ദൃശ്യപ്പൊലിമയിൽ സാഫല്യം തേടിയിരുന്ന പ്രൊഫെഷണൽ എന്ന് വിളിക്കപ്പെടുന്ന ഒട്ടും പ്രൊഫെഷണലല്ലാത്ത നാടകങ്ങളുടെ ബഹളങ്ങളിൽ നഷ്ടപ്പെടുന്നത് അരങ്ങിലെ നാടകമാണെന്നു കണ്ടു പുതിയ ചില അന്വേഷണങ്ങൾക്ക് വേണ്ടി ഇറങ്ങിതിരിച്ചവരാണല്ലോ അമേച്വർ നാടകപ്രവർത്തകർ. കേരളത്തിലെന്നപോലെ മുംബൈയിലും പരീക്ഷണവ്യഗ്രതയുള്ള, അമേച്ച്വർ സ്വഭാവമുള്ള, അവതരണങ്ങൾക്കും അരങ്ങുകൾ വിരളമാവുന്ന ഒരു കാലഘട്ടമാണ് ഇന്ന് നിലനിൽക്കുന്നത്. നാടകരംഗത്തിൻ്റെ വളർച്ച – തളർച്ചകൾക്കിടയിൽ നമുക്ക് ആശ്വാസം നൽകുവാൻ ചില വെള്ളിവെളിച്ചങ്ങൾ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. നാടകം എന്ന സര്ഗാല്മക കലയുടെ സാന്നിദ്ധ്യം നഗരത്തിൽ ഇടയ്ക്കിടയ്ക്കെങ്കിലും പ്രത്യക്ഷപ്പെടേണ്ടത് ഒരു അനിവാര്യതയാണ്. അത്തരം ഒരു അനിവാര്യതയ്ക്കാണ് അന്ധേരി മലയാളി സമാജം അരങ്ങൊരുക്കുന്നത്. മൂന്ന് വ്യത്യസ്തമായ ഏകാങ്ക നാടകങ്ങളാണ് ഒരേ വേദിയിൽ അവതരിപ്പിക്കപ്പെടുന്നത്.
ഒറ്റ ഞാവൽമരം
ഫാസിൽ റസാഖ് സംവിധാനം ചെയ്ത “തടവ്” എന്ന ചിത്രത്തിലെ ഗീത ടീച്ചറെ അവതരിപ്പിച്ച് 2023 ലെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം കരസ്ഥമാക്കിയ ബീന ആർ ചന്ദ്രൻ എന്ന പട്ടാമ്പി സ്‌കൂളിലെ അധ്യാപികയും നാടകപ്രവർത്തകയും ആണ് മാധവിക്കുട്ടിയുടെ “വേനലിൻറ്റെ ഒഴിവ്” എന്ന കഥയെ ആസ്പദമാക്കി “ഒറ്റ ഞാവൽമരം” എന്ന ഏകാംഗ നാടകം രംഗത്തവതരിപ്പിക്കുന്നത്. ഈ നാടകത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത് ആറങ്ങോട്ടുകര കെ വി ശ്രീജയും, സംവിധാനം നിർവഹിച്ചിരിക്കുന്നത് സി എം നാരായണനും അവതരണം കലാപാഠശാല ആറങ്ങോട്ടുകരയുമാണ്. ഭാസൻറ്റെ “കർണഭാരം” എന്ന സംസ്കൃത നാടകത്തിലായിരുന്നു ബീനയുടെ അഭിനയജീവിതത്തിന്റെ തുടക്കം. തുടർന്ന് ആറങ്ങോട്ടുകര കലാപാഠശാല, തൃശൂർ നാടക സൗഹൃദം, അമ്പിളി കലാസമിതി വട്ടംകുളം, പൊന്നാനി നാടകവേദി, കാറൽമണ്ണ നാട്യശാസ്ത്ര തുടങ്ങിയ സംഘങ്ങളുടെ നാടകവേദികളിൽ സജീവ സാന്നിധ്യമായി മാറി. തുടർന്ന് വി.ടി.ഭട്ടതിരിപ്പാടിന്റെ ‘അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്’, എം.ടി.യുടെ ‘നാലുകെട്ട്’, ഇടശ്ശേരിയുടെ ‘കൂട്ടുകൃഷി’, ശിഹാബുദീൻ പൊയ്ത്തുംകടവിന്റെ ‘വസ്തുകര’ തുടങ്ങിയ കൃതികളുടെ നാടകാവതരണത്തിന്റെ ഭാഗമായി. എങ്കിലും ആറങ്ങോട്ടുകര കലാപാഠശാലയാണ് ബീന ആര്‍. ചന്ദ്രന്റെ മുഖ്യ സംഘം.
മലയാള ഭാഷ പ്രചാരണ സംഘം നടത്തിയ നാടകോത്സവത്തിൽ രണ്ടു ഗ്രൂപ്പുകളിലായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ രണ്ട് ഏകാങ്ക നാടകങ്ങളാണ് ഇതിനോടൊപ്പം അവതരിപ്പിക്കുന്നത് – “ബലാൽ മഴയും”, “ബഷീറിൻറ്റെ മൊഞ്ചത്തികളും”.
ബലാൽ മഴ
കുട നന്നാക്കുന്ന മമ്മദിന്, സ്വന്തം മകൻ ഇസ്മയിലിന് ഒരു കുട വാങ്ങിച്ചു കൊടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. കുട ഇല്ലാത്തതുകൊണ്ട് മഴയുടെ ചോർച്ച നോക്കി നനഞ്ഞ് സ്കൂളിൽ എത്തുമ്പോഴേക്കും സമയം അതിക്രമിച്ചിരിക്കും.. വൈകിയെത്തിയതിന് ശിക്ഷയും, നനഞ്ഞിരിക്കുന്നത് കൊണ്ട് മറ്റുള്ള കുട്ടികളുടെ അവഗണനയും പരിഹാസവും ഇസ്മയിലിന് വേണ്ടുവോളം കിട്ടുന്നുണ്ട്. ഒടുവിൽ ഒരു ഓട്ട മത്സരത്തിന് മൂന്നാം സമ്മാനം കുടയാണെന്നറിഞ്ഞ് ഇസ്മയിൽ അതിൽ പങ്കെടുക്കുന്നു .പക്ഷേ ഒന്നാം സമ്മാനം ലഭിച്ചപ്പോൾ അവൻ നിരാശനായി.. കുട കിട്ടില്ലല്ലോ.. പ്രതിസന്ധികളിലും തളരാതെ പൊരുതിയ ഇസ്മയിലിനെ സഹപാഠികളും അധ്യാപകരും തിരിച്ചറിയുന്നു.. തൻറെ കഷ്ടപ്പാടുകളിലൂടെ സ്വയം അറിവ് നേടിയെടുക്കുകയാണ് ഇസ്മയിൽ ഇവിടെ.. കൂടെ പഠിക്കുന്നവരാകട്ടെ സുഹൃത്തിൻറെ വിഷമങ്ങൾ മനസ്സിലാക്കുന്നതിലൂടെ തങ്ങളുടെ വിദ്യാഭ്യാസവും പൂർത്തിയാക്കുന്നു. അവതരണം കൊണ്ടും അഭിനയം കൊണ്ടും ഈ നാടകം വളരെ വ്യത്യസ്തത പുലർത്തുന്നു.
രംഗത്ത്: ഹരികൃഷ്ണൻ സത്യൻ, എയ്ഞ്ചലോ ക്രിസ്ത്യാനോ, ഭവ്യ നായർ, ശ്രേണിക് സുജിത്ത്, അഞ്ജലി നായർ, ഏയ്ഞ്ചൽ ഗ്രേസ് ഈപ്പൻ, ആദ്യ നായർ, ആരാധ്യ നായർ, അർജ്ജുൻ പിള്ള, അഭിരാമി നായർ. രചന വന്ദന സത്യൻ, സംഗീതം മിഥുൻ പിള്ള, സംവിധാനം ഹരികൃഷ്ണൻ സത്യൻ. അവതരണം: കുറാർ മലയാളി സമാജം, മലാഡ് ഈസ്ററ്
ബഷീറിൻറെ മൊഞ്ചത്തികൾ
ബഷീറിൻറെ കഥകളിലെ നായികമാർ പുസ്തകങ്ങളിൽ നിന്നും ഇറങ്ങി വരികയാണ്.. പ്രേമലേഖനത്തിലെ സാറാമ്മയും, മതിലുകളിലെ നാരായണീയും, പാത്തുമ്മയുടെ ആടിലെ പാത്തുമ്മയും, മുച്ചീട്ട് കളിക്കാരന്റെ മകളിലെ സൈനബയും മറ്റ് കഥകളിലെ സുഹറ, കുഞ്ഞിപാത്തുവും, എന്തിനേറെ നീല വെളിച്ചത്തിലെ പ്രേതമായ സ്ത്രീ രൂപവും സ്റ്റേജിൽ എത്തുകയാണ്.. അവർ തങ്ങൾ ജീവിച്ച കാലവും അടയാളപ്പെടുത്തിയ ബഷീറിനെയും അനുസ്മരിക്കുന്നു.. പുതിയ കാലഘട്ടത്തിലെ സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെടുത്തുമ്പോൾ അവർക്ക് തങ്ങളുടെ വ്യക്തിത്വങ്ങളിൽ എന്തെല്ലാമോ അപാകതകൾ തോന്നുന്നു.. “സ്ത്രീയുടെ തലയിൽ നിലാവെളിച്ചമാണ്” എന്നു പറഞ്ഞ കഥാകൃത്ത്നോട് അവർക്ക് നീരസവും ഉണ്ട്.. ഒടുവിൽ മറുപടി നൽകാൻ ബഷീറിന് സ്വയം അവതരിക്കേണ്ടി വരുന്നു. തൻറെ സ്ത്രീ കഥാപാത്രങ്ങളെ അദ്ദേഹം എത്ര മനോഹരമായി മനസ്സിലാക്കി എന്നറിയാൻ ആ കാലഘട്ടത്തെ കൂടി പരിഗണിക്കണം.. ഈ അറിവുമായി ബഷീറിൻറെ മൊഞ്ചത്തികൾ വീണ്ടും പുസ്തകങ്ങളിലേക്ക് മടങ്ങുന്നു.
മലയാളം മിഷൻ പഠിതാക്കളും, രക്ഷിതാക്കളും, അദ്ധ്യാപികമാരുമായി ഒൻപതു സ്ത്രീകളാണ് രംഗത്തെത്തുന്നത്. രംഗാവിഷ്‌ക്കാരം ജീബ ശ്രീജിത്തും ശബ്ദമിശ്രണം ധന്യ സുനിലും നിർവഹിച്ചു. രംഗത്ത് മഞ്ജു ചന്ദ്രൻ, സജിത ഹർഷൻ, ശ്രീജ രാജേഷ്, വിദ്യ രാധാകൃഷ്ണൻ, ലക്ഷ്മി വിജയ്, ധന്യ സുനിൽ, രാഖി ഉണ്ണികൃഷ്ണൻ, ദീപ്തി പ്രസാദ്, ജീബ ശ്രീജിത്ത് എന്നിവരാണ്. അവതരണം: ശങ്കരി ആർട്സ് ഗ്രൂപ്പ്, സമതാ നഗർ കാന്ദിവലി
തീയതി: 2026 ഫെബ്രുവരി 22, ഞായർ സമയം: വൈകുന്നേരം: 6.00 മണി
വേദി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചർ ഹാൾ, (ഗ്യാൻ ആശ്രമം) മഹാകാളി കേവ്സ് റോഡ്, അന്ധേരി ഈസ്റ്റ്, മുംബൈ 40093.
പ്രവേശനം: സൗജന്യം
കൂടുതൽ വിവരങ്ങൾക്ക്: സുരേന്ദ്ര ബാബു 98200 63617
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
