മുംബൈ താനെ ജില്ലയിലെ മുംബ്രയിൽ നടന്ന വെടിവെപ്പ് കേസിൽ നിർണായക മുന്നേറ്റം. ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ ജയൻ ശിവാനന്ദൻ നായരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം താനെ ജില്ലയിലെ മുംബ്ര കൈലാസ് നഗറിൽ നടന്ന ഷൂട്ടൗട്ടിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ മലയാളിയായ പ്രതി ജയൻ ശിവാനന്ദൻ നായരെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൊല്ലം സ്വദേശിയായ 51കാരനായ ജയൻ ശിവാനന്ദൻ നായർ കൊൽക്കത്ത നിവാസിയാണ്.
ബംഗാളി ബാബ നായർ എന്ന പേരിലാണ് മുംബൈയിൽ അറിയപ്പെടുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നു.
മുംബൈ മലയാളി സമൂഹവുമായി നേരിട്ട് ബന്ധമില്ലെന്ന സൂചനയും അന്വേഷണത്തിൽ ലഭിച്ചിട്ടുണ്ട്. കേസിന്റെ പിന്നാമ്പുറങ്ങൾ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്. കോമ്പൗണ്ടിൽ ഉണ്ടായിരുന്ന വാഴക്കുല വെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അതിരുവിട്ട് വെടിവയ്പ്പിൽ കലാശിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം.
സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
പ്രതിയെ ഇന്ന് താനെ ജൂനിയർ കോടതിയിൽ ഹാജരാക്കി. മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട പ്രതിയെ വിശദമായ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. സംഭവത്തിന്റെ കൃത്യമായ കാരണം, ഉപയോഗിച്ച ആയുധത്തിന്റെ ഉറവിടം എന്നിവ കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
മുംബ്ര വെടിവെപ്പ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കെ, അന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
അക്ബർ അബ്ദുൽ ഷെയ്ഖ്, അബ്ദുൽ ഹസൻ ഷെയ്ഖ്, സമീർ അഹമ്മദ് ഷെയ്ഖ് എന്നിവർക്കാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ അക്ബർ ഷെയ്ഖ് ചികിത്സയ്ക്കിടെ മരണപ്പെട്ടു. മറ്റു രണ്ടുപേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
