യേശുദാസ് എന്ന മഹാഗായകൻ്റെ സംഗീത ജീവിതം മഹാനഗരിയുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു.
ഷണ്മുഖാനന്ദ ഹാളിൽ നിറഞ്ഞ സദസ്സിനെ ത്രസിപ്പിച്ച എത്രയെത്ര കച്ചേരികൾ. 80 കളിൽ ഇന്ത്യൻ ചലച്ചിത്രരംഗത്ത് തരംഗങ്ങൾ സൃഷ്ടിച്ച സൂപ്പർ ഹിറ്റുകളുടെ ഘോഷയാത്ര. ചെമ്പൂർ അയ്യപ്പ സന്നിധിയിൽ എല്ലാവർഷവും നടത്തിയ സദിരുകൾ.
മണ്ഡലകാല മലയാളികളുടെ സംഗീതസ്മൃതികളിൽ നിന്നും മായാതെ നിൽക്കുന്ന ഒരു അപൂർവ യുഗ്മഗാനം ഇപ്പോൾ വൈറൽ ആവുകയാണ്.
“ആരാധിക്കുന്നവർക്ക് ആധാരമായ് വിളങ്ങും നാരായണൻ ഹരി നാരായണൻ”.
അരനൂറ്റാണ്ട് പിന്നിട്ട ഈ പാട്ട്, മുംബൈയിലെ മുതിർന്ന തലമുറയിലുള്ള മലയാളികളുടെ ദീപ്തസ്മരണകളിൽ ഇപ്പോഴും ഇളം കാറ്റു പോലെ ഒഴുകുന്നുണ്ട്.

1970കളുടെ തുടക്കത്തിൽ മുംബൈയിലെ പ്രശസ്തമായ ഷണ്മുഖാനന്ദ ഹാളിലായിരുന്നു ആ അപൂർവ നിമിഷം. നിറഞ്ഞ സദസ്സിന്റെ മുന്നിൽ ഗാനഗന്ധർവൻ യേശുദാസും ഇളയ സഹോദരി ജയ ആന്റണിയും (ജയമ്മ) ചേർന്നാലപിച്ച ഏക ഭക്തിഗാനം നേരിൽ അനുഭവിച്ചവർക്ക് ഇന്നും മറക്കാനാവാത്ത ഒരു കുളിരോർമ്മയാണ്.
1972-ൽ ഗ്രാമഫോണിൽ റെക്കോർഡ് ചെയ്ത ഈ പാട്ടിന് സംഗീതം നൽകിയിരുന്നത് ജയവിജയന്മാരാണ്. സെമി ക്ലാസിക്കൽ സ്പർശമുള്ള ഈ ഗാനത്തിൽ യേശുദാസിന്റെ തുടക്കകാല ശബ്ദത്തിന്റെ ഭാവുകത്വവും ജയമ്മയുടെ സ്നിഗ്ദ്ധമധുരലമായ സ്വരസൗന്ദര്യവും ചേർന്ന് ഒരവിസ്മരണീയത തീർത്തിരുന്നു.
യേശുദാസിനൊപ്പം ജയമ്മ പാടിയ ഏക ഗാനമാണിതെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. പാട്ട് കേട്ട് പിന്നീട് യേശുദാസ് സഹോദരിയോട് പറഞ്ഞത് — “സുശീലാമ്മയെപ്പോലെ പാടിയല്ലോ നീ” എന്നാണ്
പണ്ട് തൃശ്ശൂർ ആകാശവാണിയിലെ ‘പ്രഭാതവന്ദനം’ എന്ന പരിപാടിയിലൂടെ ഈ ഗാനം പ്രഭാതസംഗീതമായി മുഴങ്ങാറുണ്ടായിരുന്നു. കേരളത്തിലെ പല ക്ഷേത്രങ്ങളിലും രാവിലെയും വൈകീട്ടും ഈ ഭക്തിഗാനത്തിന്റെ ശാന്തമായ താളം പതിവായി കേൾക്കപ്പെട്ടിരുന്നു. ഇന്നും ഈ ഗാനം ചില ക്ഷേത്രങ്ങളിൽ പ്രഭാതഭേരിപോലെ പതിവാണ്.
ഗാനരചയിതാവ് എം. പരമേശ്വരൻ നായർ (എം.പി. ശിവം) — പാലക്കാട് സ്വദേശിയായ എഴുത്തുകാരനും സംഗീതജ്ഞനുമായിരുന്നു. അദ്ദേഹത്തിന്റെ ചിത്രംപോലും ഇന്ന് അപൂർവമാണ്. ജയമ്മ സംഗീതം അഭ്യസിച്ചത് ജയവിജയന്മാരിലെ വിജയന്റെ കീഴിലായിരുന്നു. 1973-ലെ അമേരിക്കൻ പര്യടനത്തിനുശേഷം അവർ സംഗീതലോകത്തിൽനിന്ന് പിൻമാറി, 1975-ലാണ് അവരുടെ വിവാഹം.
1967 മുതൽ ജ്യേഷ്ഠനായ യേശുദാസിനൊപ്പം ഗാനമേളകളിൽ പാടിത്തുടങ്ങിയ ജയമ്മ മുംബൈയിലെ വേദിയിലും ഒരിക്കൽ പങ്കെടുത്തു. ആ കാലഘട്ടം യേശുദാസിന്റെ മുംബൈ സംഗീതയാത്രയുടെ അവിസ്മരണീയ അധ്യായമായിരുന്നു. അമേരിക്കയിലേക്ക് താമസം മാറുന്നതിനു മുൻപ്, ചെമ്പൂരിൽ മണ്ഡലപൂജക്കാലത്ത് യേശുദാസ് സൗജന്യമായി ഭക്തിഗാനമേളകൾ അവതരിപ്പിച്ചിരുന്നതും മുംബൈ മലയാളികൾക്ക് മറക്കാനാകില്ല.
കാലം നീങ്ങിയെങ്കിലും, ആ സഹോദരഗാനത്തിന്റെ മധുരം ഇന്നും മൗനമായി മുഴങ്ങുന്നു — ആരാധനയുടെയും സംഗീതത്തിന്റെയും അതിരുകൾ മായ്ച്ചു ചേർന്നൊരു നിമിഷമായി.
സ്വന്തം സംഗീത സംവിധാനത്തിൽ ദാസേട്ടനെ കൊണ്ട് പാടിച്ച മുംബൈ പ്രേംകുമാർ മുതൽ ഗായകരായ മധു നമ്പ്യാർ, ബാബുരാജ്, വിജയകുമാർ, സെബാസ്റ്റ്യൻ, ആന്റണി തുടങ്ങി യുവ തലമുറയിലെ അശ്വിൻ നമ്പ്യാർ വരെ എണ്ണമറ്റ ആരാധകരാണ് ദാസേട്ടന് മുംബൈയിലുള്ളത്. പ്രേംകുമാറിനെ ഈണത്തിൽ യേശുദാസ് ആലപിച്ച അമ്പിളിക്കിണ്ണത്തിൽ എന്ന ഗാനം വലിയ ഹിറ്റായിരുന്നു.
- സുരേഷ് വർമ്മ
