നവി മുംബൈ: നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. തൃശ്ശൂർ ലാലൂർ സ്വദേശിയും പൻവേലിൽ കഴിഞ്ഞ 35 വർഷമായി ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് നടത്തി വരികയുമായിരുന്ന പുളിപ്പറമ്പിൽ രാജീവ് കുട്ടപ്പൻ ആണ് മരിച്ചത്. 54 വയസ്സായിരുന്നു. ഞായറാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു അപകടം.
പൻവേൽ സെക്ടർ 12, റോഡ് നമ്പർ 11-ലെ ഹരി ഭവൻ അപ്പാർട്ട്മെന്റിലായിരുന്നു രാജീവ് കുട്ടപ്പൻ താമസിച്ചിരുന്നത്. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടവിവരമറിഞ്ഞ ഉടൻ കേരള കൾച്ചറൽ സൊസൈറ്റി (KCS) ഭാരവാഹികൾ പൻവേൽ സർക്കാർ ആശുപത്രിയിലെത്തി പൊലീസ് നടപടികൾ ഏകോപിപ്പിക്കുകയും നിയമനടപടികൾ പൂർത്തിയാക്കാൻ നേതൃത്വം നൽകുകയും ചെയ്തു.
പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ജൂൺ 28-ന് വിമാന മാർഗം കൊച്ചി വിമാനത്താവളത്തിലെത്തിക്കും. തുടർന്ന് കേരള സർക്കാരിന്റെ നോർക്ക (NORKA) ആംബുലൻസിൽ സ്വദേശമായ തൃശ്ശൂരിലേക്ക് കൊണ്ടുപോകും.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾക്ക് കെ.സി.എസ് പ്രസിഡന്റ് മനോജ് കുമാർ എം. എസ്., സെക്രട്ടറി മുരളി കെ. നായർ എന്നിവരുടെ നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ചു. മുംബൈയിലെ വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളുടെ ഭാരവാഹികളും ആശുപത്രിയിലും തുടർനടപടികളിലും സഹകരണം നൽകി.
മുംബൈയിലെ മലയാളി സമൂഹത്തിന് ഏറെ പരിചിതനായിരുന്ന രാജീവ് കുട്ടപ്പന്റെ അപ്രതീക്ഷിത വിയോഗം സുഹൃത്തുക്കളെയും സാമൂഹിക പ്രവർത്തകരെയും ദുഃഖത്തിലാഴ്ത്തി.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും.AMCHI MUMBAI | Every Saturday | 4:30 PM | Kairali News
