നെരൂൾ:
ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗുരുദേവഗിരി തീർഥാടന മഹോത്സവത്തിന്റെ രജതജൂബിലി ആഘോഷങ്ങൾക്കും ഗുരുദേവഗിരിയിലെ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠാ വാർഷികത്തിനും വെള്ളിയാഴ്ച തുടക്കമാകും. രാവിലെ മഹാഗണപതിഹോമം, ഗുരുപൂജ, ഉഷഃപൂജ എന്നിവയ്ക്കുശേഷം 7.30ന് പതാക ഉയർത്തുന്നതോടെ ആഘോഷപരിപാടികൾ ആരംഭിക്കും. തുടർന്ന് പറനിറയ്ക്കൽ ചടങ്ങ് നടക്കും. 10.30ന് ഉച്ചപൂജയും ഒന്നുമുതൽ മഹാപ്രസാദവും ഉണ്ടായിരിക്കും.
ഉച്ചയ്ക്ക് രണ്ട് മുതൽ ശിവഗിരിമഠത്തിലെ സ്വാമി ഗുരുപ്രസാദ് പ്രഭാഷണം നടത്തും. 2.30 മുതൽ സമിതിയുടെ വിവിധ യൂണിറ്റുകൾ അവതരിപ്പിക്കുന്ന കലാപരിപാടികളും വൈകീട്ട് 7.30 മുതൽ കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന ഗുരുദേവമാഹാത്മ്യം കഥകളിയും അരങ്ങേറും.
ശനിയാഴ്ചയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം. ഈ ദിവസം പുലർച്ചെ 3.30 മുതൽ പ്രത്യേക പൂജകളും കലശപൂജ, കലശാഭിഷേകം എന്നിവയും നടക്കും. അമേരിക്കയിൽ നിന്നുള്ള ഗുരുധർമ പ്രചാരകരായ ബ്രൂസ് റെയ് റൂസെൽ, ആഡ്രിയെന്നെ ഗ്രിഡി സ്മിത്ത് എന്നിവർക്ക് ശിവഗിരി ആശ്രമത്തിൽ നിന്നെത്തുന്ന സന്യാസിമാർ സന്യാസദീക്ഷ നൽകും. വൈകീട്ട് ആദം തിയേറ്റേഴ്‌സ് അവതരിപ്പിക്കുന്ന അതിജീവനക്കാറ്റ് നാടകം ഉൾപ്പെടെ കലാപരിപാടികളും ഉണ്ടാകും.
ഞായറാഴ്ച രാവിലെ ശ്രീനാരായണഗുരുദേവന്റെ ദിവ്യദന്തം പൊതുദർശനത്തിനായി വെക്കും. തുടർന്ന് പുഷ്പാലംകൃത രഥത്തിൽ ഗുരുദേവന്റെ ഛായാചിത്രം വഹിച്ചുള്ള തീർഥാടന ഘോഷയാത്ര നടക്കും. ഗുരുദേവഗിരിയിൽ മഹാഗുരുപൂജയ്ക്കും ആയിരങ്ങൾ പങ്കെടുക്കുന്ന സമൂഹസദ്യയ്ക്കും ശേഷം ഉച്ചയ്ക്ക് ഒരുമണിക്ക് തീർഥാടന മഹാസമ്മേളനം നടക്കും. സമിതി പ്രസിഡന്റ് എം.ഐ. ദാമോദരൻ അധ്യക്ഷത വഹിക്കും.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
