മുംബൈ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി പ്രതിപക്ഷം ആഘോഷിക്കേണ്ട വിഷയമല്ലെന്നും, മറിച്ച് ഉത്തരവാദിത്വമുള്ള ഭരണത്തിന്റെ ഉദാഹരണമായി കാണണമെന്നും ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡിഎസ്‌ജെപി) വൈസ് പ്രസിഡന്റ് ഹരികുമാർ മേനോൻ.
പരീക്ഷാ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ ഒരു കേന്ദ്രമന്ത്രി രാഷ്ട്രീയ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവയ്ക്കുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ അപൂർവമായ സംഭവമാണെന്ന് ഹരികുമാർ മേനോൻ പറഞ്ഞു. ജനങ്ങളോടും രാജ്യത്തോടുമുള്ള സർക്കാരിന്റെ ഉത്തരവാദിത്വബോധത്തിന്റെ സന്ദേശമായാണ് ഈ നടപടിയെ കാണേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാൽ, ഈ സംഭവത്തെപ്പോലും രാഷ്ട്രീയ നേട്ടത്തിനുള്ള അവസരമാക്കി മാറ്റാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വിദ്യാഭ്യാസരംഗത്തെ പരിഷ്കാരങ്ങൾ, പരീക്ഷാ സംവിധാനത്തിലെ സുതാര്യത എന്നിവ സംബന്ധിച്ച് ഗൗരവമായ ചർച്ചകൾ നടത്തുന്നതിന് പകരം കേന്ദ്രസർക്കാരിനെ മാത്രം ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രചാരണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും ഇന്നോ ഇന്നലെയോ തുടങ്ങിയ പ്രശ്നങ്ങളല്ലെന്നും വിവിധ സംസ്ഥാനങ്ങളിലും വിവിധ കാലഘട്ടങ്ങളിലും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഹരികുമാർ മേനോൻ ചൂണ്ടിക്കാട്ടി. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുകയും അന്വേഷണത്തിന് പൂർണ സ്വാതന്ത്ര്യം നൽകുകയും രാഷ്ട്രീയ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്ത നടപടികളെ അവഗണിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
കുറ്റക്കാർക്കെതിരെ കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കാൻ കഴിയുന്ന തരത്തിൽ പാർലമെന്റിൽ പുതിയ നിയമം കൊണ്ടുവരാനുള്ള നീക്കവും നടക്കുകയാണെന്ന് ഹരികുമാർ മേനോൻ പറഞ്ഞു.
ഒരു മന്ത്രിയുടെ രാജി കുറ്റസമ്മതമായി കാണേണ്ടതില്ലെന്നും, അന്വേഷണത്തിന് തടസ്സമില്ലാതെ മുന്നോട്ട് പോകാനും വിദ്യാഭ്യാസ സംവിധാനത്തിലുള്ള ജനവിശ്വാസം പുനഃസ്ഥാപിക്കാനുമുള്ള രാഷ്ട്രീയ തീരുമാനമായാണ് അതിനെ കാണേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു സർക്കാരിനെ വിലയിരുത്തേണ്ടത് ഒരു പ്രശ്നം ഉണ്ടായോ എന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമല്ലെന്നും, പ്രശ്നത്തോട് സർക്കാർ എങ്ങനെ പ്രതികരിച്ചു, ഉത്തരവാദിത്വം എങ്ങനെ ഏറ്റെടുത്തു, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തെല്ലാം പരിഷ്കാരങ്ങൾ നടപ്പാക്കി എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും ഹരികുമാർ മേനോൻ പറഞ്ഞു.
നരേന്ദ്ര മോദി സർക്കാരിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ഈ ഉത്തരവാദിത്വം കാര്യക്ഷമമായി നിറവേറ്റുമെന്നാണ് പ്രതീക്ഷയെന്നും ഡിഎസ്‌ജെപി വൈസ് പ്രസിഡന്റ് ഹരികുമാർ മേനോൻ പ്രസ്താവനയിൽ പറഞ്ഞു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും | EVERY SATURDAY 4.30 P.M. IN KAIRALI NEWS
