കൊല്ലം: കൊല്ലം അയത്തിൽ സ്വദേശിനിയായ അമ്മയെയും രണ്ട് മക്കളെയും തമിഴ്നാട്ടിൽ കണ്ടെത്തി. ക്ഷേത്രത്തിൽ പോകുന്നുവെന്ന് പറഞ്ഞ് കാറിൽ വീട്ടിൽനിന്ന് പുറപ്പെട്ട ഇവരെ പിന്നീട് കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
കാറിലാണ് അമ്മയും രണ്ട് കുട്ടികളും വീട്ടിൽനിന്ന് പുറപ്പെട്ടത്. ഇവർ തിരിച്ചെത്താത്തതിനെ തുടർന്ന് ഇന്ന് വൈകുന്നേരം നാലുമണിയോടെ ഇരവിപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. മുംബൈയിലും ഇവർക്കായി തിരച്ചിൽ നടന്നിരുന്നു.
തുടർന്ന് കേരള പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുടുംബം തമിഴ്നാട്ടിലെ ഒരു ലോഡ്ജിൽ താമസിക്കുന്നതായി വിവരം ലഭിച്ചത്. നാല്–അഞ്ച് ദിവസമായി അമ്മയും രണ്ട് ചെറിയ കുട്ടികളും ലോഡ്ജിൽ തനിച്ചാണ് താമസിച്ചിരുന്നതെന്നാണ് വിവരം. സാഹചര്യം സംശയാസ്പദമായി തോന്നിയതിനെ തുടർന്ന് ലോഡ്ജ് അധികൃതരാണ് പോലീസിനെ വിവരം അറിയിച്ചത്.
തമിഴ്നാട് പോലീസിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കേരള പോലീസ് ഉദ്യോഗസ്ഥരും കുടുംബത്തിലെ ഒരു ബന്ധുവും ലോഡ്ജിലെത്തി അമ്മയെയും കുട്ടികളെയും നേരിൽ കാണുകയായിരുന്നു. ഇവർ സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം.
കുടുംബത്തെ നാളെ കേരളത്തിലെ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ എത്തിക്കുമെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
