മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ഒരു ഗ്രാമത്തിൽ അഞ്ച് വയസ്സുകാരിക്കെതിരെ ലൈംഗിക പീഡനം നടന്ന സംഭവത്തിൽ ഗുരുതര വീഴ്ചകളാണ് പുറത്തുവരുന്നത്. 15 വയസ്സുള്ള ഒരു ആൺകുട്ടിയാണ് പിഞ്ചു ബാലികയെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് പരാതി. സംഭവമുണ്ടായ ഉടൻ പോലീസിൽ വിവരം അറിയിക്കാനോ കുട്ടിക്ക് ആവശ്യമായ വൈദ്യചികിത്സ നൽകാനോ അനുവദിക്കാതെ ഗ്രാമവാസികൾ കുടുംബത്തെ തടയുകയായിരുന്നെന്ന് അധികൃതർ വ്യക്തമാക്കി.
നവംബർ 7 ന് ഷിരൂർ കാസർ തഹസീലിലാണ് സംഭവം നടന്നത്. എന്നാൽ വിവരം അടുത്തിടെയാണ് പുറത്തുവന്നത്. ഗ്രാമത്തിന്റെ അപകീർത്തി ഒഴിവാക്കാനെന്ന പേരിൽ നാട്ടുകാർ യോഗങ്ങൾ ചേർന്നു കുടുംബത്തെ അധികൃതരെ സമീപിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുകളുണ്ട്. ഇതിന്റെ ഫലമായി കുട്ടി നാല് ദിവസം വീട്ടിൽ തന്നെ കഠിന വേദന സഹിച്ചു കഴിയേണ്ടിവന്നു.
തുടർന്ന് കുടുംബാംഗങ്ങൾ ബീഡ് പോലീസ് സൂപ്രണ്ട് നവനീത് കൻവത്തെ ബന്ധപ്പെടുകയും, നവംബർ 13 ന് ഷിരൂർ കാസർ പോലീസ് ‘ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളുടെ സംരക്ഷണം നിയമം’ (POCSO) പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
പരിക്കേറ്റ പെൺകുട്ടിയെ ബീഡ് സർക്കാർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് (ഐസിയു) മാറ്റി. കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പ്രതി മാത്രമല്ല, കേസ് രജിസ്റ്റർ ചെയ്യാൻ വൈകിയതിനും കുടുംബത്തെ തടഞ്ഞതിനും ഉത്തരവാദികളായവർക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം തത്‌വാശീൽ കാംബ്ലെ ആവശ്യപ്പെട്ടു. “പോക്സോ നിയമപ്രകാരം, പരാതി രജിസ്റ്റർ ചെയ്യുന്നതിൽ കാണിച്ച അനാസ്ഥ ഗുരുതര കുറ്റമാണ്,” കാംബ്ലെ കൂട്ടിച്ചേർത്തു.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്നും ബന്ധപ്പെട്ട എല്ലാവർക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നുമാണ് പോലീസിന്റെ വിശദീകരണം.
