കഴിഞ്ഞ ദിവസം തീയേറ്ററുകളിലെത്തിയ മറാഠി ചിത്രത്തിന് പ്രദർശന കേന്ദ്രങ്ങളിൽ നിന്നെല്ലാം മികച്ച പ്രതികരണം ലഭിക്കുന്നതിന്റെ ത്രില്ലിലാണ് അണിയറ പ്രവർത്തകരായ മലയാളികൾ. ആലപ്പുഴ എടത്വ സ്വദേശിയായ സിമ്മി ജോസഫും , റോബിൻ വർഗീസും ചേർന്നാണ് ചിത്രത്തിന്റെ സംവിധാനം. എറണാകുളം കോലഞ്ചേരി നിവാസി ജോസഫ് ഏബ്രഹാമും, വസായിയിൽ കുടുംബ വേരുള്ള രണ്ടു യു എസ് മലയാളികളും ചേർന്നാണ് നിർമ്മാണം.
കോവിഡിന് ശേഷം പാൻ ഇന്ത്യൻ സിനിമകളുടെ കുത്തൊഴുക്കിൽ പ്രാദേശിക ഭാഷയിലുള്ള ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ബോളിവുഡിൽ തങ്ങളുടെ ശക്തി കേന്ദ്രം സ്ഥാപിച്ചതിനുശേഷം, തെക്കൻ ചലച്ചിത്ര നിർമ്മാതാക്കൾ ഇപ്പോൾ പ്രാദേശിക സിനിമകളിലേക്കും ചുവടുവെക്കുന്നു. മറാത്തി സിനിമകൾ ശക്തമായ, ഉള്ളടക്കത്തെ അടിസ്ഥാനമാക്കിയുള്ള കഥപറച്ചിലിന് പേരുകേട്ടതാണ്.
ഒരു സാധാരണക്കാരന്റെ കണ്ണിലൂടെ, മഹാരാഷ്ട്ര രാഷ്ട്രീയ ഭൂപ്രകൃതിയെ മലയാളി ശൈലിയിൽ കഥ പറഞ്ഞാണ് ചിത്രം കൈയ്യടി നേടുന്നത്. മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നതെങ്കിലും, അതിന് ഒരു പ്രത്യേക തെക്കൻ സുഗന്ധമുണ്ട്.
സൈക്കിളിൽ നാട് ചുറ്റി കച്ചവടം ചെയ്യുന്ന ഒരാളുടെയും മാധ്യമ പ്രവർത്തകന്റെയും കഥ പറയുന്ന സിനിമയിൽ പ്രശസ്തരായ മറാഠി അഭിനേതാക്കളാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
മഹാരാഷ്ട്രയിൽ നൂറിലേറെ തീയേറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. മുംബൈയിലും പ്രാന്തപ്രദേശങ്ങളിലുമായി 18 കേന്ദ്രങ്ങളിൽ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്.
സിമ്മിയുടെ രണ്ടാമത്തെ ചിത്രമാണ് റീൽസ്റ്റാർ. ആദ്യ മറാഠി ചിത്രമായ അന്യ വലിയ വിജയം നേടിയതോടെയാണ് ഈ സിനിമയിലേക്കെത്തുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനു ടി ചാക്കോ, എഡിറ്റിംഗ് ഡിജോ വർഗീസ്, കൂടാതെ 22 മലയാളികൾ കൂടി സിനിമയുടെ അണിയറയിലുണ്ട്.
