പൂനെ: പൂനെയിൽ തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശികളായ മലയാളി കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരണപ്പെട്ട സംഭവത്തിൽ സംസ്കാരച്ചടങ്ങുകൾ പൂർത്തിയായി. അധ്യാപികയായ സിൽജ പിള്ള, ഭർത്താവ് വിനോദ്, മകൾ എന്നിവരുടെ സംസ്കാരം തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ പൂനെയിൽ നടന്നു.
സംസ്കാരം ചൊവ്വാഴ്ച നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, ഔദ്യോഗിക നടപടിക്രമങ്ങൾ പ്രതീക്ഷിച്ചതിലും വേഗത്തിൽ പൂർത്തിയായതിനെ തുടർന്ന് ചടങ്ങുകൾ ഒരു ദിവസം മുൻപേ നടത്തുകയായിരുന്നു.
ജീവിതം അവസാനിപ്പിക്കുന്നതിന് മുമ്പ് വിനോദ് എഴുതിവെച്ച ആത്മഹത്യാക്കുറിപ്പിൽ കടബാധ്യതയാണ് കടുംകൈ ചെയ്യാൻ കാരണമായതെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. ഭൗതികശരീരങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാതെ പൂനെയിൽ തന്നെ സംസ്കരിക്കണമെന്ന ആഗ്രഹവും കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നു.
വിനോദിനെ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച ഭാര്യ സിൽജയെയും നഴ്സിംഗ് വിദ്യാർഥിനിയായ മകളെയും രക്ഷിക്കാനായില്ല.
സംസ്കാരച്ചടങ്ങിൽ സിൽജ പിള്ളയുടെ സഹോദരിയും സഹോദരീഭർത്താവും വിനോദിന്റെ അടുത്ത ബന്ധുക്കളും പങ്കെടുത്തു. പൂനെയിലെ സാമൂഹിക പ്രവർത്തകരായ സജി വർക്കി, ബാബു നായർ, മഹേഷ്, സനി മാത്യു എന്നിവർക്കൊപ്പം വിവിധ ഇടവകകളിലെ വൈദികരും അന്ത്യോപചാരമർപ്പിച്ചു.
ദുരന്തത്തിൽ തകർന്ന കുടുംബാംഗങ്ങൾക്ക് ആശ്വാസമേകാൻ പൂനെയിലെ നിരവധി മലയാളി സാമൂഹിക പ്രവർത്തകരും വിവിധ സമാജങ്ങളുടെയും സംഘടനകളുടെയും ഭാരവാഹികളും സ്ഥലത്തെത്തി.
സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം, സംഭവസ്ഥലത്ത് നിന്ന് കടബാധ്യതയെക്കുറിച്ച് സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയ സാഹചര്യത്തിൽ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് മലയാളി സമൂഹത്തിന്റെ ആവശ്യം.
സംഭവത്തിന് പിന്നിലെ യഥാർഥ കാരണങ്ങൾ കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പൂനെയിലെ വിവിധ മലയാളി സംഘടനകൾ പൊലീസിന് നിവേദനം നൽകാനുള്ള തയ്യാറെടുപ്പിലാണ്. കുടുംബത്തെ ഈ ദാരുണ തീരുമാനത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ പൂർണമായും പുറത്തുകൊണ്ടുവരണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
