മുംബൈ മലയാളികൾക്ക് അഭിമാനമായി ഇതാദ്യമായാണ് ഒരു മലയാളിയുടെ രചനയിലും ആവിഷ്കാരത്തിലും ഒരു ഹിന്ദി നാടകം അരങ്ങിലെത്തുന്നത്. നടനും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ മോഹൻ നായർ വിവിധ ഭാഷക്കാരായ എഴുപതിലധികം കലാകാരന്മാരെ അണിനിരത്തിയാണ് സാമൂഹിക പ്രതിബദ്ധതയുള്ള മെഗാ നാടകം ഒരുക്കിയിരിക്കുന്നത്.
ചെന്നൈയിലാണ് ആദ്യമായി ഈ നാടകം മലയാളത്തിൽ അരങ്ങേറുന്നത്. ശക്തമായ ഒരു പ്രമേയത്തെ ഒട്ടും വിരസതയില്ലാതെ അരങ്ങിൽ പകർന്നാടിയാണ് മുംബൈ മലയാളിയായ മോഹൻ നായർ ചെന്നൈയിൽ കൈയ്യടി നേടിയത്. മോഹൻ നായർ രചിച്ച കനൽ ശിഖരത്തിന്റെ ആദ്യ അവതരണത്തിന് ചലച്ചിത്ര സംവിധായകൻ കെ മധു അടക്കമുള്ള പ്രശസ്തരാണ് അഭിനന്ദനങ്ങൾ ചൊരിഞ്ഞത്.

ആദ്യ പ്രദർശനം കണ്ടിറങ്ങിയ പ്രേക്ഷകർ സമ്മിശ്ര പ്രതികരണമാണ് പങ്ക് വച്ചത്.
ശക്തമായ സന്ദേശമാണ് നാടകം സമൂഹത്തിന് നൽകുന്നതെന്ന് സാമൂഹിക പ്രവർത്തകനായ ശ്രീകാന്ത് നായർ പ്രതികരിച്ചു. എന്നാൽ നൃത്താവിഷ്കാരങ്ങളും, തെയ്യം തുടങ്ങിയ നൃത്തരൂപങ്ങളും വിസ്മയക്കാഴ്ചയൊരുക്കിയെങ്കിലും, സമയദൈർഘ്യം ഒഴിവാക്കാമായിരുന്നുവെന്നാണ് ചിലരെല്ലാം അഭിപ്രായപ്പെട്ടത്. അതെ സമയം മികച്ച രീതിയിൽ ചിട്ടപ്പെടുത്തിയ നാടോടി നൃത്തം നാടകത്തെ കളറാക്കിയെന്ന് അഭിജിത് മേനോൻ പറഞ്ഞു.
മാഫിയകളാൽ ചൂഷണം ചെയ്യപ്പെടുന്ന യുവാക്കളുടെയും, ഒറ്റപ്പെടലിന്റെ നൊമ്പരത്തിൽ കഴിയുന്ന അമ്മമാരുടെയും കഥ പറയുന്ന നാടകം വിരൽ ചൂണ്ടുന്നത് വർത്തമാന കാലത്തെ വലിയൊരു സാമൂഹിക വിപത്തിലേക്കാണ്. സ്റ്റേജിന്റെ പരിമിതികളെ മറി കടന്ന് ഒരു സിനിമയാക്കാൻ പറ്റിയ പ്രമേയമെന്നാണ് രാജ് നാരായണൻ പറയുന്നത്.
ഭസ്മാഞ്ചൽ എന്ന നാടകം ഹർഷൽ റാണെയാണ് സംവിധാനം ചെയ്യുന്നത്. ഈ മേഖലയിൽ മികവുറ്റ സാങ്കേതിക പ്രവർത്തകരാണ് അണിയറയിൽ. ഹിന്ദിയിലെ തന്റെ ആദ്യ നാടകത്തിന് കൂടുതൽ വേദികൾ ലഭിച്ച ത്രില്ലിലാണ് മോഹൻ നായർ. നാടകത്തിൽ അഭിനയിച്ചവരിൽ ഭൂരിഭാഗവും പുതുമുഖങ്ങളാണ്. എന്നിരുന്നാലും ഒന്നിനൊന്ന് മെച്ചപ്പെട്ട അഭിനയമുഹൂർത്തങ്ങളാണ് ഇവരെല്ലാം കാഴ്ച വച്ചത്.

വാഷി വിഷ്ണുദാസ് ഭാവെ ഓഡിറ്റോറിയത്തിൽ അരങ്ങേറിയ ആദ്യ പ്രദർശനം കാണാൻ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സന്നിഹിതരായിരുന്നു. ഡോ റോയ് ജോൺ മാത്യു, മോഹൻ നായർ, ശ്രീകാന്ത് നായർ, താര വർമ്മ, പ്രേംകുമാർ, വിജയകുമാർ, പ്രേംലാൽ, രമേശ് കലമ്പൊലി, ജയന്ത് നായർ തുടങ്ങിയവർ ഭദ്രദീപം കൊളുത്തിയായിരുന്നു നാടകത്തിന്റെ ആദ്യ പ്രദർശനം ആരംഭിച്ചത്. സിന്ധു നായർ സാംസ്കാരിക ചടങ്ങ് നിയന്ത്രിച്ചു. For more photos of the event, click here
