മുംബൈ | ലോക കേരള സഭ
മുംബൈ കേരള ഹൗസിൽ മലയാളം മിഷന് സ്ഥിരം ഓഫീസ് അനുവദിക്കണമെന്ന ആവശ്യം കേരള സർക്കാരിന്റെ അനുകൂല പരിഗണനയിൽ. മുംബൈ ലോക കേരള സഭാ അംഗം പ്രിയ വർഗീസ് മൂന്ന് ദിവസങ്ങളിലായി നടന്ന അഞ്ചാം ലോക കേരള സഭാ സമ്മേളനത്തിന്റെ അവസാന ദിന സെഷനിൽ സംസാരിക്കവെയാണ് ഈ നിർദ്ദേശം ഉന്നയിച്ചത്.
മുംബൈയിലും പരിസരപ്രദേശങ്ങളിലുമുള്ള പ്രവാസി മലയാളികൾക്കിടയിൽ മലയാള ഭാഷയുടെ പഠനവും പ്രചാരണവും ശക്തിപ്പെടുത്തുന്നതിനായി കേരള ഹൗസിൽ മലയാളം മിഷന് ഔദ്യോഗിക ഓഫീസ് അനിവാര്യമാണെന്ന് പ്രിയ വർഗീസ് തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
തുടർന്ന് നടന്ന മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശത്തോട് അനുഭാവപൂർണമായ പ്രതികരണം രേഖപ്പെടുത്തി. ഡൽഹിയിലും മുംബൈയിലും നിന്നായി ഉയർന്ന സമാനമായ നിർദ്ദേശങ്ങൾ, സൂക്ഷ്മമായി പരിശോധിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ലോക കേരള സഭ 2026 നിർദ്ദേശങ്ങൾ പഠിക്കാൻ സ്റ്റാൻഡിംഗ് കമ്മിറ്റി
അതേസമയം, ലോക കേരള സഭ 2026-ൽ ഉയർന്ന നിർദ്ദേശങ്ങൾ പഠിക്കുന്നതിനും നടപ്പാക്കുന്നതിനുമായി കേരള സംസ്ഥാന സർക്കാർ നോർക്ക (NORKA) യുമായി ചേർന്ന് ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
ഈ കമ്മിറ്റിയിൽ മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച് നമ്മുടെ മലയാളം മിഷൻ മുംബൈ ചാപ്റ്റർ പ്രസിഡന്റ് ആർ.ഡി. ഹരികുമാർ ഉൾപ്പെടെ തെരഞ്ഞെടുത്തത് പ്രവാസി മലയാളി സമൂഹത്തിന് ഏറെ പ്രാധാന്യമുള്ള തീരുമാനമായാണ് വിലയിരുത്തപ്പെടുന്നത്.
പ്രവാസി–സംസ്ഥാന ബന്ധം ശക്തമാകും
മുംബൈ കേരള ഹൗസിൽ മലയാളം മിഷന് ഓഫീസ് അനുവദിക്കപ്പെടുന്നതിലൂടെ ഭാഷാപരിശീലനം, അധ്യാപക പരിശീലനം, പരീക്ഷകൾ, സാംസ്കാരിക പരിപാടികൾ തുടങ്ങിയ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായി ഏകോപിപ്പിക്കാൻ സാധിക്കുമെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
ഇത് പ്രവാസി മലയാളികളുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും, ഭാഷയും സാംസ്കാരിക പൈതൃകവും സംരക്ഷിക്കാനും കേരള സർക്കാർ പ്രതിബദ്ധമാണെന്നതിന്റെ കൂടി തെളിവായി കണക്കാക്കപ്പെടുന്നു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
