മുംബൈ ലോക്കൽ യാത്രയിൽ സമയനിഷ്ഠ ഉറപ്പാക്കാൻ പുതിയ പരീക്ഷണവുമായി വെസ്റ്റേൺ റെയിൽവേ. എസി ലോക്കൽ ട്രെയിനുകളിലെ തിരക്ക് നിയന്ത്രിക്കാനും സ്റ്റോപ്പേജിലെ സമയം കുറയ്ക്കാനുമായി ഇനി സ്റ്റേഷനുകളിൽ ‘പുഷർമാരെ’ നിയോഗിക്കാനാണ് തീരുമാനം. എന്നാൽ യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാതെ ഇത്തരം നടപടികൾ എത്രത്തോളം ഫലപ്രദമാകുമെന്ന ചോദ്യവും ഉയരുന്നുണ്ട്.
മുംബൈയിലെ തിരക്കേറിയ സബർബൻ റെയിൽ ശൃംഖലയിൽ ഓരോ സെക്കൻഡിനും വിലയുണ്ട്. സ്റ്റേഷനുകളിൽ ട്രെയിൻ കൂടുതൽ നേരം നിൽക്കുന്നത് പിന്നാലെയുള്ള സർവീസുകളെയും ബാധിക്കുന്ന സാഹചര്യത്തിലാണ് വെസ്റ്റേൺ റെയിൽവേ ‘പുഷർമാരെ’ നിയോഗിക്കുന്നത്.
പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാരായ ഇവർ, തിരക്കേറിയ സമയങ്ങളിൽ എസി ലോക്കൽ ട്രെയിനുകളിൽ യാത്രക്കാരെ വേഗത്തിൽ കയറാനും ഇറങ്ങാനും സഹായിക്കും. ഓട്ടോമാറ്റിക് വാതിലുകളും പരിമിതമായ പ്രവേശന-പുറത്തുകടക്കൽ സൗകര്യവും കാരണം എസി ട്രെയിനുകളിൽ ബോർഡിംഗ് കൂടുതൽ സമയം എടുക്കുന്നതാണ് പ്രധാന വെല്ലുവിളി.
വെസ്റ്റേൺ റെയിൽവേയുടെ കണക്കുകൾ പ്രകാരം, ഒരു ദിവസം സർവീസ് നടത്തിയ 1,414 ട്രെയിനുകളിൽ 1,135 എണ്ണം അഞ്ച് മിനിറ്റിലധികം വൈകിയിരുന്നു. ഇതിൽ 60 സർവീസുകൾക്ക് പത്ത് മുതൽ മുപ്പത് മിനിറ്റ് വരെ വൈകുകയും ചെയ്തു.
അതേസമയം, ഉയർന്ന ടിക്കറ്റ് നിരക്കുണ്ടെങ്കിലും എസി ലോക്കലുകളിൽ ടിക്കറ്റില്ലാ യാത്രയും വർധിക്കുകയാണ്. കഴിഞ്ഞ മേയിൽ മാത്രം 18,305 ടിക്കറ്റില്ലാ യാത്രാ കേസുകളാണ് കണ്ടെത്തിയത്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 323 ശതമാനം വർധനയാണ്.
‘പുഷർമാർ’ താൽക്കാലിക ആശ്വാസമാകാമെങ്കിലും, കൂടുതൽ എസി സർവീസുകളും യാത്രാശേഷി വർധിപ്പിക്കലും ടിക്കറ്റില്ലാ യാത്രയ്ക്കെതിരായ കർശന നടപടികളുമാണ് ദീർഘകാല പരിഹാരമെന്ന് യാത്രക്കാരും കമ്മ്യൂട്ടർ സംഘടനകളും ആവശ്യപ്പെടുന്നു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | JUNE 13 2026 SATURDAY 4.30 P.M. | KAIRALI NEWS
