- രാജൻ കിണറ്റിങ്കര :::::
ഈ ഓണക്കാലത്ത് 826 കോടിയുടെ മദ്യം കുടിച്ച മലയാളിയുടെ ഒരു പ്രതിനിധിയായി ഞാൻ ഈ മഹാനഗരത്തിൽ നിൽക്കുമ്പോൾ ഒരു മലയാളിയായി ജനിച്ചതിൽ കുറച്ചൊന്നുമല്ല അഭിമാനം. ഇന്ത്യ ചന്ദ്രയാൻ 3 വിക്ഷേപണത്തിന് ചെലവഴിച്ചത് 600 കോടിയാണ്. 826 കോടിക്ക് വെള്ളമടിച്ച് മലയാളി പാതാളവും ചൊവ്വയും ചന്ദ്രനും കറങ്ങി ഒടുവിൽ നടുറോഡിൽ വീണ് ഭൂമിയെ സാഷ്ടാംഗം പ്രണമിച്ചു.
മഹാബലി ഓണം കഴിഞ്ഞ് ഇന്ന് പാതാളത്തിലേക്ക് തിരിച്ചു പോകാനുള്ള തയ്യാറെടുപ്പിലാണ്. കേരളത്തിലെ തെരുവുനായ്ക്കൾ കുറച്ച് ദിവസമായി കൂടുതൽ ആക്രമണ വീര്യം കാട്ടുന്നുണ്ട്. മലയാളികൾ ഓണത്തിന് പൊതുവെ പച്ചക്കറി വിഭവങ്ങൾ കഴിക്കുന്നവർ ആയതു കൊണ്ട് ചിക്കൻ വേയ്സ്റ്റ്, ബീഫ് വേയ്സ്റ്റ് ഒന്നും വഴിയോരത്ത് കിട്ടുന്നില്ലത്രെ, അതിനാൽ വഴിയാത്രക്കാരുടെ ഇറച്ചിയുള്ള കാലുകൾ അന്വേഷിച്ച് നടക്കുകയാണ് പട്ടികൾ .
എക്സിറ്റ് വിസ അടിക്കാൻ എയർപോർട്ടിലെ ക്യൂവിൽ നിൽക്കുമ്പോഴാണ് എയർ ഇന്ത്യ വിമാനം ക്യാൻസൽ ആയ വിവരം അനൗൺസ് ചെയ്യുന്നത്. പാതാളത്തിലേക്ക് ആകെയുള്ള യാത്രക്കാരൻ മഹാബലി ആയതുകൊണ്ട് ആരും ബഹളം വയ്ക്കാനോ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാനോ പോയില്ല. ന്യൂസ് റിപ്പോർട്ട് ചെയ്യുന്ന ചില ചാനലുകാർ എവിടെ നിന്നോ ഓടിയെത്തി. അപ്പോഴേക്കും “മഹാബലി എയർപോർട്ടിൽ കുടുക്കിൽ ” എന്ന ബ്രേക്കിംഗ് ന്യൂസ് ചാനലുകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരുന്നു. ന്യൂസ് കാണുന്നവർ മഹാബലിയുടെ ബാഗിൽ നിന്ന് നിരോധിച്ച വല്ല സാധനങ്ങളും പിടിച്ചെടുത്തു എന്ന് കരുതി.
“ബാഗിൽ മറ്റവനാകും” പാതാളത്തിൽ ഇതൊന്നും കിട്ടില്ലല്ലോ, മലയാളി കഥ മെനയാൻ തുടങ്ങി, സൈബർ യോദ്ധാക്കൾ മൊബൈലിൽ നെറ്റ് റീചാർജ് ചെയ്ത് മുറികളിൽ സജീവമായി. നാല് പുറത്തേക്കും നോക്കിയുള്ള അദ്ദേഹത്തിൻ്റെ ആ നടത്തം കണ്ടപ്പഴേ എനിക്ക് സംശയം തോന്നി, എന്തോ ചുറ്റിക്കളി ഉണ്ടെന്ന് . മഹാബലി നായ്ക്കളെ പേടിച്ച് നാല് പാടും നിരീക്ഷിച്ച് നടന്നതും വക്രീകരിച്ച ചായക്കട ചർച്ചയായി .
പല വീടുകളിലും തുറക്കാതിരിക്കാൻ ഫ്രിഡ്ജിൻ്റെ ഡോർ കയറിട്ട് കെട്ടിയിരിക്കുകയാണ്. വലിച്ചിട്ട തുണികൾ മടക്കി പഴയതുപോലെ വയ്ക്കാൻ പാടുപെടുന്ന ജൗളിക്കടയിലെ സെയിൽസ് ഗേളിനെപ്പോലെ പുറത്തെടുത്ത പാത്രം എവിടെ തിരുകണം എന്നറിയാതെ ഫ്രിഡ്ജിനു മുന്നിൽ തളർന്നിരിക്കുന്ന ചില വീട്ടമ്മമാരെയും കണ്ടു.
ഓണക്കാലം കല്യാണങ്ങളുടെ കൂടി കാലമായിരുന്നു കേരളത്തിൽ . ട്രംപിൻ്റെ തീരുവ മറ്റാരെയും ബാധിച്ചില്ലെങ്കിലും കല്യാണപ്രായമായ പെൺകുട്ടികളുള്ള മാതാപിതാക്കളെ അത് കാര്യമായി ബാധിച്ചിട്ടുണ്ട്. കല്യാണത്തിന് സ്വർണ്ണ പാദസരം വരെ ഇട്ട് നടന്നവർ കെട്ട്താലി പോലും ഇമിറ്റേഷൻ ഗോൾഡ് ആക്കേണ്ട ഗതികേടിലാണ് . ഒരു പവൻ്റെ മോതിരം കൈയിലിട്ടവനൊക്കെ ഇപ്പോൾ ലക്ഷപ്രഭുവാണ്. സ്വർണ്ണത്തേക്കാൾ ഭയക്കണം ആഭരണം വാങ്ങുമ്പോൾ ജ്വല്ലറികൾ ഈടാക്കുന്ന ലേബർ ചാർജിനെ . ബംഗാളികൾ ആഭരണം ഉണ്ടാക്കുന്ന പണി പഠിച്ചെടുത്ത് കേരളത്തെ ഒരു വലിയ പ്രതിസന്ധിയിൽനിന്ന് രക്ഷപ്പെടുത്തണം എന്നാണ് സാധാരണക്കാരൻ്റെ പ്രാർത്ഥന.
തിരുവോണപ്പിറ്റേന്നത്തെ ചിത്രം അവസാനിക്കുന്നു. ഉമ്മറത്തെ വാഴക്കുലയിൽ കരിനിറം കയറിയ ചില പഴങ്ങളും ഉമ്മറത്ത് മഴയിൽ കുതിർന്ന ഒരു പൂക്കളവും മാത്രം ബാക്കി .
- രാജൻ കിണറ്റിങ്കര
