കേരളത്തിലെ ആദ്യ ബാവുൾ ഗായികയായ ശാന്തി പ്രിയ ബാവുൽ ഗീതങ്ങളുടെ സംഗീത സന്ധ്യ ശനിയാഴ്ച്ച അരങ്ങേറും.
ഇപ്റ്റ കേരള മുംബൈ ഘടകം സംഘടിപ്പിക്കുന്ന ” നീ പാടുക പ്രിയമെഴുമാ ബാവുൾ ഗീതങ്ങൾ ” എന്ന സംഗീത സന്ധ്യയാണ് ശാന്തി പ്രിയയുടെ മുംബൈ നഗരത്തിലെ ആദ്യ പ്രകാശനത്തിന് അരങ്ങ് ഒരുക്കുന്നത്.
പാർവ്വതി ബാവുളിൻ്റെ ശിഷ്യയായ ശാന്തി പ്രിയ ഇന്ത്യയിലുടനീളം ബാവുൾ ഗീതങ്ങൾ അവതരിപ്പിച്ചു വരുന്നു.
മലയാളത്തിൽ ബാവുൾ സംഗീതം പാടുന്നവർ വിരളമാണ്.
രവീന്ദ്രനാഥ ടാഗോറിൻ്റെയും നാരായണ ഗുരുവിൻ്റെയും ഗീതങ്ങളും ബാവുൾ ശൈലിയിൽ അവതരിപ്പിക്കും.
ഇപ്റ്റയുടെ ബാവുൾ സന്ധ്യയിൽ ശാന്തി പ്രിയ തൻെറ പാട്ടുവഴികളെക്കുറിച്ച് സംസാരിക്കും.
ബാവുൾ ഗീതങ്ങൾ, അതിൻ്റെ ആത്മീയ തലങ്ങൾ, പാട്ടിൻ്റെ രാഷ്ട്രീയം, കാവ്യാനുഭൂതി എന്നിവയെ ശാന്തി പ്രിയ തൊട്ടുണർത്തും.
മാർച്ച് 22 വൈകിട്ട് 5.59 ന് നെരൂൾ വെസ്റ്റിലെ ജിംഖാനയിലെ ആംഫി തിയ്യറ്ററിലാണ് ബാവുൾ സന്ധ്യ സംഘടിപ്പിക്കുന്നത്.
സംസ്കാരിക പ്രവർത്തകനും, ആദിവാസി വിദ്യാർഥികൾക്കായി ‘കനവ്’ എന്ന ബദൽ വിദ്യാഭ്യാസകേന്ദ്രം സ്ഥാപിക്കുകയും ചെയ്ത അന്തരിച്ച കെ. ജെ. ബേബിയുടെ മകളാണ് ശാന്തി പ്രിയ.
ബാവുൾ സന്ധ്യയിലേക്ക് പ്രവേശനം സൗജന്യമാണ്.