004ലാണ് മുംബൈ മാരത്തോണിന് തുടക്കമായത്. തുടക്കകാലത്ത് സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് ആയിരുന്നു പ്രധാന സ്പോൺസർ. അതിനാൽ തന്നെ സ്റ്റാൻഡേർഡ് ചാർട്ടേഡ് മുംബൈ മാരത്തോൺ എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. 14 വർഷങ്ങൾക്ക് ശേഷം, 2018ൽ, സ്പോൺസർഷിപ്പ് ടാറ്റ ഗ്രൂപ്പിലേക്ക് മാറി. അതിനുശേഷം മാരത്തോൺ ടാറ്റാ മുംബൈ മാരത്തോൺ (TMM) എന്ന പേരിൽ അറിയപ്പെടുന്നു.
2004ൽ തന്നെ ടാറ്റ ഗ്രൂപ്പിൽ പുതിയ ജോലിയിൽ പ്രവേശിച്ച രാമചന്ദ്രൻ, ആ വർഷം മുതൽ തുടർച്ചയായി മുംബൈ മാരത്തോണിൽ പങ്കെടുത്തുവരികയായിരുന്നു. ചില വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം, ഈ വർഷം വീണ്ടും മാതൃസ്ഥാപനമായ ടാറ്റ തന്നെ സ്പോൺസർ ചെയ്യുന്ന ഏഷ്യയിലെ ഏറ്റവും വലിയ മാരത്തോണിൽ സജീവമായി പങ്കെടുക്കാനായതിൽ പ്രത്യേക സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അറുപതിനായിരത്തിലധികം പേർ പങ്കെടുത്ത മാരത്തോണിൽ, 5.90 കിലോമീറ്റർ ദൈർഘ്യമുള്ള ഡ്രീം റൺ വിഭാഗത്തിലാണ് അദ്ദേഹം പങ്കെടുത്തത്. വിവിധ കോർപറേറ്റ് സ്ഥാപനങ്ങൾ, ബാങ്കുകൾ, എൻജിഒകൾ എന്നിവിടങ്ങളിൽ നിന്നുള്ള ജീവനക്കാരാണ് ചാരിറ്റിക്ക് പ്രാധാന്യം നൽകുന്ന ഈ വിഭാഗത്തിൽ പ്രധാനമായും പങ്കെടുത്തത്.
“മുംബൈ മാരത്തോൺ ഒരു വലിയ അനുഭവമാണ്. ഓടുമ്പോഴും, ഓട്ടത്തിന് ശേഷവും അനുഭവപ്പെടുന്ന ആ വൈബ്… അത് അനുഭവിച്ചവർക്കേ പൂർണമായി മനസ്സിലാകൂ,” രാമചന്ദ്രൻ പറഞ്ഞു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
