മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ സുപരിചിതനും സജീവസാന്നിധ്യവുമായ ജോജോ തോമസിനെ മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എം.പി.സി.സി) ജനറൽ സെക്രട്ടറിയായി വീണ്ടും നിയമിച്ചു.
പാർട്ടിയുടെ സംഘടനാ സംവിധാനത്തിന് അദ്ദേഹം നൽകിയ മികച്ച സംഭാവനകളും അചഞ്ചലമായ പ്രവർത്തന മികവും പരിഗണിച്ചാണ് എ.ഐ.സി.സിയുടെ ഈ സുപ്രധാന തീരുമാനം. ഹർഷവർദ്ധൻ സക്പാൽ എം.പി.സി.സി. പ്രസിഡൻ്റ് ആയതോടെയാണ് ഈ പുനഃസംഘടന നടന്നത്.
മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കൾക്ക് പുത്തൻ പ്രവർത്തന ശൈലികൾ പരിചയപ്പെടുത്തുന്നതിൽ ജോജോ തോമസിന്റെ അനുഭവസമ്പത്ത് നിർണായകമാണ്. 51 വയസ്സുകാരനായ ജോജോ, കഴിഞ്ഞ 38 വർഷമായി കോൺഗ്രസ് പാർട്ടിയിൽ സജീവമാണ്. 2018 മുതൽ എം.പി.സി.സി. ഭാരവാഹിയായ ജോജോ, അശോക് ചവാൻ, ബാലാസാഹിബ് തോറാട്ട്, നാനാ പാട്ടോലെ തുടങ്ങിയ പ്രമുഖർ സംസ്ഥാന അധ്യക്ഷരായിരുന്നപ്പോഴും നേതൃനിരയിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ്.
കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ ലഭിച്ച അനുഭവസമ്പത്ത് മുംബൈയിലെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് ജോജോ പറയുന്നു. പയ്യന്നൂർ കോളേജിലെ കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റ്, കോളേജ് യൂണിയൻ ചെയർമാൻ എന്നീ നിലകളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്ന ജോജോ തോമസ്, പിന്നീട് മുംബൈയിലെത്തി തന്റെ രാഷ്ട്രീയ പ്രയാണം തുടരുകയായിരുന്നു.
ദക്ഷിണ മുംബൈ ജില്ലാ സെക്രട്ടറി, എം.പി.സി.സി. സംസ്ഥാന സെക്രട്ടറി എന്നീ പദവികളിലൂടെ വളർന്ന് ഒരു ജില്ലയുടെ പൂർണ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി നിയമിതനായത് സ്വന്തം കഴിവിനും പ്രവർത്തന മികവിനും ലഭിച്ച വലിയ അംഗീകാരമായി ജോജോ പറയുന്നു.
രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് പുറമെ മുംബൈയിലെ സാമൂഹിക, സാംസ്കാരിക മേഖലകളിലും ജോജോ തോമസ് സജീവമായ സാന്നിധ്യമാണ്. ഓൾ മുംബൈ മലയാളി അസോസിയേഷൻ (അമ്മ) എന്ന സംഘടനയ്ക്ക് നേതൃത്വം നൽകുന്ന അദ്ദേഹം, മറാഠി-മലയാളി സമൂഹങ്ങളെ ഒരുമിപ്പിക്കുന്ന സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ലോക കേരള സഭാംഗം, കേരള സംഗീതനാടക അക്കാദമി പശ്ചിമമേഖല മുൻ അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും സഖ്യകക്ഷി ധാരണയുടെ ഭാഗമായി അവസരം നഷ്ടപ്പെട്ടപ്പോഴും പാർട്ടി പ്രവർത്തനങ്ങളിൽ ഒരു കുറവും വരുത്താതെ സജീവമായി നിന്ന ജോജോ തോമസിന് ലഭിച്ച ഈ പുതിയ നിയമനം, അദ്ദേഹത്തിലുള്ള നേതൃത്വത്തിന്റെ അടിയുറച്ച വിശ്വാസ്യതയുടെയും അർപ്പണബോധത്തിനുള്ള അംഗീകാരവുമായാണ് കണക്കാക്കപ്പെടുന്നത്. മുംബൈയുടെ രാഷ്ട്രീയ ഭൂമിയിൽ ഒരു മലയാളിക്ക് ലഭിക്കുന്ന ഈ അംഗീകാരം, കേരളീയ സമൂഹത്തിന് അഭിമാനിക്കാവുന്ന നേട്ടമാണ്
