കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മഹാരാഷ്ട്രയിൽ പുതിയ നിയന്ത്രണം. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, സ്വകാര്യ, റെസിഡൻഷ്യൽ സ്കൂളുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്.
വടപാവ്, സമൂസ, ഡീപ്പ് ഫ്രൈഡ് സ്നാക്സ്, ചിപ്സ്, ശീതളപാനീയങ്ങൾ, പഞ്ചസാര ചേർത്ത പാനീയങ്ങൾ, ചോക്ലേറ്റ്, ഐസ്ക്രീം തുടങ്ങിയ ഉയർന്ന കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ സ്കൂൾ പരിസരത്തോ 50 മീറ്റർ ചുറ്റളവിലോ വിൽക്കാനോ വിതരണം ചെയ്യാനോ ഇനി കഴിയില്ല.
സ്കൂൾ കാന്റീനുകൾ, ഹോസ്റ്റൽ കാന്റീനുകൾ, ഉച്ചഭക്ഷണ അടുക്കളകൾ, അംഗൻവാടി കേന്ദ്രങ്ങൾ, ഭക്ഷണ വിതരണക്കാർ എന്നിവയ്ക്ക് സാധുവായ എഫ്എസ്എസ്എഐ ലൈസൻസും രജിസ്ട്രേഷനും നിർബന്ധമാക്കി.
സ്കൂളുകളിൽ ഭക്ഷ്യസുരക്ഷാ ബോർഡ് സ്ഥാപിക്കുകയും, ഭക്ഷ്യസുരക്ഷാ സൂപ്പർവൈസറെ നിയമിക്കുകയും സുരക്ഷിതമായ കുടിവെള്ളവും ശുചിത്വവും ഉറപ്പാക്കുകയും വേണം. നിയമലംഘനം കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
കുട്ടികളിലെ പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾ കുറയ്ക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണശീലം വളർത്തുന്നതിനുമാണ് നടപടിയെന്ന് മഹാരാഷ്ട്ര എഫ്ഡിഎ അറിയിച്ചു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
