കേരളത്തിലെ റെയിൽ വികസനവുമായി ബന്ധപ്പെട്ട് സമഗ്രമായ നിർദേശങ്ങൾ മുന്നോട്ടു വച്ച് മുഖ്യമന്ത്രി വി.ഡി. സതീശന് തുറന്ന കത്തുമായി റെയിൽവേ വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന സുരേഷ് വർമ്മ. അതിവേഗ റെയിൽ പദ്ധതികളേക്കാൾ പ്രായോഗികവും ദീർഘകാല പ്രയോജനകരവുമായ പരിഹാരം നിലവിലുള്ള റെയിൽപാതകൾ ഇരട്ടിപ്പിക്കുകയാണെന്ന് ഈ കത്തിലൂടെ ചൂണ്ടിക്കാട്ടുന്നു.
കത്തിൻ്റെ പൂർണ്ണ രൂപം ചുവടെ:
ബഹു: കേരള മുഖ്യമന്ത്രിക്ക്,
അങ്ങ് വിഭാവനം ചെയ്യുന്ന അതിവേഗ റെയിൽപ്പാതയ്ക്ക് ഇതുവരെ ഒരു പുർണ്ണ ചിത്രം ആയിട്ടില്ലല്ലോ.
കേരളത്തിന്റെ സമകാലീന സാഹചര്യത്തിൽ കൂടുതൽ പ്രായോഗികമായ മാർഗം റെയിൽ പാതയിരട്ടിപ്പാണ്. നിലവിലുള്ള ട്രാക്കുകൾക്ക് സമാന്തരമായി പുതിയ രണ്ടു വരി പാതകൾ കൂടി നിർമ്മിച്ചാൽ മുംബൈ മാതൃകയിൽ അതിവേഗ സർവീസുകൾ പുതിയ ട്രാക്കുകളിലൂടെ നടത്താൻ കഴിയും. വന്ദേ ഭാരത്, ദുരന്തോ , രാജധാനി എക്സ്പ്രസ്സുകൾ തുടങ്ങിയ സർവ്വീ സുകൾക്കും തിരുവനന്തപുരം കാസർകോഡ് ട്രയിനുകൾക്കും ഈ പാതകൾ ഉപയോഗിക്കാം.
വിശദമായ പരിസ്ഥിതി പഠനങ്ങൾക്കുള്ള കാലവിളംബവും ഒഴിവാക്കാം.
കേരളത്തിൽ ഈ ആശയം പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ നടപ്പിലാക്കേണ്ടതായിരുന്നു. മുൻകാല പാർലമെൻ്റ് അംഗങ്ങളുടെയും സർക്കാരുകളുടെയും അനാസ്ഥ മൂലമാണ് ഇത്തരം പദ്ധതികൾ നടക്കാതെ പോയത്
സംസ്ഥാന സർക്കാർ മുന്നോട്ടുവയ്ക്കുന്ന ഏത് അതിവേഗ റെയിൽ പദ്ധതിയായാലും അത് വിപുലമായ സാങ്കേതിക പഠനങ്ങളും ഗവേഷണങ്ങളും പരിസ്ഥിതി പഠനങ്ങളും ആവശ്യപ്പെടുന്നു. റേക്കുകളുടെ ലഭ്യത, കോച്ചിംഗ് കാർ ഷെഡ്ഡുകൾ, മെയിന്റനൻസ് സൗകര്യങ്ങൾ, യാർഡുകൾ തുടങ്ങിയ അടിസ്ഥാന സംവിധാനങ്ങൾ മുൻകൂട്ടി ഉറപ്പാക്കേണ്ടതുണ്ട്.
പാതയിരട്ടിപ്പാണ് ലക്ഷ്യമെങ്കിൽ അതിന് സംസ്ഥാന സർക്കാരിനേക്കാൾ നിർണായക പങ്ക് വഹിക്കേണ്ടത് കേന്ദ്ര സർക്കാരും റെയിൽവേ മന്ത്രാലയവുമാണ്. കേരളത്തിലെ ലോക്‌സഭാ -രാജ്യസഭ എംപിമാർ രാഷ്ട്രീയ ഭിന്നതകൾ മറന്ന് ഒരുമിച്ച് നിന്ന് ഈ ആവശ്യം കേന്ദ്രത്തിന് മുന്നിൽ ഉന്നയിച്ചാൽ പദ്ധതി യാഥാർഥ്യമാക്കാനാകും.
മുൻ കെ-റെയിൽ പദ്ധതി വിജയിക്കാതെ പോയത് , ഇത്തരമൊരു ബൃഹത്തായ പദ്ധതിക്ക് ആവശ്യമായ സാങ്കേതിക തയ്യാറെടുപ്പുകളും വ്യക്തമായ വിഷനും നേതൃത്വവും ഉണ്ടാകാതിരുന്നതുകൊണ്ടാണ്. റെയിൽവേ രംഗത്തെ നിർണായക തീരുമാനങ്ങൾ രാഷ്ട്രീയ നേതാക്കളേക്കാൾ ഉദ്യോഗസ്ഥ തലത്തിലാണ് രൂപപ്പെടുന്നത്. അതിനാൽ ശാസ്ത്രീയവും പ്രായോഗികവുമായ പിഴവില്ലാത്ത നിർദേശങ്ങൾ മാത്രമേ അംഗീകരിക്കപ്പെടാറുള്ളൂ.
അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട പഠനങ്ങളും കേന്ദ്രാനുമതികളും ഏകോപിപ്പിക്കുന്നതിനായി ശശി തരൂർ, എൻ.കെ. പ്രേമചന്ദ്രൻ, സുരേഷ് കൊടിക്കുന്നിൽ തുടങ്ങിയ പാർലമെന്റംഗങ്ങളെ ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കണം.
അതേസമയം, അതിവേഗ റെയിൽ പദ്ധതികളേക്കാൾ അടിയന്തര പരിഗണന അർഹിക്കുന്ന മറ്റു ചില വിഷയങ്ങളുമുണ്ട്
കേരളത്തിലെ 376 മാൻഡ് റെയിൽവേ ഗേറ്റുകൾ ഘട്ടംഘട്ടമായി ഒഴിവാക്കി മേൽപ്പാതകളും ഫുട് ഓവർ ബ്രിഡ്ജുകളും സ്ഥാപിക്കണം . എന്തുകൊണ്ടും കേരളത്തേക്കാൾ പിന്നാക്കം നില്ക്കുന്ന സിക്കിമിൽ ഒരു റയിൽവേ ഗേറ്റു പോലുമില്ല. മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിൽ വെറും 10 റയിൽവേ ഗേറ്റുകൾ വീതം മാത്രമാണ് ഉള്ളത്. റെയിൽവേ ഗേറ്റുകൾ കാരണം ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ദീർഘനേരം തടസ്സപ്പെടുന്നത് ഗുരുതരമായ പ്രശ്നമാണല്ലോ.
പല റെയിൽവേ സ്റ്റേഷനുകളിലും പ്ലാറ്റ് ഫോമുകൾക്ക് പൂർണമായ മേൽക്കൂര സൗകര്യമില്ലാത്തത് ഏ സി കോച്ചുകളിലും ജനറൽ /ദേവാംഗൻ കംപാർട്ട്മെൻ്റിലുമുള്ള യാത്രക്കാർക്ക് ( വിശിഷ്യാ മഴക്കാലത്ത്) വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. കേരളത്തിലെ എല്ലാ റയിൽ സ്റ്റേഷനുകളിലും എസ്കലേറ്ററുകളും ലിഫ്റ്റുകളും സമയബന്ധിതമായി സ്ഥാപിക്കണം.
അതിവേഗ റെയിൽ ഒരു ദീർഘകാല പദ്ധതിയായിരിക്കുമ്പോൾ റെയിൽവേ ഗേറ്റുകളുടെ ഇല്ലാതാക്കൽ, പ്ലാറ്റ് ഫോം വികസനം, യാത്രാസൗകര്യങ്ങളുടെ മെച്ചപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങൾ നടപ്പിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
കേരളത്തിന്റെ റെയിൽ വികസനം രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിച്ചു കൂടാ. അത് യുവതയുടെയും ഭാവി തലമുറകളുടെയും ആവശ്യകതയാണ് . എല്ലാ ജനപ്രതിനിധികളും ഒരുമിച്ച് പ്രവർത്തിച്ചാൽ കേരളത്തിന് ആവശ്യമായ റെയിൽ വികസനം യാഥാർഥ്യമാക്കാൻ കഴിയും,
പ്രതീക്ഷകളോടെ,
വിധേയൻ
സുരേഷ് വർമ്മ
9326127587
അതിവേഗ റെയിൽ ഒരു ദീർഘകാല പദ്ധതിയായിരിക്കുമ്പോൾ റെയിൽവേ ഗേറ്റുകളുടെ ഒഴിവാക്കൽ, പ്ലാറ്റ് ഫോം വികസനം, യാത്രാസൗകര്യങ്ങളുടെ മെച്ചപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങൾ ഉടൻ നടപ്പിലാക്കേണ്ട പരിഷ്കാരങ്ങളാണെന്ന് സുരേഷ് വർമ്മ അഭിപ്രായപ്പെടുന്നു.
കേരളത്തിന്റെ റെയിൽ വികസനം രാഷ്ട്രീയ വാദപ്രതിവാദങ്ങളുടെ വിഷയമല്ല, ഭാവി തലമുറകളുടെ ആവശ്യകതയാണ്. എല്ലാ ജനപ്രതിനിധികളും ഒരുമിച്ച് പ്രവർത്തിച്ചാൽ കേരളത്തിന് ആവശ്യമായ റെയിൽ അടിസ്ഥാനസൗകര്യ വികസനം യാഥാർഥ്യമാക്കാൻ കഴിയുമെന്നും തുറന്ന കത്തിൽ സുരേഷ് വർമ്മ വ്യക്തമാക്കുന്നു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | JUNE 13 2026 SATURDAY 4.30 P.M. | KAIRALI NEWS
