മുംബൈയിലെയും നവി മുംബൈയിലെയും തെരുവുകളിലും റെയിൽവേ പ്ലാറ്റ്ഫോമുകളിലും ഉപേക്ഷിക്കപ്പെട്ടവർക്കും മാനസികാസ്വാസ്ഥ്യമുള്ളവർക്കും ആശ്രയമായി കഴിഞ്ഞ 26 വർഷമായി പ്രവർത്തിച്ചു വരുന്ന സീൽ ആശ്രമം ഇപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നു. മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡ് (MSEDCL) നൽകിയ അമിതമായ വൈദ്യുതി ബില്ലുകളാണ് ആശ്രമത്തിന്റെ നിലനിൽപ്പിനേയും മനുഷ്യാവകാശ സേവനങ്ങളേയും ഭീഷണിയിലാഴ്ത്തിയിരിക്കുന്നത്.
മാസം ശരാശരി 60,000 മുതൽ 70,000 രൂപ വരെയായിരുന്ന വൈദ്യുതി ബിൽ, 2026 ഏപ്രിലിൽ പെട്ടെന്ന് 1.87 ലക്ഷം രൂപയായി ഉയർന്നു. തുടർന്ന് ലഭിച്ച ബില്ലിൽ ഇത് വീണ്ടും 2.03 ലക്ഷം രൂപയായി വർധിച്ചതോടെ ആകെ കുടിശിക ഏകദേശം 3.8 ലക്ഷം രൂപയായി. വിഷയത്തിൽ വ്യക്തത തേടി നിരവധി തവണ MSEDCL ഓഫീസിൽ സമീപിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് ആശ്രമ അധികൃതർ പറയുന്നു.
മുംബൈ പൊലീസ്, റെയിൽവേ പൊലീസ്, വിവിധ ആശുപത്രികൾ, സാമൂഹിക പ്രവർത്തകർ എന്നിവരുടെ സഹായത്തോടെ തെരുവിൽ ഉപേക്ഷിക്കപ്പെട്ടവരെ രക്ഷപ്പെടുത്തി പുനരധിവാസം നൽകുന്ന സ്ഥാപനമാണ് സീൽ ആശ്രമം. നിലവിൽ 400-ലധികം പേരാണ് ഇവിടെ സംരക്ഷണത്തിൽ കഴിയുന്നത്. രാജ്യത്തെ 25-ലധികം സംസ്ഥാനങ്ങളിലായി 700-ത്തിലധികം പേരെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കാനും ആശ്രമത്തിന് കഴിഞ്ഞിട്ടുണ്ട്. ആരും ഏറ്റെടുക്കാത്ത 600-ലധികം പേരുടെ സംസ്കാര ചടങ്ങുകളും മാന്യമായി നിർവഹിച്ചിട്ടുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
വൈദ്യുതി ചെലവ് കുറയ്ക്കാനും പരിസ്ഥിതി സൗഹൃദ ഊർജ ഉപയോഗം പ്രോത്സാഹിപ്പിക്കാനുമായി മഹീന്ദ്ര സുസ്റ്റൻ പ്രൈവറ്റ് ലിമിറ്റഡിന്റെ CSR സഹായത്തോടെയും സന്നദ്ധ പ്രവർത്തകരുടെ പിന്തുണയോടെയും സ്ഥാപിച്ച സോളാർ പവർ സംവിധാനവും ഇപ്പോൾ പ്രതീക്ഷിച്ച ഗുണം നൽകുന്നില്ലെന്നാണ് ആശ്രമത്തിന്റെ പരാതി. ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ചെറിയൊരു ഭാഗം മാത്രമാണ് ബില്ലിൽ കണക്കാക്കപ്പെടുന്നതെന്നും ബാക്കി യൂണിറ്റുകൾ അവഗണിക്കപ്പെടുകയാണെന്നും അവർ ആരോപിക്കുന്നു.
“മാനുഷിക സേവനത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾക്ക് ഇത്തരത്തിലുള്ള അനാവശ്യ സാമ്പത്തിക ഭാരം ഏൽപ്പിക്കുന്നത് അത്യന്തം വേദനാജനകമാണ്. ഈ സാഹചര്യം തുടർന്നാൽ നൂറുകണക്കിന് നിർധനർക്കുള്ള ഭക്ഷണം, ചികിത്സ, താമസം, പുനരധിവാസം എന്നിവ തന്നെ പ്രതിസന്ധിയിലാകും,” എന്ന് സീൽ ആശ്രമ സ്ഥാപകനും ഡയറക്ടറുമായ Pr. K. M. Philip പറഞ്ഞു.
വൈദ്യുതി ബില്ലുകളുടെ പുനഃപരിശോധന, സോളാർ വൈദ്യുതി ഉത്പാദനത്തിന്റെ സുതാര്യമായ കണക്കെടുപ്പ്, അധിക ചാർജുകളിലെ വ്യക്തത എന്നിവ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികളുടെയും സമൂഹത്തിന്റെയും അടിയന്തര ഇടപെടലിനായി സീൽ ആശ്രമം അഭ്യർത്ഥിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | Every SATURDAY 4.30 P.M. | KAIRALI NEWS
