എറ്റവും പ്രായം കുറഞ്ഞ സംവിധായകൻ എന്ന അപൂർവ നേട്ടവുമായി അമൽ അരവിന്ദൻ ടാലന്റ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. “പൂതം വരവായി” എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധായകനെന്ന നിലയിൽ, “Youngest Filmmaker to Direct a Future-Standard Cultural Short Film” വിഭാഗത്തിലാണ് ടാലന്റ് റെക്കോർഡ് ബുക്കിന്റെ ദേശീയ റെക്കോർഡിന് അമൽ അർഹനായത്.
എരുമപ്പെട്ടി പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ, ടാലന്റ് റെക്കോർഡ് ബുക്ക് എജുക്കേറ്ററും ഓൾ ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് സംസ്ഥാന പ്രസിഡന്റുമായ ഗിന്നസ് സത്താർ ആദൂർ, റെക്കോർഡ് സർട്ടിഫിക്കറ്റ് അമൽ അരവിന്ദന് സമ്മാനിച്ചു.
ആര്യംപാടം സർവോദയം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ അമൽ, ഏകദേശം ഒരു വർഷം നീണ്ട പരിശ്രമത്തിന്റെ ഫലമായാണ് കഥയെഴുതി സംവിധാനം ചെയ്ത “പൂതം വരവായി” എന്ന ഹ്രസ്വചിത്രം ഒരുക്കിയത്.
പാരമ്പര്യമായി പൂതം കെട്ടുന്ന ഒരു കുട്ടിയുടെ ജീവിതനേർരേഖയാണ് ചിത്രത്തിന്റെ പ്രമേയം. വെറും പതിനൊന്നാം വയസ്സിൽ, ആചാരങ്ങളും അനുഷ്ഠാനങ്ങളും പശ്ചാത്തലമാക്കി, സിനിമയുടെ എല്ലാ സാങ്കേതിക വശങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ ഈ ഹ്രസ്വചിത്രമാണ് അമലിനെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനെന്ന റെക്കോർഡിന് അർഹനാക്കിയത്.
2026 അധ്യയന വർഷത്തിൽ, കേരളത്തിലെ എല്ലാ സ്കൂളുകളിലും സ്മാർട്ട് ക്ലാസ് റൂമുകൾ വഴി ഈ ചിത്രം പ്രദർശിപ്പിക്കാനാണ് സംഘാടകരുടെ ലക്ഷ്യം.
പ്രശസ്ത സംവിധായകൻ ലോഹിതദാസിന്റെ സഹായി ആയി പ്രവർത്തിച്ചിരുന്ന അരവിന്ദൻ നെല്ലുവായ്യുടെ മകനാണ് അമൽ അരവിന്ദൻ. നാല് വയസ്സുമുതൽ അഭിനേതാവായി മലയാള സിനിമയിലും പരസ്യ ചിത്രങ്ങളിലും കുട്ടികളുടെ നാടക രംഗത്തും സജീവമായ അമൽ, മുംബൈ സാഹിത്യ ലോകത്ത് സുപരിചിതനായ കെ.വി.എസ്. നെല്ലുവായ്യുടെ സഹോദരപുത്രനുമാണ്.
