മുംബൈ : ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെങ്കിലും, ജനങ്ങളുടെ പ്രശ്നപരിഹാരത്തിനുപകരം രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുള്ള ഉപകരണമായി പ്രതിഷേധങ്ങൾ മാറരുതെന്ന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (DSJP) വൈസ് പ്രസിഡന്റ് ഹരികുമാർ മേനോൻ.
ഡൽഹിയിൽ നടക്കുന്ന പ്രതിഷേധം ജനങ്ങളുടെ യഥാർഥ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനേക്കാൾ രാഷ്ട്രീയ സന്ദേശം സൃഷ്ടിക്കാനുള്ള ശ്രമമായി മാറുന്നുവെന്ന വിമർശനങ്ങൾ ഉയരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തെരുവുകൾ സ്തംഭിപ്പിക്കുകയും പൊതുജീവിതത്തെ തടസ്സപ്പെടുത്തുകയും ചെയ്ത് സർക്കാരിനെ സമ്മർദത്തിലാക്കാനുള്ള ശ്രമങ്ങൾ ജനാധിപത്യത്തിന്റെ അന്തസത്തയ്ക്ക് യോജിച്ചതല്ലെന്നും ഹരികുമാർ മേനോൻ പ്രസ്താവനയിൽ പറഞ്ഞു.
കേന്ദ്രസർക്കാരിനെതിരായ എല്ലാ വിഷയങ്ങളെയും പ്രക്ഷോഭങ്ങളാക്കി മാറ്റുന്ന പ്രവണത രാജ്യത്ത് വർധിച്ചുവരികയാണെന്നും അദ്ദേഹം ആരോപിച്ചു. അടിസ്ഥാനസൗകര്യ വികസനം, ദേശീയ സുരക്ഷ, ഡിജിറ്റൽ ഭരണസംവിധാനം, ക്ഷേമപദ്ധതികൾ, വിദേശനയം തുടങ്ങിയ മേഖലകളിലെ സർക്കാരിന്റെ പ്രവർത്തനങ്ങളെ അവഗണിച്ച് നിരന്തര പ്രതിഷേധ രാഷ്ട്രീയം മാത്രം മുന്നോട്ടുവയ്ക്കുന്നത് രാജ്യതാൽപര്യത്തിന് ഗുണകരമല്ലെന്നും മേനോൻ അഭിപ്രായപ്പെട്ടു.
അഭിപ്രായവ്യത്യാസങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും അവ പാർലമെന്റിലും കോടതികളിലും ചർച്ചകളിലൂടെയും ഉന്നയിക്കണമെന്നും ഹരികുമാർ മേനോൻ പറഞ്ഞു. പ്രതിഷേധത്തിന്റെ പേരിൽ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ദുരിതത്തിലാക്കുകയും രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിക്കുകയും ചെയ്യുന്ന നടപടികൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന് ഇന്ന് ആവശ്യം നിരന്തരമായ ഏറ്റുമുട്ടലുകളല്ലെന്നും, വികസനവും സ്ഥിരതയും ഉത്തരവാദിത്വബോധവുമുള്ള ജനാധിപത്യ സംവാദമാണെന്നും ഹരികുമാർ മേനോൻ പറഞ്ഞു. സർക്കാരിന്റെ നയങ്ങളെക്കുറിച്ച് ക്രിയാത്മകമായ വിമർശനങ്ങളും നിർദേശങ്ങളും ഉയർത്തുന്നതാണ് ജനാധിപത്യത്തിന് കൂടുതൽ ഗുണകരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
