മുംബൈയിൽ ഡോംബിവ്‌ലിയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ ബോയിലർ പൊട്ടിത്തെറിയെ തുടർന്നുണ്ടായ വൻ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി ഉയർന്നു. സംഭവത്തിൽ 60 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുപ്പതോളം പേരെ രക്ഷപ്പെടുത്തി. അപകട കാരണം ഇനിയും വ്യക്തമല്ല. അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു.
ഡോംബിവ്‌ലി എംഐഡിസി (മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ) സമുച്ചയത്തിൻ്റെ രണ്ടാം ഘട്ടത്തിലെ കെമിക്കൽ ഫാക്ടറിയിലാണ് സംഭവം
പൊട്ടിത്തെറിയുടെ ആഘാതത്തിൽ ബോയ്‌ലറിന്റെ ഏഴരക്കിലോ തൂക്കമുള്ള കഷ്ണം ഒന്നര കിലോമീറ്റർ അകലെ തെറിച്ചു വീണപ്പോൾ തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് പ്രദേശവാസിയായ വീട്ടമ്മ പറയുന്നു.
അടുത്ത ആറ് മാസത്തിനുള്ളിൽ, അപകടകരമായ രാസവസ്തുക്കൾ നിർമ്മിക്കുന്ന കമ്പനികളെ ഡോംബിവ്‌ലി ജനവാസ മേഖലയിൽ നിന്ന് മാറ്റാനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് ശ്രീകാന്ത് ഷിൻഡെ എം പി പറഞ്ഞു. ജനവാസമുള്ള വ്യവസായ മേഖലയിൽ എഞ്ചിനീയറിംഗ് കമ്പനികളെ മാത്രം നിലനിർത്തി കെമിക്കൽ കമ്പനികളെ മാറ്റുമെന്നും മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ , വ്യവസായ മന്ത്രി ഉദയ് സാമന്ത് എന്നിവരുമായി അടുത്തയാഴ്ച ചർച്ച നടത്തി ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ഷിൻഡെ വ്യക്തമാക്കി
അപകടകരമായ രാസവസ്തുക്കൾ നിർമിക്കുന്ന കമ്പനികളെ നഗരത്തിൽ നിന്ന് മാറ്റണമെന്ന നാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യമാണെന്നും ആവർത്തിച്ചുള്ള അപകടങ്ങൾ ആശങ്കയുണ്ടാക്കുന്നതാണെന്നും ഷിൻഡെ പറഞ്ഞു.
മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ആശുപത്രിയിലെത്തി ചികിത്സയിൽ കഴിയുന്ന തൊഴിലാളികളെ സന്ദർശിച്ചു.
പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചത്. മരിച്ചവർ മുഴുവൻ ഈ കമ്പനിയിലെ തൊഴിലാളികളായിരിക്കാനാണ് സാധ്യത. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല.
സ്ഫോടനത്തിൽ സമീപപ്രദേശത്തെ കെട്ടിടങ്ങളിലെ ജനൽച്ചില്ലുകൾ തകർന്നു.
സ്ഫോടനത്തെത്തുടർന്നുണ്ടായ തീപ്പിടിത്തം തൊട്ടടുത്ത കമ്പനികളിലേക്കും വ്യാപിച്ചെങ്കിലും അഗ്നിരക്ഷാസേനയും ദേശീയ ദുരന്തനിവാരണ സേനയുമെത്തി നിയന്ത്രിച്ചു.
എന്നാൽ, സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ പല കമ്പനികൾക്കും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. അതിനിടയിൽ ഭൂകമ്പം ഉണ്ടായെന്ന പ്രചാരണം സമീപവാസികളെ കൂടുതൽ പരിഭ്രാന്തരാക്കി.