നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം വിജയം കണ്ടെന്ന് ഉദ്ധവ് താക്കറെ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചതിന് പിന്നാലെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് അഭിനന്ദനവുമായി ഉദ്ധവ് താക്കറെ രംഗത്തെത്തി. ഒരു പാറ്റ ഒരു സ്വേച്ഛാധിപതിയെ വീഴ്ത്തിയെന്നായിരുന്നു താക്കറെയുടെ പരിഹാസം. യുവാക്കൾ രാജ്യത്തെ ഭയത്തിന്റെ നിഴലിൽ നിന്ന് മോചിപ്പിച്ചെന്നും താക്കറെ പറഞ്ഞു.
എം എൻ എസ് നേതാവ് രാജ് താക്കറെ യുവാക്കളെ അഭിനന്ദിച്ചു.
നീറ്റ് പേപ്പർ ചോർച്ച കേസിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചതിന് പിന്നാലെയാണ് ഉദ്ധവ് താക്കറെയുടെ പ്രതികരണം. ജന്തർ മന്തറിൽ ഒരു മാസമായി പ്രതിഷേധിച്ച കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെയ്ക്കും സമരത്തിന് പിന്തുണ നൽകിയ വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും ഉദ്ധവ് താക്കറെ ഹൃദയംഗമമായ അഭിനന്ദനം അറിയിച്ചു.
പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കും ഇതേ വിഷയത്തിൽ നിരാഹാര സമരം നടത്തിയിരുന്നു. ജൂലൈ 23ന് വാങ്ചുക്ക് സമരം പിൻവലിച്ചെങ്കിലും അഭിജിത് ദീപ്കെയുടെ നേതൃത്വത്തിലുള്ള വിദ്യാർത്ഥി പ്രതിഷേധം തുടരുകയായിരുന്നു. ഒടുവിൽ കേന്ദ്രമന്ത്രിയുടെ രാജിയോടെ പ്രതിഷേധക്കാർ ജന്തർ മന്തറിൽ ആഘോഷിച്ചു.
മുംബൈയിൽ താക്കറെ സഹോദരന്മാർ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലായിരുന്നു ഉദ്ധവ് താക്കറെയുടെ പ്രതികരണം. കഴിഞ്ഞ 12 വർഷമായി ജനങ്ങൾ സമ്മർദ്ദത്തിലായിരുന്നുവെന്നും, രാജ്യത്തെ യുവശക്തി ഒന്നിച്ചുനിന്നാൽ എന്ത് ചെയ്യാനാകുമെന്നതിന്റെ തെളിവാണ് ഈ പ്രതിഷേധമെന്നും ഉദ്ധവ് പറഞ്ഞു. “ഒരു ചെറിയ പോരാട്ടം, ഒരു പാറ്റ, ഒരു സ്വേച്ഛാധിപതിയെ വീഴ്ത്തിയെന്ന് തെളിയിച്ചിരിക്കുന്നു” എന്നായിരുന്നു ഉദ്ധവ് താക്കറെയുടെ പരാമർശം.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
