എറണാകുളം-ഡൽഹി ട്രെയിൻ യാത്രയ്ക്കിടെ ബൗദ്ധിക വെല്ലുവിളി നേരിട്ട മലയാളി യുവാവിനെ സാമൂഹിക കൂട്ടായ്മയുടെ ഇടപെടലിലൂടെ ആംബുലൻസിൽ സ്വദേശത്തേക്ക് മാറ്റി. മലപ്പുറം എടപ്പാൾ സ്വദേശിയായ സാദിഖ് (33) കഴിഞ്ഞ മാർച്ച് 28 മുതൽ മഹാരാഷ്ട്രയിലെ ചന്ദ്രാപ്പൂർ സിവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
ട്രെയിൻ യാത്രയ്ക്കിടെയുണ്ടായ ആരോഗ്യപ്രശ്നത്തെ തുടർന്ന് സാദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് RPF/GRP ഉദ്യോഗസ്ഥരുടെ സംരക്ഷണയിൽ ചികിത്സ തുടരുകയായിരുന്നു. എന്നാൽ പലവട്ടം ആവശ്യപ്പെട്ടിട്ടും ബന്ധുക്കളുടെയോ ബന്ധപ്പെട്ട അധികാരികളുടെയോ ഭാഗത്ത് നിന്ന് ആവശ്യമായ സഹകരണം ലഭിക്കാത്ത സാഹചര്യം നിലനിന്നിരുന്നു.
ഇതിനിടെ സാദിഖിന്റെ അമ്മ ഫാത്തിമ (60)യുടെ നിസ്സഹായാവസ്ഥയും അപേക്ഷയും പരിഗണിച്ച് കൊങ്കൺ യാത്രാവേദി ഹെൽപ് ഡെസ്ക് കൂട്ടായ്മ രംഗത്തെത്തി. അവരുടെ നേതൃത്വത്തിൽ എടപ്പാളിൽ നിന്ന് ആംബുലൻസും രണ്ട് ജീവകാരുണ്യ പ്രവർത്തകരെയും എത്തിച്ച് ഏറ്റുവാങ്ങിയാണ് ഇന്ന് രാവിലെ 11:30ന് സ്വദേശമായ പൊന്നാനി-എടപ്പാളിലേക്ക് സാദിഖിനെ യാത്രയാക്കിയത്.
ഈ രക്ഷാപ്രവർത്തനത്തിന് പിന്നിൽ പ്രവർത്തിച്ച കൊങ്കൺ യാത്രാവേദി ഗ്രൂപ്പംഗങ്ങളായ ശിവൻകുട്ടി, കൊളാബ മലയാളി സമാജം പ്രതിനിധി ഹാരീസ്, ചന്ദ്രാപ്പൂർ കേരള സമാജം പ്രസിഡന്റ് ഷാജി ജോൺ, സമാജം അംഗങ്ങൾ, RPF/GRP ഉദ്യോഗസ്ഥർ, ആശുപത്രി ജീവനക്കാർ എന്നിവരുടെ ഏകോപിത പ്രവർത്തനം ശ്രദ്ധേയമായി.
സാദിഖിന്റെ സുരക്ഷിതമായ മടക്കയാത്ര സാധ്യമാക്കിയവർക്കെല്ലാം നന്ദി രേഖപ്പെടുത്തിയ കൊങ്കൺ യാത്രാവേദി, നന്മ വറ്റാത്ത സമൂഹത്തിന്റെ തെളിവായി ഈ സംഭവം മാറുകയാണെന്ന് ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
