ഇന്ത്യൻ കായികലോകത്തിന്റെ അഭിമാനതാരം പി. ടി. ഉഷയുടെ ഭർത്താവ് ശ്രീനിവാസന്റെ വിയോഗവാർത്ത ഞെട്ടലോടെയും അതീവ ദുഃഖത്തോടെയും മാത്രമാണ് ഉൾക്കൊള്ളാനാകുന്നത്. ഇന്ന് രാവിലെയാണ് സഹപാഠിയും സുഹൃത്തും മാതൃഭൂമി പയ്യോളി ലേഖകനുമായ സി. എം. മനോജ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ ദുഃഖവാർത്ത പുറംലോകമറിഞ്ഞത്. ഇപ്പോഴും വിശ്വാസത്തിലേക്ക് മനസ്സ് പൂർണ്ണമായി എത്തിച്ചേരുന്നില്ല.
2007-ൽ, 26 വർഷങ്ങൾക്ക് ശേഷം ഞാൻ പ്രാഥമിക വിദ്യാഭ്യാസം അഭ്യസിച്ച പയ്യോളിയിലെ തൃക്കോട്ടൂർ യു. പി. സ്കൂൾ സന്ദർശിച്ച അവസരത്തിലാണ് പി. ടി. ഉഷയെ കാണാനായി കുടുംബസമേതം പയ്യോളിയിലെ ‘ഉഷസ്’ എന്ന വസതിയിൽ എത്തിയത്. ഗേറ്റ് തുറന്ന് കോളിങ് ബെൽ അമർത്തിയപ്പോൾ, നിറഞ്ഞ പുഞ്ചിരിയോടെ ഞങ്ങളെ സ്വീകരിച്ചത് ശ്രീനിവാസനായിരുന്നു.
അന്ന് ഉഷ വീട്ടിലില്ലെന്നും കൊയിലാണ്ടിയിലെ ഉഷ സ്‌കൂൾ ഓഫ് അത്ലറ്റിക്‌സിലാണെന്നും അദ്ദേഹം ലളിതമായി അറിയിച്ചു. അതോടെ ഒരു നിമിഷം നിരാശ തോന്നിയെങ്കിലും, ഞങ്ങളുടെ മുഖഭാവം മനസ്സിലാക്കിയ ശ്രീനിവാസൻ സ്നേഹപൂർവ്വം ഇരിക്കാൻ ക്ഷണിച്ചു. തികഞ്ഞ സംഭാഷണപ്രിയനായ അദ്ദേഹം, ഉഷയെയും തന്റെ ജീവിതത്തെയും കുറിച്ച് സൗമ്യതയോടെ സംസാരിച്ചു.
പി. ടി. ഉഷ തൃക്കോട്ടൂർ സ്കൂളിലെ എന്റെ സീനിയറാണെന്ന കാര്യം, 1980-ലെ മോസ്‌കോ ഒളിമ്പിക്സിന് ശേഷം സ്കൂൾ നൽകിയ സ്വീകരണത്തെക്കുറിച്ചുള്ള ഓർമകൾ — എല്ലാം അദ്ദേഹവുമായി പങ്കുവെക്കാൻ അവസരം ലഭിച്ചു. ചായ സൽക്കാരത്തിനും ഒപ്പം നിന്നൊരു ഫോട്ടോയ്ക്കും ശേഷം മാത്രമാണ് അന്ന് ഞങ്ങൾ ‘ഉഷസ്’ വിട്ടത്. പോകുമ്പോൾ ഗേറ്റ് വരെ വന്ന് അദ്ദേഹം ഞങ്ങളെ യാത്രയാക്കി.
അവിസ്മരണീയമായ ആ കൂടിക്കാഴ്ചയ്ക്ക് ശേഷം ഒരുചില തവണ ഫോൺ വഴി ബന്ധം നിലനിന്നിരുന്നു. എന്നാൽ കുറച്ചുകാലമായി ബന്ധം പൂർണ്ണമായി അകലെയായിരുന്നു. ഇന്ന് ആ ഓർമകളെല്ലാം വീണ്ടും മനസ്സിൽ നിറയുമ്പോൾ, ഉഷസ്സിൽ ഒരിളക്കം അണഞ്ഞുപോയെന്ന തോന്നലാണ് ബാക്കി.
- ഇടശ്ശേരി രാമചന്ദ്രൻ, മുളുണ്ട്, മുംബൈ
