മുംബൈയിൽ 21 വയസ്സുള്ള കോളേജ് വിദ്യാർത്ഥിയെ സുഹൃത്തുക്കൾ ചേർന്ന് ജീവനോടെ കത്തിച്ചു. നഗരത്തെ നടുക്കിയ സംഭവം വിനോബ ഭാവെ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
ജന്മദിനാഘോഷത്തിന് വിളിച്ചുവരുത്തിയതായിരുന്നു എഞ്ചിനീയറിംഗ് വിദ്യാർത്ഥി അബ്ദുൾ റഹ്മാനെ (21). ഈ ക്രൂരതയെക്കുറിച്ച് സഹോദരൻ നൽകിയ മൊഴിയാണ് അന്വേഷണത്തിന് വഴിത്തിരിവായത്.
അർദ്ധരാത്രിയിൽ ‘ബർത്ത്‌ഡേ സെലിബ്രേഷൻ’ എന്ന വ്യാജേന അഞ്ചുപേർ ചേർന്ന് അബ്ദുളിനെ വീട്ടിൽ നിന്ന് താഴേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
ആദ്യം കേക്ക് മുറിക്കുന്നതിന്റെ ഭാഗമായി മുട്ടയും കല്ലുകളും എറിഞ്ഞ് ‘പ്രാങ്ക്’ തുടങ്ങുകയായിരുന്നു സംഘം. എന്നാൽ പിന്നാലെ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങി. സ്കൂട്ടറിൽ നിന്ന് എടുത്ത പെട്രോൾ അബ്ദുളിന്റെ ദേഹത്ത് ഒഴിച്ച് കൊളുത്തി. ദേഹത്ത് പടർന്ന് കയറിയ തീയണക്കാനായി പ്രാണരക്ഷാർത്ഥം യുവാവ് ഓടുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവികളിൽ പതിഞ്ഞിട്ടുണ്ട്. ജീവൻ രക്ഷിക്കാന്‍ കെട്ടിടത്തിന് പുറത്തേക്കോടിയ അബ്ദുൾ പൈപ്പിന്റെ വെള്ളം ശരീരത്തിലൊഴിച്ചാണ് തീ അണച്ചത്.
ഗുരുതരമായി പൊള്ളലേറ്റ അബ്ദുൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളെ നവംബർ 29 വരെ കസ്റ്റഡിയിൽ വിട്ടതായി പോലീസ് അറിയിച്ചു.
മുന്‍കൂട്ടി ആസൂത്രണം ചെയ്ത ക്രൂരതയായിട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇൻസ്റ്റന്റ് വീഡിയോ, ഡിജിറ്റൽ തെളിവുകൾ എന്നിവയും പോലീസ് ശേഖരിച്ച് വരുന്നു.

