ൺസൂൺ മഴ ശക്തമായതോടെ മുംബൈയിലും സമീപ പ്രദേശങ്ങളിലും പാമ്പുകളുടെയും മറ്റ് ഉരഗങ്ങളുടെയും സാന്നിധ്യം വർധിക്കുകയാണ്. മഴയിൽനിന്നും വെള്ളക്കെട്ടിൽനിന്നും രക്ഷതേടി ജനവാസ മേഖലകളിലേക്ക് എത്തുന്ന വന്യജീവികൾക്ക് സുരക്ഷിതമായ വഴിയൊരുക്കുകയാണ് സന്നദ്ധ രക്ഷാപ്രവർത്തകർ.
ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ ആനിമൽ പ്രൊട്ടക്ഷൻ, അമ്മ കെയർ ഫൗണ്ടേഷൻ, പ്ലാന്റ് ആൻഡ് ആനിമൽസ് വെൽഫെയർ സൊസൈറ്റി–മുംബൈ എന്നിവയുടെ സംയുക്ത രക്ഷാപ്രവർത്തക സംഘം അഞ്ച് ഇന്ത്യൻ റോക്ക് പൈത്തണുകളെയും നിരവധി മറ്റ് ഉരഗങ്ങളെയും സുരക്ഷിതമായി രക്ഷപ്പെടുത്തി.

മലയാളി സഹോദരങ്ങളായ സുനീഷ് സുബ്രഹ്മണ്യൻ കുഞ്ചുവിന്റെയും നിഷ സുബ്രഹ്മണ്യൻ കുഞ്ചുവിന്റെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. വനവകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ രക്ഷപ്പെടുത്തിയ ജീവികളെ പിന്നീട് അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരിച്ചയച്ചു.
മഴക്കാലത്ത് വീടുകളിലോ പരിസരങ്ങളിലോ പാമ്പുകളെയോ മറ്റ് വന്യജീവികളെയോ കണ്ടാൽ അവയെ ഉപദ്രവിക്കുകയോ പിടികൂടാൻ ശ്രമിക്കുകയോ ചെയ്യരുതെന്ന് രക്ഷാപ്രവർത്തകർ അഭ്യർഥിച്ചു. പകരം ഉടൻ വനവകുപ്പിനെയോ അംഗീകൃത വന്യജീവി രക്ഷാപ്രവർത്തകരെയോ വിവരം അറിയിക്കണമെന്നും നിർദേശമുണ്ട്.
മുംബൈയിലും സമീപ പ്രദേശങ്ങളിലും വന്യജീവി രക്ഷാപ്രവർത്തനങ്ങൾക്കായി 9833480388 എന്ന നമ്പറിൽ ബന്ധപ്പെടാം.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
