- രാജൻ കിണറ്റിങ്കര :::
മുംബൈ ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ നഗരമാണ്, ഇവിടെ ആർക്കും ആരോടും പ്രതിപത്തിയോ സൗഹൃദമോ ഇല്ല. എല്ലാവരും അവരവരുടെ അതിജീവനത്തിനായുള്ള ഓട്ടത്തിലാണ്. സ്വന്തം അയൽവാസി ആരെന്നു പോലും ആർക്കും അറിയില്ല. അയൽപക്കത്ത് നടക്കുന്ന മരണങ്ങൾ പോലും അറിയുന്നത് ചിലപ്പോൾ വൈകിയായിരിക്കും. അത് കരുണയോ മനുഷ്യത്വമോ മനസ്സിൽ ഇല്ലാഞ്ഞിട്ടല്ല, നഗരം അതിനുള്ള സമയം അവർക്ക് അനുവദിച്ച് നൽകുന്നില്ല എന്നതാണ് സത്യം.
കുറച്ച് ദിവസമായി വൈകീട്ട് ഞാൻ സ്ഥിരമായി കയറുന്ന വണ്ടിയിൽ ഒരാൾ എന്നെ നോക്കി ചിരിക്കുന്നു. ഞാൻ പുറകോട്ട് തിരിഞ്ഞു നോക്കി, മറ്റാരോടെങ്കിലും ആണോ എന്ന്, അല്ല, അയാൾ എന്നെ നോക്കി തന്നെയാണ് ചിരിക്കുന്നത്. ഇന്നലെ ഞാൻ കയറി കഴിഞ്ഞ് വണ്ടി പ്ലാറ്റ്‌ഫോമിൽ നിന്ന് നീങ്ങാൻ തുടങ്ങിയപ്പോഴാണ് അയാൾ ഓടിക്കിതച്ച് വന്നു കയറിയത്, വന്നതും വാതിലിന്റെ സൈഡിൽ നിൽക്കുന്ന എന്റെ കൈ സ്നേഹത്തോടെ പിടിച്ചു. എനിക്കിപ്പോഴും അയാളെ അറിയില്ല, എവിടെയോ കണ്ട പരിചയം എന്നതിനപ്പുറം ആ മുഖം ഏതെന്ന് വ്യക്തമാകുന്നില്ല. ചിലപ്പോൾ ട്രെയിനിൽ വച്ച് കണ്ട മുഖപരിചയം ആകാം. ഓടിവന്ന കിതപ്പ് മാറിയപ്പോൾ അയാൾ ഹിന്ദിയിൽ ചോദിച്ചു, ഇന്നലെ എവിടെപ്പോയി, കണ്ടില്ലല്ലോ. എന്നെക്കുറിച്ചും അന്വേഷിക്കുന്ന ഒരാൾ, എന്റെ യാത്രകളുടെ നിശ്വാസം തിരിച്ചറിയുന്ന ഒരാൾ ഈ മഹാനഗരത്തിൽ ഉണ്ടല്ലോ, എനിക്കൊരു കുളിർമ്മ തോന്നി മനസ്സിൽ.
ഇന്നലെ അല്പം വൈകി ഓഫീസിൽ നിന്നിറങ്ങാൻ, ഞാൻ പറഞ്ഞു. സ്റ്റാർട്ടിങ് പോയന്റിൽ നിന്ന് രണ്ടാമത്തെ സ്റ്റേഷൻ ആയതിനാൽ ട്രെയിനിൽ അപ്പോൾ വലിയ തിരക്കുണ്ടായിരുന്നില്ല. അപരിചിതരോട് വലിയ അടുപ്പം കാണിക്കാത്ത ഞാൻ എന്റെ ലോകത്തിലേക്ക് വഴുതി. കുറച്ച് കഴിഞ്ഞപ്പോൾ അയാൾ കൈയിലുള്ള ബിസ്ക്കറ്റ് പാക്കറ്റ് എന്റെ നേരെ നീട്ടി ഒന്നെടുത്തുകൊള്ളാൻ പറഞ്ഞു. ഞാൻ സ്നേഹപൂർവ്വം നിരസിച്ചു.
ഇതാണ് മുംബൈ നഗരം. ഇവിടെ നിങ്ങൾക്ക് ഫ്ലാറ്റിലോ ഓഫീസിലോ അല്ലെങ്കിൽ പുറത്തുള്ള ലോകത്തോ സൗഹൃദങ്ങൾ ഉണ്ടായെന്നു വരില്ല. പക്ഷെ മുംബൈയിലെ ലോക്കൽ ട്രെയിനിൽ ഒരു ദിവസം കൊണ്ട് ഒരായുസ്സിന്റെ സൗഹൃദം കെട്ടിപ്പടുക്കുന്നവരാണ് മുംബൈ വാസികൾ.
കൽ കഹാ ഗയാ, ശ്യാം കോ ദേഖാ നഹി, ലേറ്റ് ഹുവാ ക്യാ (ഇന്നലെ എവിടെപ്പോയി, വൈകീട്ട് കണ്ടില്ലല്ലോ, ലേറ്റ് ആയോ) ഇത്തരം സംഭാഷണങ്ങൾ ഒരു ദിവസം ഒരിക്കലെങ്കിലും കേൾക്കാത്ത മുംബൈ ലോക്കലിലെ യാത്രക്കാർ ഉണ്ടാവില്ല. ഒരാൾ വന്നില്ലെങ്കിൽ അത്ര തിരക്ക് കുറഞ്ഞല്ലോ എന്ന് ചിന്തിക്കുന്നവരല്ല സഹിഷ്ണുതകൊണ്ട് സ്നേഹം പടുത്ത കരുതലിന്റെ ഈ ആൾരൂപങ്ങൾ. അതവരുടെ സ്നേഹത്തിന്റെ, കരുതലിന്റെ, ഉൽക്കണ്ഠയുടെ അന്വേഷണങ്ങളാണ്. മുംബൈവാസികൾക്ക് മറ്റെവിടെയും കിട്ടാത്ത സ്‌നേഹം, കിതച്ചു പായുന്ന ട്രെയിനിലെ കിതയ്ക്കാത്ത സൗഹൃദം.
ലോക്കൽ ട്രെയിനിലെ യാത്രകൾ നിരീക്ഷിച്ചാൽ അറിയാം, വാതിലിൽ തൂങ്ങി നിൽക്കുന്നവരെ ഒരു കൈകൊണ്ട് താങ്ങി മറ്റേ കൈകൊണ്ട് സ്വയം ബാലൻസ് ചെയ്യാൻ ശ്രമിക്കുന്നവരെ. സ്വന്തം സുരക്ഷിതമല്ല അവർ നോക്കുന്നത്, അടുത്ത് തൂങ്ങി നിൽക്കുന്നവൻ വീഴരുതെന്ന് കരുതലാണ്. എന്നെപോലെ ഒച്ചയെടുത്ത് മുന്നിലുള്ളവരെ ചീത്ത പറയാൻ അറിയാത്തവർക്ക് വേണ്ടി ആഗേ ചലോ എന്ന് പറഞ്ഞ് നിസ്സഹായരെ സഹായിക്കുന്നവർ. ബാഗുകൾ വയ്ക്കുന്ന റാക്കിൽ ഒരു സൂചി കുത്താൻ സ്ഥലം ഇല്ലെങ്കിലും കൈയിൽ ബാഗ് തൂക്കി വിഷമിക്കുന്നവരുടെ ബാഗ് വാങ്ങി എവിടെയെങ്കിലും സ്ഥാപിക്കുന്നവർ. അതല്ലെങ്കിൽ സ്വന്തം ബാഗ് അവിടെ നിന്നും എടുത്ത് അടുത്ത് നിൽക്കുന്നവന്റെ ബാഗിന് സ്ഥലം കൊടുക്കുന്നവർ.
നവരാത്രിയും, പുതുവർഷവും ദീപാവലിയും സ്വന്തം വീടുകളിൽ ആഘോഷിച്ചില്ലെങ്കിലും ലോക്കൽ ട്രെയിൻ യാത്രികർക്ക് അത് ആഘോഷമാണ്, അവർ ട്രെയിനുകൾ പൂക്കൾ കൊണ്ട് അലങ്കരിക്കും. അപരിചിതർക്ക് പോലും മധുരം വിളമ്പും. ആടും പാടും. ജീവിതത്തിന്റെ സംഘർഷങ്ങളെ അവർ ഒരു മണിക്കൂറിൽ അലിയിച്ചു കളയും. ഇത് മുംബൈക്ക് മാത്രം സ്വന്തമായ യാത്രാനുഭവം.
മഹാനഗരത്തിലെ ലോക്കൽ ട്രെയിനിൽ സഹനത്തിന്റെ, സഹിഷ്ണുതയുടെ പാതകൾ ഉരുക്കുപാളം പോലെ നീണ്ടു നിവർന്ന് കിടക്കുകയാണ്, ആർക്കും തോൽപ്പിക്കാൻ ആകാതെ.
